2017, മേയ് 16, ചൊവ്വാഴ്ച

പേര്.. പേരക്ക.. പേരിന്റെ കഥ

പണ്ട് പണ്ട് പണ്ട്.... ലോകത്തിൽ ആദ്യമായി നിറമുള്ള മുണ്ട് കണ്ടു പിടിച്ചത് ഒരു ചൈനാക്കാരൻ ആയിരുന്നു. ആളുടെ പേരാണ് KAI. മലയാളത്തിൽ എഴുതിയാൽ  "കൈ".. അയാളുടെ കുടുംബപ്പേര് അല്ലെങ്കിൽ last name അല്ലെങ്കിൽ surname  ആയിരുന്നു... LI. അയാളെ കുട്ടിക്കാലത്ത് എല്ലാവരും വിളിച്ചിരുന്നത്.. അതായത്  നീട്ടി വിളിച്ചിരുന്നത്...  "KAI...........  LI", "KAI..........  LI" എന്നായിരുന്നു. പ്രായം കൂടും തോറും കുത്തുകളുടെ എണ്ണം കുറഞ്ഞു തുടങ്ങി. 15 വയസ്സായപ്പോൾ... അത് "KAI..  LI", "KAI..  LI"എന്നായി. കുറെ നാളുകൾ കൂടി കഴിഞ്ഞപ്പോൾ അത്... കുത്തില്ലാതെ "KAILI", "KAILI", "കൈലി", "കൈലി" എന്നായി.  അങ്ങനെ "കൈലി" കണ്ടു പിടിച്ച  കളർ മുണ്ടിന് "കൈലി" എന്ന പേര് നിലവിൽ വന്നു... (സംശയം തോന്നി ആരും വിക്കി പീഡിയ പോയി തപ്പണ്ട... ഇത് ആർക്കും അറിയാത്ത ഒരു രഹസ്യമാണ്)

പേറ്റന്റ് ഒന്നും ഇല്ലാതിരുന്ന ആ കാലത്ത്, ഈ നിറമുള്ള മുണ്ടു നിർമ്മാണ വിദ്യ "ലി" (LI) ഫാമിലിയിൽ നിന്നും "കി" (KI) ഫാമിലി തട്ടിയെടുത്തു. അവരും നിറമുള്ള മുണ്ടുകൾ ഉണ്ടാക്കി വിൽക്കാൻ തുടങ്ങി. "കി" ഫാമിലിയിലെ പേര് കേട്ട ഒരാൾ ആയിരുന്നു... "ലുൻ" (LUN)... നിറമുള്ള മുണ്ട് "ലുൻ കി" (LUN KI) എന്ന പേരിലും വിറ്റഴിച്ചു.. അങ്ങനെ നിറമുള്ള മുണ്ട്  "ലുൻ കി".. ലുൻകി".. എന്നും... പിന്നീടത്  "ലുങ്കി" എന്നും വിളിക്കപ്പെട്ടു..

കൈലിയുടെയും ലുങ്കിയുടെയും കുടുംബങ്ങൾ തമ്മിലുള്ള  കുടിപ്പകയും കലഹവും ഒന്നും അല്ല ഇവിടെ പ്രതിപാദിക്കുന്നത്.

കൈലി കുടുംബത്തിലെ ഒരു പിൻഗാമി ആയിരുന്നു.. പൈലി... പണ്ട് കാലത്ത് കേരളത്തിൽ സ്ഥിരമായി കണ്ടു കൊണ്ടിരുന്ന പൈലി അല്ല... ഇത് വെറും PAI LI.

ചൈനയിൽ കുടുംബാസൂത്രണം വന്നത് ഇവർക്കൊക്കെ ഒരടിയായി. അനന്തരാവശികൾ ഉണ്ടാകുന്നത് ഒരു ആൺ തരി തന്നെ ആവണം എന്ന് അവർ കൊതിച്ചിരുന്നു.

ഒരു ദിവസം സായം സന്ധ്യക്ക്‌ സൂര്യാസ്തമനം നോക്കി നിൽക്കുമ്പോൾ,  ആരോ ഓടി വന്ന് പൈലിയോട് പറഞ്ഞു... നിങ്ങൾക്കൊരു ആൺകുഞ്ഞുണ്ടായീ ന്ന്.. പൈലി സന്തോഷം കൊണ്ട് കണ്ണുകൾ അടച്ചു.. എന്നിട്ടു പതുക്കെ തുറന്നു. ആകാശത്തിൽ ആദ്യം കണ്ടത് ഒരു ജെറ്റ് വിമാനത്തെയാണ്... അങ്ങനെ പൈലി തന്റെ കുട്ടിക്ക് JET LI എന്ന് പേരിട്ടു. ജെറ്റിനെ പോലെ വായുവിൽ പറന്ന് വില്ലന്മാരെ ഇടിച്ചു വീഴ്‌ത്തുന്ന ജെറ്റ് ലി ഈ ജെറ്റ് ലി തന്നെ ആണോ എന്ന് ഇത് വരെ തീരുമാനിച്ചിട്ടില്ല.

വർഷങ്ങൾ കഴിഞ്ഞു... പൈലി പരലോകത്തെത്തി... ജെറ്റ് ലി ഇന്ത്യയിലും എത്തി. ഒരു ദിവസം രാവിലെ ഹോട്ടലിൽ ഭക്ഷണം ഓർഡർ ചെയ്ത് വെയിറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ആണ്, ജെറ്റ് ലീയുടെ അമ്മായി അപ്പന്റെ ഫോൺ.... 

"മോനെ ജെറ്റൂ... നീയൊരാൺകുഞ്ഞിന്റച്ഛനായെടാ" ന്ന് 

ജെറ്റ് ലിയും അച്ഛൻ പൈലിയെ പോലെ കണ്ണടച്ചു... കണ്ണ് തുറന്നപ്പോൾ മുമ്പിൽ കാണുന്നത്... വെയ്റ്റർ കൊണ്ടുവച്ച ഒരു പ്ളേറ്റ് ഇഡ്ഡലി.... ഉടനെ കുഞ്ഞിന് പേരിട്ടു...  ID LI...

വർഷങ്ങൾ കഴിഞ്ഞു... ഇഡ്‌ലിയുടെ കല്യാണം കഴിഞ്ഞു... ഇഡലിയും അച്ഛനാവാൻ ഇനി ദിവസങ്ങൾ മാത്രം...  ഒരു ദിവസം ഇഡ് ലി നല്ല പഴുത്ത മാങ്ങ കഴിക്കുകയായിരുന്നു. ഉടനെ ആരോ അകലെ നിന്ന് വിളിച്ചു പറഞ്ഞു... മോനെ, നീ ഇരട്ട ആൺകുട്ടികളുടെ അച്ഛൻ ആയീ ന്ന്.. 

ഇരട്ട എന്ന് കേട്ടതും, അതിയായ സന്തോഷം കൊണ്ട് ഞെട്ടിയതും, പഴുത്ത മാങ്ങ കയ്യിൽ നിന്ന് താഴെ വീണതും... മാങ്ങ "ചപ്ലി പ്ലി" ആയതും, കുട്ടികൾക്ക് CHAP LI എന്നും P LI എന്ന് പേരിട്ടതും  പെട്ടെന്നായിരുന്നു. 
.......
.......
പാവം ജാക്കി ചാൻ...
----

അഭിപ്രായങ്ങളൊന്നുമില്ല: