2024, സെപ്റ്റംബർ 18, ബുധനാഴ്‌ച

പേരിന്റെ കഥ

വീട്ടിലെ രണ്ട് പിള്ളാരും വളർന്ന് വലുതായി. കുഞ്ഞുപ്രായത്തിൽ "അച്ഛനെ എനിക്ക് ഭയങ്കരിഷ്ഠാ" എന്നും പറഞ്ഞ് കാലിൽ തൂങ്ങി അള്ളിപ്പിടിച്ച് വിടാതെ നിലത്ത് നിരങ്ങി നീങ്ങിയിരുന്ന പിള്ളേരിപ്പോ, തോളത്തൊക്കെ കയ്യിട്ടു "ഹായ് ബ്രോ", "വാട്ട് സ് അപ്പ് ഡൂഡ്" എന്നൊക്കെ ചോദിക്കുന്ന നിലയിലെത്തി...

 രണ്ട് പേരെയും അവരുടെ ഏതോ ക്‌ളാസ് കഴിഞ്ഞ് വീട്ടിലേക്ക് പിക്ക് അപ്പ് ചെയ്തു വീട്ടിലേക്ക് കൊണ്ടുവരുന്ന ഒരു ദിവസം. വണ്ടിയോടിച്ച് 5 മിനിറ്റ് ആയിട്ടുണ്ടാകും. ആരും മിണ്ടാട്ടമില്ല... അടൂർ ഗോപാലകൃഷ്ണന്റെ സിനിമയിലെ വണ്ടികളിലുള്ള യാത്ര പോലെ.. സാധാരണ, വണ്ടിയിൽ കയറിയാൽ ഉടനെ തന്നെ ഫോൺ എടുത്ത് ചുണ്ണാന്പ് തേക്കലാണ് പണി. അതും ചെയ്യുന്നില്ല. അവരവരുടെ ക്ലാസ്സുകളിൽ എന്തോ നടന്നിട്ടുണ്ട്..

എന്തായാലും ഈ ഐസ് ബ്രേക്ക് ചെയ്യണം എന്ന് തീരുമാനിച്ച സമയം തന്നെ, വേറൊരുത്തൻ അവന്റെ വണ്ടിയെ മുന്നിലേക്ക് ചാടിച്ച കാരണം, ഒരു സഡൻ ബ്രേക്കിട്ടു.

"എന്ത് പറ്റി പിള്ളാരെ?"

"നത്തിങ് ഡൂഡ്"

"ചിൽ girls"

"നിർത്ത് ബ്രോ. അച്ഛൻ ഒന്ന് മിണ്ടാണ്ടിരിക്ക്യോ"

"മക്കളേ, ഇങ്ങനെ മിണ്ടാണ്ടെ വണ്ടിയോടിക്കാൻ ഒരു രസവുമില്ല. ഞാൻ ഒരു moral story പറയാം"

"അച്ഛാ... നിർത്തൂ.. ആ പാത്രം മോറലിന്റെ സ്റ്റോറി ആണോ? അത് കേട്ട് കേട്ട് മടുത്തു"

"അല്ലാന്നേ.. ആ ജോക്കൊക്കെ അച്ഛൻ പണ്ടേ നിർത്തിയില്ലേ? ഇത് പുതിയത്.. ഒരു പേരിന്റെ കഥ"

"അച്ഛൻ എന്ത് കഥ വേണമെങ്കിലും പറഞ്ഞോളൂ.. ഞാൻ കേൾക്കുന്നില്ല." രണ്ട് പേരും തങ്ങളുടെ നിലപാട് വെളിപ്പെടുത്തി..

'കൈവിട്ട ആയുധവും വാ വിട്ട വാക്കും തിരിച്ചെടുക്കാൻ പറ്റില്ലാ ന്ന ല്ലേ? കേട്ടാലും കേട്ടിലെങ്കിലും കഥ പറഞ്ഞിട്ട് തന്നെ കാര്യം..

പണ്ട് പണ്ട് ചൈനയിലെ ഒരു കൊച്ചു ഗ്രാമം. എല്ലാവരും വളരെ സന്തോഷത്തോടെ ജീവിച്ചിരുന്ന ആ ഗ്രാമത്തിലേക്ക് ഒരു ദിവസം ലിങ് എന്ന പേരുള്ള ഒരു ചെറുപ്പക്കാരൻ എത്തിച്ചേർന്നു. അവിടെയുള്ള ഒരു ആൽമരത്തിന്റെ കീഴെയായിരുന്നു അവന്റെ താമസം. തുടക്കത്തിൽ ഒരു പാവത്താനെ പോലെ തോന്നിയെങ്കിലും... കുറച്ച് നാൾ കഴിഞ്ഞപ്പോൾ അവൻ ആളത്ര ശരിയല്ല എന്ന് എല്ലാവർക്കും തോന്നിത്തുടങ്ങി. ഗ്രാമത്തിലെ പൂച്ച പട്ടി എന്നീ ജീവികളെ കാണാതായി തുടങ്ങി. കമല ഹാരിസുമായുള്ള ഡിബേറ്റിൽ അമേരിക്കയിൽ സ്പ്രിംഗ് ഫീൽഡ് എന്ന പട്ടണത്തിൽ ഹെയ്തിയിൽ നിന്നുള്ള immigrants പട്ടിയെയും പൂച്ചയേയും തിന്നുന്നുണ്ട് എന്ന് ട്രംപ് പറഞ്ഞതുമായി സാദൃശ്യം തോന്നിയാൽ അത് വെറും യാദൃശ്ചികം മാത്രം.

ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞ് നിൽക്കുന്ന സൂര്യകാന്തിപ്പൂവിന്റെ ഇതളുകൾ പോലെ ഒരാൾ റോഡിന്റെ ഇടത് വശത്തോട്ടും മറ്റെയാൾ വലത് വശത്തോട്ടും നോക്കിയിരിക്കുകയായിരുന്നു. "അച്ഛൻ ബ്രോ.. എന്ത് വേണമെങ്കിലും പറഞ്ഞോ.. we dont care" എന്ന പോലെ. പക്ഷെ, "പട്ടിയെയും പൂച്ചയേയും കാണാനില്ല... ട്രംപ്.. കമല ഹാരിസ്" എന്നൊക്കെ കേട്ടപ്പോൾ, രണ്ട് പേരും മുഖാമുഖം ഒന്ന് നോക്കി... "what..?" എന്നൊരു ചോദ്യം ഉറക്കെ ചോദിച്ച്.. ഒരു താല്പര്യവും ഇല്ലാതെ..വീണ്ടും ഇടത്തോട്ടും വലത്തോട്ടും നോക്കിയിരുന്നു.

തുടങ്ങിയതല്ലേ.. ഇനി നിർത്താൻ പറ്റില്ലല്ലോ.. കഥ തുടർന്നു..

'ഗ്രാമീണർ എല്ലാവരും ലിങ്ങിനെ അവിടന്ന് തുരത്താൻ തീരുമാനിച്ചു. അവരെല്ലാവരും, ലിങ് താമസിച്ചിരുന്ന ആലിൻ ചുവട്ടിലെത്തി ഉച്ചത്തിൽ അലറാൻ തുടങ്ങി.. "ഇവിടന്ന് കടന്ന് പോകൂ", "ലിങ്ങിനെ ചവിട്ടി പുറത്താക്കൂ" എന്നൊക്കെ അലറി വിളിച്ചു. ഇംഗ്ളീഷുകാർ ചൈനയിൽ എത്തിച്ചേർന്ന കാലമായിരുന്നു അത്. കുറച്ച് പേർക്കൊക്കെ മുറി ഇംഗ്ളീഷ് അറിയാമായിരുന്നു. കൊഴുക്കട്ട തിന്നുകൊണ്ടിരുന്ന ആ ഗ്രാമീണരിൽ ചിലർ Dump എന്നൊരു വാക്ക് കേട്ടിരുന്നു.. അതിന്റെ അർത്ഥവും അറിയാമായിരുന്നു... ഡംപ് ലിങ്, ഡംപ് ലിങ് എന്ന പറഞ്ഞ് അവർ തങ്ങളുടെ കയ്യിലെ കൊഴുക്കട്ട ലിങ്ങിന്റെ നേരെ എറിഞ്ഞു. ഗ്രാമീണർ മുഴുവൻ "ഡംപ് ലിങ്, ഡംപ് ലിങ്, dumbling, dumpling" എന്നതേറ്റു പിടിച്ചു.. അങ്ങനെ അവരെറിഞ്ഞ കൊഴുക്കട്ടയാണ് മക്കളെ, പിന്നീട് dumpling എന്ന പേരിൽ അറിഞ്ഞ് തുടങ്ങിയത്.

'ഇത്രയും പറഞ്ഞ്, എപ്പോഴാണ് അടി വീഴുക എന്നറിയാത്തത് കൊണ്ട്.. വണ്ടിയുടെ ഡ്രൈവർ സീറ്റിൽ ഒന്ന് പതുങ്ങിയിരുന്നു'

കഥയൊട്ടും ശ്രദ്ധിച്ചിരുന്നില്ല എന്ന ഭാവത്തിൽ ഇരുന്നിരുന്ന രണ്ട് പേരും, ഒരേ സ്വരത്തിൽ അലറി...

"അച്ഛാ..ആ..ആ..ആ.."

അത്രയും ഉച്ചത്തിലായിരുന്നതിനാൽ തൊട്ടടുത്ത കാറിൽ ഉണ്ടായിരുന്ന സർദാർജി.. ഞങ്ങളെ നോക്കി... അയ്യാളുടെ വണ്ടിയിലെ ചില്ല് താഴ്‌ത്തി

"ബഹുത്തച്ഛാ" എന്നും ഞാൻ തിരിച്ച്

"പെരുന്തച്ചാ" എന്നും പറഞ്ഞു...

"അച്ഛാ... ഇനിയെങ്കിലും ഈ ഡാഡ് ജോക്ക്സ് നിർത്താമോ... this is one of the worst jokes I have ever heard" (ഇതെല്ലാ പ്രാവശ്യവും കേൾക്കുന്നത് കൊണ്ട്.. തൊലിക്കട്ടി ഇത്തിരി കൂടിയിട്ടുണ്ട്... )

എന്തായാലും പിന്നെയങ്ങോട്ട് ചേച്ചിയും അനിയത്തിയും എന്റെ മെക്കട്ട് കയറി, അടൂർ ഗോപാലകൃഷ്ണന്റെ സിനിമ വിട്ട് സിദ്ദിക്ക് ലാലിന്റ സിനിമയിൽ ഉള്ള പോലെ രസകരമായി വീട്ടിലെത്തി...

പിള്ളേരെയും കൊണ്ട് വരുന്പോൾ, വഴിയിൽ ഒരു junction ൽ, Bing's Dumpling എന്നൊരു restaurant കണ്ടപ്പോൾ ഉണ്ടായ ഈ ഡാഡ് ജോക്ക് കാരണം.. ആ junction നിനെ ഇപ്പോൾ ഡമ്പ്ലിങ് മൂല എന്നാണ് വിളിക്കുന്നത്...

ആരെങ്കിലും ഇത് വരെ വായിച്ചെത്തിയാൽ എന്നെ പഞ്ഞിക്കിടരുത്..

ഉദ്യോഗവിയോഗം (Retirement)

"മൈക്ക് ടെസ്റ്റിംഗ്.. മൈക്ക് ടെസ്റ്റിംഗ്.. ഹലോ ഹലോ"
 
താൻ മൊഴിയാൻ പോകുന്ന മധുരമൂറുന്ന വാക്കുകൾ എല്ലാവരുടെയും കർണ്ണപടത്തിൽ പതിഞ്ഞില്ലെങ്കിൽ, മാനവരാശിക്കുണ്ടാകാൻ പോകുന്ന നഷ്ടത്തെയോർത്ത്.. അത് കൊണ്ട് മാത്രം... മൈക്ക് ശരിക്കും പ്രവർത്തിക്കുന്നുണ്ട് എന്ന് നാണുമാഷ് വളരെ വലിയൊരു വേവലാതിയോടെ ഉറപ്പ് വരുത്തി.
 
"സുഹൃത്തുക്കളേ, നമ്മളിന്നിവിടെ കൂടിയിരിക്കുന്നത് എന്തിനാണെന്ന് എല്ലാവര്ക്കും അറിയാമല്ലോ. നീണ്ട 35 കൊല്ലത്തെ സേവനത്തിന് ശേഷം ഒരു നീണ്ട വിശ്രമത്തിനായി നമ്മുടെ പ്രിയങ്കരനായ സന്തോഷ് ജി ഇന്ന് വിരമിക്കുകയാണ്.. നമ്മളെ വിട്ടുപിരിയുകയാണ്. സന്തോഷത്തിന്റെയും സന്താപത്തിന്റെയും സമ്മിശ്രിമിതമായ ഈ വേളയിൽ ഇവിടെ എത്തിച്ചേർന്ന സ്‌ഥലം എം എൽ എ ചെറിയാൻ അവർകൾക്കും, കോർപ്പറേഷൻ പ്രസിഡന്റ് ബീരാൻ മാഷിനും, വേദിയിലിക്കുന്ന മറ്റു വിശിഷ്ടവ്യക്തികൾക്കും, ഇവിടെ എത്തിച്ചേർന്ന എല്ലാ സഹോദരീ സഹോദരന്മാർക്കും ഈ യാത്രയയപ്പ് ചടങ്ങിലേക്ക് സ്വാഗതം. എന്റെയത്ര സന്തോഷ് ജിയെ അടുത്തറിഞ്ഞവർ വേറെയാരുമുണ്ടാവില്ല. പിച്ചവെച്ച നാൾ മുതൽ സ്വന്തം അമ്മയെ സഹായിക്കുകയെന്ന ഒരേയൊരു പ്രവർത്തിയെ ഇദ്ദേഹം ചെയ്യാറുള്ളൂ. അങ്ങനെ, പാത്രം കഴുകൽ, വീട്ടിൽ അടിച്ചു തുടക്കൽ, മുറ്റമടിക്കൽ, വിറകുകീറൽ എന്നിങ്ങനെ അമ്മയെ സഹായിച്ച് സഹായിച്ച്, ഒരു ദിവസം സന്തോഷ് ജിക്ക് പ്രൊമോഷൻ കിട്ടി.. ജീവിതത്തിലെ ആദ്യത്തെ പ്രൊമോഷൻ.. കായവറുക്കുന്ന ജോലി.. അങ്ങനെ ഈ ചിറ്റാരിക്കടവിലെ ഓരോ വീടിനും സന്തോഷ് ജിയുടെ കായ വറുത്തത് ഒഴിവാക്കാൻ പറ്റാത്തയത്ര പ്രാധാന്യമേറിയ ഒരു ഭക്ഷണമായി. കായയിൽ നിന്ന് ചക്ക.. ചക്കയിൽ നിന്ന് പഴം.. എന്നിങ്ങനെ എന്ത് കണ്ടാലും വറുത്തെടുക്കാൻ പറ്റുന്ന ഒരു പ്രാഗൽഭ്യം കൊണ്ട് സന്തോഷ് ജി ഈ ഗ്രാമത്തെ കോൾമയിർ കൊള്ളിച്ചു. പണ്ടൊക്കെ 'വറുത്തത്' എന്ന് വിളിച്ചിരുന്നത് പറങ്കികൾ വന്നപ്പോൾ 'ചിപ്സ്' എന്നറിയപ്പെട്ടു തുടങ്ങി. അങ്ങനെയടിവച്ചടിവച്ച് സന്തോഷ് ജി ഉയർന്നു. ഒരു മൾട്ടി നാഷണൽ കമ്പനി ചിപ്പുണ്ടാക്കാൻ ആളെ തിരക്കി നടക്കുന്പോഴാണ് സന്തോഷ്ജിയുടെ വിവരം അവരറിയുന്നത്. ഉടനെ തന്നെ സന്തോഷ്ജിയെ അവർ കൊത്തിക്കൊണ്ടുപോയി... അങ്ങനെ ചിറ്റാരിക്കടവിന്റെ 'കാത്ത് സൂക്ഷിച്ചൊരു കസ്തൂരിമാന്പഴം കാക്ക കൊത്തി കൊണ്ട് പോയി". ഇത്രയും കാലം മനുഷ്യന് വേണ്ടി ചിപ്പ്സ് ഉണ്ടാക്കിയ സന്തോഷ്ജി കമ്പ്യൂട്ടറിന് വേണ്ടി ചിപ്പ്സ് ഉണ്ടാക്കി തുടങ്ങി. കമ്പ്യൂട്ടറുകളും ചിറ്റാരിക്കടവിലെ മനുഷ്യരെ പോലെ സംതൃപ്തരായിരുന്നു. അങ്ങനെ 35 കൊല്ലം.. ഇതിനിടയിൽ ഉണ്ടാക്കിയ കമ്പ്യൂട്ടർ ചിപ്സിനെ എണ്ണി തിട്ടപ്പെടുത്താൻ പറ്റില്ല. സന്തോഷ് ജി ഉണ്ടാക്കിയ ചിപ്സില്ലാത്ത കമ്പ്യൂട്ടർ.. ഹോ.. അത്.. അത്... ഉപ്പില്ലാത്ത സാമ്പാർ പോലെ.. പഞ്ചസാര ഇല്ലാത്ത പാലട പോലെ.. ആനയില്ലാത്ത പൂരം പോലെ... ഹോ.. അതാലോചിക്കാൻ പോലും പറ്റുന്നില്ല.. ഇന്നിതാ ഈ മഹാ മനുഷ്യൻ വിശ്രമിക്കാൻ തീരുമാനിച്ചിരിക്കുന്നു. തനിക്ക് ശേഷം ചിപ്സുണ്ടാക്കാൻ കെൽപ്പുള്ള ഒരു തലമുറയെ കമ്പനിയിൽ വാർത്തെടുത്തിട്ടു തന്നെയാണ് ഇദ്ദേഹം വിരമിക്കുന്നത്. ശാന്തിയും സമാധാനവും സന്തോഷം നിറഞ്ഞ ഒരു Retirement ലൈഫ് ഉണ്ടാവട്ടെ എന്നാശംസിച്ചു കൊണ്ട് നിർത്തുന്നു. സന്തോഷ് ജിയെ പറ്റി രണ്ട് വാക്ക് പറയാൻ ഞാൻ ചെറിയാൻ സാറിനെ ക്ഷണിക്കുന്നു"
 
