2015, ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

മാറ്റങ്ങൾ - 2
===========

(മാറ്റങ്ങൾ ആദ്യഭാഗം ഇവിടെ... http://puttunni.blogspot.com/2015/08/blog-post_23.html )

കുട്ടപ്പന്റെ ചവുട്ട് കിട്ടി താഴെ വീണ മഹാബലി തമ്പുരാൻ ആകെ ഒന്ന് പരിഭ്രമിച്ചു. വരിയിൽ നിന്നും സ്ഥാനം പോകും എന്ന ഭയം കാരണം ആരും തമ്പുരാനെ എണീക്കാൻ സഹായിച്ചില്ല. തനിയെ എഴുന്നേറ്റ് നിന്ന് കുട്ടപ്പനോട് ചോദിച്ചു

"കുട്ടപ്പാ,  ഞാനാണ്  മഹാബലി. ഞാൻ നിന്നോട് എന്ത് തെറ്റ് ചെയ്തു?"

"മഹാബലിയായാലും ബാഹുബലിയായാലും നമുക്ക് പുല്ലാട്ടാ"

"അപ്പൊ എന്നെ ഒട്ടും മനസ്സിലായില്ലേ?

"ഡാ ഗഡി.. നിന്നെ എനിക്ക് മനസ്സിലായി. നീയാ വടക്കേലെ സോമനല്ലേ? കടം വാങ്ങിയ കാശ് ഇത് വര്യേം തരാറായില്ലെടാ? വേഗം സ്കൂട്ടാവാൻ നോക്കിക്കോ ട്ടാ. അല്ലെങ്കിൽ ഇനി പള്ളേല് ഒരെണ്ണം കൂടി കിട്ടും. "

പുറവും തടവി കുടയും എടുത്തു തമ്പുരാൻ വരിയുടെ ഏറ്റവും പിന്നിലെത്തി. അവിടെ നിൽക്കുന്ന ഒരാളോട് ചോദിച്ചു

"എന്തിനാ ഈ വരി? എന്താ എവിടെ നടക്കുന്നത്?"

"മനസ്സിലായില്ല്യേ? എല്ലാർടേം കയ്യില് പാത്രങ്ങള് കണ്ടില്ല്യേ? ഓണസദ്യ വാങ്ങാനുള്ള ക്യൂവാണ്. നിങ്ങള് മുമ്പ് ഓർഡർ ചെയ്ത്ണ്ടാ? കയ്യില് പാത്രങ്ങളും ഇല്ല്യല്ലോ?"

"തിരുവോണം ആയിട്ടില്ലല്ലോ? അപ്പോഴേക്കും ഓണസദ്യയോ?"

"ഇപ്പെന്തു ഓണം? അല്ല... എന്നും ഓണല്ലേ? ഹർത്താലുള്ള ദിവസൊക്കെ ശരിക്കും സദ്യന്നെ. ഓണത്തിന്റെ സമയത്ത് ആ സദ്യേനെ ഓണസദ്യ എന്ന് വിളിക്കുണൂ ന്നു മാത്രം"

"എന്നാലും ഓണസദ്യ വാങ്ങുകയോ? അതൊക്കെ എല്ലാവരും അവരുടെ വീടുകളിൽ ഉണ്ടാക്കണ്ടതല്ലേ?"

അത് കേട്ടതും അയാള് തമ്പുരാനെ ഒന്ന് അടിമുടി നോക്കി...

"ചേട്ടാ, സാക്ഷാൽ മഹാബലിക്ക് വരെ അറിയാം ഒരുത്തനും ഓണസദ്യ വീട്ടില് ഇണ്ടാക്ക്ണില്ല്യാ ന്ന്."

"അല്ല, ഒരു കറിയെങ്കിലും അല്ലെങ്കിൽ ഒരു പായസമെങ്കിലും വീട്ടില് ഉണ്ടാക്കിക്കൂടെ?"

"തന്റെ കെട്ട്യോള് വര്വോ? പായസം ഉണ്ടാക്കിത്തരാൻ?"

"ഛെ... എന്നെ ആർക്കും മനസ്സിലാവുന്നില്ലല്ലോ. ഓണസദ്യയെ പറ്റി ചോദിക്കേണ്ടായിരുന്നു.  ശരിയാ... കുറെ കാലമായി പ്രജകളാരും ഓണസദ്യ ഉണ്ടാക്കുന്നത് കണ്ടിട്ടില്ല" എന്നോർത്ത് തമ്പുരാൻ വിഷമിച്ചു.

അയ്യന്തോൾ ലക്ഷ്യമാക്കി മഹാബലി തമ്പുരാൻ നടന്നു.

കുറച്ചു ദൂരം പോയപ്പോൾ ഒരാൾ കയ്യിൽ തട്ടി പിന്നിൽ നിന്നും വിളിച്ചു.

"ഹല്ലോ റപ്പായേട്ടാ. തിരുവോണം ആയിട്ട്യല്ലല്ലോ. ഇപ്രാവശ്യം നേരത്തേ തുടങ്ങ്യാ പരിപാടികള്? കഴിഞ്ഞ പ്രാവശ്യത്തേക്കാളും കുമ്പ കുറഞ്ഞൂട്ടാ. ഇപ്പൊ ശരിക്കും ബോഡി ഫിറ്റ്‌ ആയ്ണ്ട്"

"ശരി" എന്ന് മാത്രം പറഞ്ഞു തമ്പുരാൻ നടന്നു.

നടന്ന് നടന്ന് സന്ധ്യാസമയം ആയി. അപ്പോഴാണ്‌ 2 കുട്ടികൾ വളരെ സ്പീഡിൽ പോകുന്നത് കണ്ടത്.

"മക്കളെ... എങ്ങോട്ടാ ഇത്ര ധൃതിയിൽ?"

"നിക്കാൻ സമയില്ല്യ.. പൂവിനു പോവ്വാ"

കഥ തുടരും....

അഭിപ്രായങ്ങളൊന്നുമില്ല: