2016, ജൂൺ 9, വ്യാഴാഴ്‌ച

ലൈബ്രറി

"ചേട്ടാ, ഇപ്പൊൾ എവിടെയാ?"

"ഞാൻ ലൈബ്രറീല്.. എന്താ?"

"നമ്മടെ ലോക്കൽ കമ്മിറ്റി പ്രസിഡണ്ട്‌ വന്നിട്ടുണ്ട്... നിങ്ങളെവിടെയാ എന്ന് ചോദിച്ചു..."

"നീയെന്ത് പറഞ്ഞു?"

"ഞാനെന്ത് പറയാൻ? നിങ്ങള് രാവിലെ തന്നെ ചാടി ഓടി പോണ കണ്ടപ്പോൾ ഇന്ന് വല്ല പാർട്ടി പ്രകടനവും ഉണ്ടാകും എന്ന് കരുതി... പിന്നെ ഞാൻ ഒരു കാര്യം പറയാം... ഈ ജാതി മനുഷ്യന്മാരെ ഒക്കെ വീട്ടിൽ കയറ്റിയാ എന്റെ സ്വഭാവം മാറും.."

"അതിനെന്തു പറ്റി... പ്രസിഡണ്ട് ആള് ഡീസന്റ് അല്ലേ?"

"അതെയതെ.. അങ്ങനെ ഒക്കെയായിരുന്നു വിചാരിച്ചിരുന്നത്"

"എന്നിട്ട് ഇപ്പോൾ എന്ത് പറ്റി?"

"ചിരവ മുട്ടി എടുത്തു ഒരെണ്ണം കൊടുക്കാൻ തോന്നി... നശൂലം.. എന്നോട് ചോദിക്ക്യാ സാധനം കയ്യിലിണ്ടോന്നു? അതും താഴേക്ക് നോക്കാൻ പാടില്ലാത്ത സ്ഥലങ്ങളിലേക്ക് നോക്കീട്ട്"

"ഞാനിപ്പോൾ തന്നെ വരാം"

"ഞാൻ ചോദിച്ചു..എന്ത് സാധനാന്ന്.. ചേട്ടൻ ഇവിടെ എന്തെങ്കിലും സാധനം തന്നു വച്ചിട്ടുണ്ടോ എന്ന് ചോദിച്ചു? അതോണ്ടാ ഞാൻ വിളിച്ചേ.."

"ശരി.. ഞാനിതാ ഇറങ്ങി കഴിഞ്ഞു.. ലൈബ്രറീന്ന്"

"എന്താ നിങ്ങള് തമ്മിലുള്ള കച്ചവടം? കുപ്പിയാ? സാധാരണ അതല്ലേ പതിവ്?"

അഞ്ചു മിനിട്ട് കഴിഞ്ഞിട്ടുണ്ടാകും.. മേലാകെ മാറാലയും നിറച്ചു പൊടിയും ആയി ഒരാള് വീട്ടിലെത്തി... സൈക്കിൾ നല്ല പരിചയം... ഭാര്യ സൈക്കിൾകാരനെ തുറിച്ചു നോക്കി...

ജില്ലറ്റ് ബ്ലേഡുകൊണ്ട് ഷേവ് ചെയ്യുന്ന പോലെ ചൂണ്ടു വിരൽ  കൊണ്ട് കണ്ണിലും കവിളിലും ഉള്ള  മാറാലയും പൊടിയും ഒക്കെ വടിച്ച്‌ കളഞ്ഞു...

"ഓ, നിങ്ങളായിരുന്നോ? ഇതെന്ത്  പറ്റി? ലൈബ്രറീല് മാറാല കളയണ പണി ഏറ്റെടുത്തോ? മനുഷ്യന്റെ ഓരോ പുകിലുകള്" എന്നും പറഞ്ഞ് ഭാര്യ വടക്കോട്ട്‌ തിരിഞ്ഞു നിന്നു.

ഭർത്താവ് പ്രസിഡന്റിന്റെ അടുക്കലെത്തി

"ഇതെന്തു കോലമാണെടോ?

"സാറ് വന്നിട്ട് കുറെ നേരായോ?"

"അതൊക്കെ പോട്ടെ... എടോ.. സാധനം കയ്യിലുണ്ടോ?"

"ഇല്ല സാറെ നമുക്ക് വേണ്ടത് കിട്ടിയില്ല.. എന്നാലും കിട്ടി" എന്ന് പറഞ്ഞ് ഒരു വലിയ കടലാസ് പ്രസിഡന്ടിനു കാണിച്ചു കൊടുത്തു

"ഇതില് കാര്യല്ല്യ. ഇത് നമുക്ക് കിട്ടിയതാണല്ലോ.. സംഭവം നടന്നതിന്റെ കാര്യങ്ങൾ ഇന്റർനെറ്റിലും ഇണ്ട് "

"കുറെ നേരം നോക്കി സാറേ.. പൊടി കാരണം തുമ്മി തുമ്മി ഒരു പരുവം ആയി"

"അപ്പൊ... അറുപത്തി ആറിലും മേലെ ചെയ്തതായി എഴുതിയ ഒന്നും കിട്ടീല്ല്യ.. ല്ലേ"

"ഇല്ല്യ സാറേ... കിട്ടീല്ല്യാ"

പ്രസിഡണ്ട് നിരാശനായി അവിടെ നിന്ന് യാത്രയായി...