തൃശൂർ പൂരം വെടിക്കെട്ടിന്റെ തുടക്കത്തിലെ പടക്കമായിരുന്നു നാണു മാഷിന്റെ വാക്കുകൾ... ചെറിയാൻ സാർ അതിനെ ഗുണ്ടിലേക്കും കുഴിമിന്നലിലേക്കും എത്തിച്ചു... ബീരാൻ മാഷ് അതിനെ വെടിക്കെട്ടിന്റെ കൂട്ടപ്പൊരിച്ചിലിലേക്കും.. മനസ്സിൽ നിരവധി ലഡ്ഡു പൊട്ടി.. ജോലി ചെയ്യുന്ന കാലത്ത് തോന്നിയില്ലെങ്കിലും 'ഞാൻ ഒരു സംഭവം തന്നെയാണെന്ന് ആദ്യമായി ബോധ്യം വന്ന നിമിഷങ്ങൾ'. ഇന്ന് വീട്ടിൽ ചെന്നിട്ട് വേണം ഇതൊക്കെ സഹധർമ്മിണിയെ ബോധ്യപ്പെടുത്താൻ എന്നും വിചാരിച്ച് കഴുത്തൊന്ന് വലത്തോട്ട് തിരിച്ചു നോക്കി. സ്റ്റേജിൽ തൊട്ടടുത്തിരിക്കുന്ന, താങ്ങാൻ പറ്റാവുന്നതിലും പ്രഹരശേഷിയുള്ള ഒരിക്കലും പൊട്ടാത്ത കുഴിമിന്നലും ഗുണ്ടും തലയിൽ വീണിരിക്കുന്ന പോലെയുള്ള സഹധർമ്മിണിയുടെ മുഖം...
 
"മനുഷ്യാ... നിങ്ങളിവർക്കൊക്കെ എത്ര കാശ് കൊടുത്തു?"
 
"നീ പോടീ.. ഇവർക്കൊക്കെ എന്നെ ശരിക്കുമറിയാം.. നിനക്കിനിയും എന്നെ മനസ്സിലായിട്ടില്ല"
 
അങ്ങനെ പലരും പുകഴ്‌ത്തി പുകഴ്‌ത്തി ഒരു നിലയിലെത്തിച്ചു. ചടങ്ങുകൾ കഴിഞ്ഞു. സ്റ്റേജിൽ നിന്നും ഇറങ്ങുന്പോൾ ഒരു പിൻഗാമി വിളിച്ചു പറഞ്ഞു... 'സന്തോഷ് സാറേ സൂക്ഷിക്കണം.. സ്റ്റെപ്‌സില് വഴുക്കലുണ്ട്'. അവന്റെ ഒരു ഉപദേശം എന്ന് ആലോചിച്ച്.. മനസ്സിൽ പൊട്ടിയ ലഡ്ഡുകളെ വീണ്ടും പൊട്ടിച്ച് കൊണ്ട് താഴെയുള്ള സ്റ്റെപ്‌സിലേക്ക് കാല് വക്കുന്പോൾ.. പിന്നിൽ നിന്നൊരു വിളി... 'സന്തോഷ് സാറേ, ഈ ഓട്ടോഗ്രാഫിലെ ഒന്ന് sign ചെയ്യാമോ?'. താൻ സച്ചിൻ ടെണ്ടുൽക്കറാണോ.. അതോ കപിൽ ദേവാണോ.. എന്നൊക്കെ തോന്നിയ സമയം (ഇപ്പോഴത്തെ സാഹചര്യമനുസരിച്ച്... മമ്മൂട്ടിയാണോ.. മോഹൻലാലാണോ എന്നാലോചിച്ചില്ല.. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും..)... കാൽ താഴത്തെ സ്റ്റെപ്‌സിൽ എത്തിയുമില്ല... തിരിഞ്ഞ് നോക്കുകയും ചെയ്തു... ദാ കിടക്കുന്നു 'ധിം തരികിട തോം'. താഴെയെത്താൻ അധികം സമയമെടുത്തില്ല...
 
"അയ്യോ.. എന്റമ്മേ.. എന്റെ നടുവൊടിഞ്ഞേ.. റിട്ടയർമെന്റ് ലൈഫ് മുഴുവൻ വെള്ളത്തിലായെ.." ഇരുട്ട് കണ്ണിലേക്ക് ഇരച്ച് കയറി.. കുറെ വെപ്രാളവും പരവശവും കഴിഞ്ഞപ്പോൾ... മുന്നിലേക്ക് ഒരു കൈ നീണ്ടുവരുന്നു.. അതിൽ പിടിച്ചെഴുന്നേറ്റു... കണ്ണ് തുറന്ന് നോക്കിയപ്പോൾ ഡെസ്കിന് മുകളിൽ കംപ്യൂട്ടർ.. അതിൽ കാണുന്നത് biodata യുടെ ആദ്യ പേജ്...
 
"സ്റ്റേജ് എവിടെ? നാണു മാഷ് എവിടെ? autograph ചോദിച്ച ആ കുട്ടിയെവിടെ? " അലറിവിളിച്ചു.. 
 
"മനുഷ്യാ,അലറണ്ട.. നാണുമാഷും ഇല്ല്യ... ഓട്ടോഗ്രാഫും ഇല്ല്യ... നിങ്ങളോട് എത്ര പറഞ്ഞാലും മനസ്സിലാവില്ല. നിങ്ങളെ പിരിച്ചുവിട്ടാൽ വിടട്ടെ.. വേറെ ജോലി നോക്കാമല്ലോ.. layoff ഒക്കെ നിങ്ങൾക്ക് പുത്തരിയാണോ? അപ്പോഴേ പറഞ്ഞതാ ഇതൊന്നും ആലോചിച്ച് കിടക്കണ്ടാ ന്ന്.. നിങ്ങൾക്ക് കട്ടിലിൽ നിന്ന് പെരണ്ട് വീഴണത് നിർത്താറായില്ലേ,,, തണ്ടെല്ലും കാലുമൊക്കെ ഒടിഞ്ഞാൽ ആരൂണ്ടാവില്ല സഹായത്തിന്.. അല്ലാ... ഇതെങ്ങന്യാ നാട്ടിലെ നാണു മാഷും സ്റ്റേജും ഓട്ടോഗ്രാഫും ഒക്കെ നിങ്ങടെ ജോലി പോണതുമായി ബന്ധപ്പെട്ടു കിടക്കണത്?"
 
"ജോലിയിൽ നിന്ന് പിരിച്ച് വിടാൻ പോകുന്ന സമയത്ത്… മാന്യമായി സന്തോഷത്തോടെ ഒരു സ്വപ്നം പോലും കാണാൻ നീ സമ്മതിക്കില്ല്യാ..ന്ന് വച്ചാ.. എന്റെ സഹധർമ്മിണീ.. കലികാലം... അല്ലാണ്ട് പ്പ് ളെന്താ പറയ്യാ "
 
[Context: Multiple companies laying off employees in Silicon Valley, California]