2014, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

പ്രണയം


നാളെ...നാളെ...നാളെ....

നറുക്കെടുപ്പ് നാളെ...നാളെ...നാളെ.

കെ വിദ്യാധരൻ, മഞ്ജുള ബേക്കറി നാളെ... നാളെ... നാളെ....

പണ്ട് ത്രിശ്ശൂർ ടൌണിലൂടെ നടക്കുമ്പോൾ ഇത് കേൾക്കാത്ത ദിവസമുണ്ടായിരുന്നില്ല.

പക്ഷെ, ഇവിടെ പറയുന്ന "നാളെ" മഞ്ജുള ബേക്കറിയുടെ "നാളെ" അല്ല...

നാളെയല്ലേ പുണ്യാളൻറെ ദിവസം. വാലന്റീൻ പുണ്യാളന്റെ ദിവസം.

നമ്മടെ നല്ല പ്രായത്തിൽ ഈ പുണ്യാളനെ നാട്ടിലൊന്നും കണ്ടിട്ടില്ല.

മുല്ലപ്പെരിയാർ ഡാമിന്റെ അവസ്ഥ പോലുള്ള മനസ്സായിരുന്നു അക്കാലത്ത്...

പൊട്ടുമോ എന്ന് ചോദിച്ചാൽ  പൊട്ടും, പൊട്ടില്ലേ എന്ന് ചോദിച്ചാൽ പൊട്ടില്ല എന്ന അവസ്ഥ...

മനസ്സിലെ ഡാമിൽ വെള്ളമല്ല, പ്രണയം ആയിരുന്നു എന്ന് മാത്രം...

"തന്റെ മനസ്സിലിരിപ്പ്" അറിയിച്ചാൽ "നിന്റെ കയ്യിലിരിപ്പ് ശരി അല്ല" എന്ന് പറയുന്ന സമൂഹം...

ഡാം പൊട്ടാതെ കൊണ്ട് നടക്കേണ്ടത്‌ നില നില്പ്പിന്റെ പ്രശ്നം കൂടിയായിരുന്നു. ആരോടൊക്കെ പ്രണയം തോന്നിയോ അവർക്കൊക്കെ കൈക്കരുത്തുള്ള ആങ്ങളമാർ ഉണ്ടായിരുന്നത് മനസ്സിലെ ഡാം പൊട്ടാതിരിക്കുവാൻ സഹായിച്ചു.

ഇലക്ഷൻ സമയത്ത് മാത്രം മുല്ലപ്പെരിയാർ ഭീഷണി ഉണ്ടാകുന്നത് പോലെ, ജീവിതത്തിലെ നെട്ടോട്ടത്തിനിടയിൽ  വല്ലപ്പോഴും മാത്രമേ പ്രണയത്തിന്റെ ഡാം പൊട്ടുമോ എന്ന ഭീഷണി ഉണ്ടായിരുന്നുള്ളൂ....

ഇംഗ്ലീഷ് സിനിമകൾ കാണുമ്പോൾ ആയിരുന്നു ഒരു ആശ്വാസം. ഇത്ര സ്വാതന്ത്ര്യത്തോടെ പ്രേമിക്കാൻ പറ്റുന്ന ചിലരെങ്കിലും മനുഷ്യരാശിയിൽ ഉണ്ടല്ലോ എന്ന ഒരു ആശ്വാസം.

നമ്മടെ രാശി ശരിയല്ല എന്ന നിഗമനത്തിൽ എത്തുകയും ഒരുനാൾ പ്രണയിക്കാൻ വേണ്ടി അമേരിക്കയിൽ എത്തിച്ചേരും എന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തു.

വർഷങ്ങൾക്കു  ശേഷം അമേരിക്കയിൽ എത്തിയപ്പോഴല്ലെ അറിയുന്നത്... മദാമ്മമാർ ചത്താലും ചമഞ്ഞേ കിടക്കൂ...  നിലവിളക്കിന്റെ അടുത്ത് ഒരു കരിവിളക്ക് ചേരില്ലല്ലൊ?

അങ്ങനെ പ്രണയത്തിന്റെ ഒരു ഡാമുമായി ജീവിതം ഒരു ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങി...

ഇവനെ  ഇങ്ങനെ വിട്ടാൽ വാസ്കോ ഡാ ഗാമയുടെ പേരക്കുട്ടിയുടെ  പേരക്കുട്ടി മരുമകളായി വന്നു കയറുമോ  എന്ന പേടി വീട്ടുകാരെ ആകെ ഉലച്ചു...

എന്നും മുറുക്കാൻ വാങ്ങാൻ വീടിനു മുമ്പിലൂടെ പോകുമ്പോൾ നാണിത്തള്ള തീ ആളിക്കത്തിച്ചു
"എന്നാലും അവനെ കെട്ടിച്ചേനു ശേഷം വിട്ടാൽ മതിയായിരുന്നു. നല്ല ശമ്പളം ഉള്ള ചെക്കനല്ലേ, ആരെങ്കിലും അവിടെ അവനെ വശീകരിക്കണേനു മുമ്പ് വേഗം വിളിച്ചു കെട്ടിച്ചു വിട്ടൂടെ?"

നമ്മടെ അവസ്ഥ നാണിത്തള്ള അറിയുന്നില്ലല്ലോ...

ശരീരം മനസ്സിനേക്കാൾ വേഗം വളരും... പുര നിറഞ്ഞു അടുത്ത വീട്ടിൽ താമസിക്കുന്നു എന്ന പോലെ വയസ്സ് 30 തികഞ്ഞു..

ജീവിതകാലം മുഴുവൻ പ്രണയിക്കാൻ അംഗീകൃതമായ ഒരു കരാർ ഒപ്പുവക്കുന്നതിന്റെ ഒരുക്കങ്ങൾ തുടങ്ങി. അവസാനം പ്രണയിനിയെ കണ്ടെത്തി... മനസ്സിൽ കെട്ടിനിന്നിരുന്ന പ്രണയം ഭൂമിയിൽ മുഴുവൻ തരംഗങ്ങൾ ഉണ്ടാക്കി. പ്രണയം കടലിലൂടെയും ആകാശത്തിലൂടെയും പോസ്റ്റ്‌ മാനിലൂടെയും ഒഴുകിയൊഴുകി ഇന്ത്യയിലെത്തി.

പ്രണയം ഒഴുകുന്നതിനേക്കാൾ വേഗത്തിൽ ടെലിഫോണ്‍  കമ്പനിക്കാരുടെ കീശ വലുതായി, സ്വന്തം കീശ ചെറുതായി, ... ഒരു പ്രാവുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ദിവസങ്ങളില്ല... ഉണ്ടായിരുന്നെങ്കിൽ "കബൂതർ ജാ..ജാ..." എന്ന് പറഞ്ഞു വിട്ടാൽ മതിയായിരുന്നു. സൽമാൻ ഖാന്റെ ഒരു ഭാഗ്യം...

കല്യാണം കഴിഞ്ഞു. പത്തായിരം പേരുടെ മുന്നില് വച്ച് പ്രണയിനിയുമായി എന്നും പ്രണയിക്കാൻ ഉള്ള കരാർ ഒപ്പ് വച്ചു. എല്ലാ കൊല്ലവും കൃത്യമായി വാലെന്റീൻ പുണ്യാളനെ ഓർത്തു.  പ്രണയത്തിന്റെ പ്രളയത്തിൽ കാലം പോയതറിഞ്ഞില്ല.

അധികമായാൽ അമൃതും വിഷം..

"ഹാപ്പി വാലെൻടീൻസ് ഡേ" എന്ന് പറഞ്ഞാൻ തിരിച്ചു "ഹാപ്പി വാലെൻടീൻസ് ഡേ" എന്ന് പറയുന്ന കാലം കഴിഞ്ഞു... ഇപ്പോൾ "ഹാപ്പി വാലെൻടീൻസ് ഡേ"  എന്ന് പറഞ്ഞാൽ "മനുഷ്യാ, ഗ്രോസറി വാങ്ങാൻ പോയില്ലേ" എന്ന് ചോദിക്കുന്ന കാലം.

"നായര് പിടിച്ച പുലിവാല്"

കൂടുതലെഴുതിക്കുളമാക്കുന്നില്ല

-------------------------------

ഇപ്പൊ പ്രണയം എന്ന് കേൾക്കുമ്പോൾ ലാലേട്ടനെ ആണ് ഓർമ്മ വരുന്നത്. വീൽ ചെയറിൽ അനങ്ങാതെ ഇരുന്നു പ്രണയിക്കുന്ന ലാലേട്ടനെ...