ഭർത്താവ് വീടിനുള്ളിലേക്ക് കയറാൻ തുടങ്ങി..

ഒരു കൈ കൊണ്ട് ഭാര്യ തടഞ്ഞു..

"എന്താണീ സാധനം? എന്ത് സാധനാണ് നിങ്ങള് രണ്ടു പേരും നോക്കണത്?"

"ഞാനൊന്നു കുളിച്ചു വരട്ടെ.. എന്നിട്ട് പറയാം..."

"കുളീം തേവാരോക്കെ ഉത്തരം പറഞ്ഞിട്ട് മതി"

"ശരി പറയാം.. ഇത്തിരി വെള്ളം താ കുടിക്കാൻ"

"എന്താണീ അറുപത്തി ആറിന്റെ കളി?" പുതിയ കുപ്പി ബ്രാണ്ടാ?"

"നീ എന്നെ കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ അല്ലേ?"

"അതെ"

"മോഡി അമേരിക്കയിൽ പോയി അവിടുത്തെ കോണ്ഗ്രസ്സിൽ പ്രസംഗിച്ചു. അറുപത്തി ആറ് പ്രാവശ്യം കയ്യടി കിട്ടീന്നാ പ്രസിഡണ്ട് പറഞ്ഞത്. പ്രസിഡന്ടിനു അറിയാം നെഹ്രുവും പണ്ട് അവിടുത്തെ കോണ്ഗ്രസ്സിൽ പോയി പ്രസംഗിച്ചിട്ടുണ്ടെന്ന്. പണ്ട് വീഡിയോയും ടി വി യും ഒന്നും ഇല്ലല്ലോ.. പണ്ടത്തെ പത്രത്തിലെങ്ങാനും നെഹ്രുവിന് അറുപത്തി ആറിൽ കൂടുതൽ കയ്യടി കിട്ടിയ വല്ല ലേഖനവും ഉണ്ടോ എന്ന് അന്വേഷിക്കാൻ എന്നെയാണ് ഏൽപ്പിച്ചത്‌. ഞാൻ ലൈബ്രറിയിൽ ആയിരത്തി തൊള്ളായിരത്തി നാല്പത്തി ഒന്പതിലെ ന്യൂസ് പേപ്പേർസിൽ തപ്പി കൊണ്ടിരിക്കുകയായിരുന്നു"

"എന്നിട്ട് അത് കിട്ടീട്ട് എന്തിനാ?"

"കിട്ടിയാൽ, ഫോട്ടോ എടുത്തു അത് പ്രസിഡന്റിന്റെ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്യാനാ?"

"നിങ്ങളും നിങ്ങടെ ഒരു പ്രസിഡന്റും... വെറുതെയല്ല നിങ്ങടെ പാർട്ടി ഗുണം പിടിക്കാത്തത്"

"അത്... പിന്നെ...."

"ഇനി ഞാൻ ഒരു കാര്യം ചോദിക്കട്ടെ? ഇവിടെ ഈ ഇന്ത്യാ മഹാരാജ്യത്ത് കോണ്ഗ്രസ് ഉള്ളപ്പോ ഈ മോഡിക്ക് അമേരിക്കയിലെ കോണ്ഗ്രസ്സിന്റെ മുന്നിൽ പോയി പ്രസംഗിക്കണ്ട വല്ല കാര്യം ഉണ്ടോ?"

കേട്ട പാതി കേൾക്കാത്ത പാതി ഭർത്താവ് സൈക്കിളും എടുത്തു പുറത്തിറങ്ങി...

"മനുഷ്യാ നിങ്ങൾക്ക് കുടിക്കാൻ വെള്ളം വേണ്ടേ?"

"ഞാൻ ഇപ്പൊ വരാം...  നീ പറഞ്ഞതിലും ഒരു പോയന്റ് ഇണ്ട്.. അല്ലേലും ഇവിടെ കോണ്ഗ്രസ്സുള്ളപ്പോ മോഡിക്ക് എന്തിനാ അമേരിക്കയിലെ കോണ്ഗ്രസ്സിന്റെ മുമ്പിൽ പോണ്ട കാര്യം. എന്തായാലും ഇത് പ്രസിഡന്റിന്റെ അടുത്ത് ഇപ്പൊ ചോദിച്ചിട്ടന്നെ കാര്യം..."

"വെള്ളം വേണ്ടെങ്കി വേണ്ട..."

"ഞാനിപ്പോ എത്തും,.... കുളിക്കാൻ ഇത്തിരി വെള്ളം ചൂടാക്കിക്കോ..."

അഭിപ്രായങ്ങളൊന്നുമില്ല: