2017, ഫെബ്രുവരി 16, വ്യാഴാഴ്‌ച

പനിക്കഥ

ഓഫിസിൽ നിന്ന് വന്നപ്പോഴേ മേലാകെ ഒരു വേദന, മൂക്കൊലിപ്പും..

ഭാര്യയുടെ അടുത്തെത്തി പാട്ട് പാടി

"പനി വരുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണെ"

ഉടനെ മറുപടിയും വന്നു...

"പാരഡി എടുക്കില്ല... ഒറിജിനൽ പാട്ടിന്റെ കണ്ടീഷൻ ആണേൽ പരിഗണിക്കാം..."

"എന്നാലും..."

"എന്ത് എന്നാലും... എനിക്ക് ഇതുവരെ ഒരു ഗിഫ്റ്റും വാങ്ങിത്തരാത്തോണ്ട് വാലന്റൈൻ പുണ്യാളൻ അറിഞ്ഞു കൊണ്ട് തന്നതാ.. ഈ വാലന്റൈൻ ഡേയുടെ അന്ന് തന്നെ നിങ്ങൾക്ക് മേലുവേദനയും ജലദോഷവും ഒക്കെ..."

ഈ ഡയലോഗ് കേട്ടതും, മനസ്സിന് ക്ഷീണം തട്ടിയതും, തദ്വാരാ കോൾഡ് വൈറസിന് ശക്തി കൂടിയതും പെട്ടെന്നായിരുന്നു. അര മണിക്കൂറിനുള്ളിൽ വെളിച്ചപ്പാടിന്റെ തുള്ളലിനെ കവച്ചു വയ്ക്കുന്ന വിറയലോടെ പനി.. നേരെ കിടക്കയിൽ ചുരുണ്ടു കൂടി...

അപ്പോഴേക്കും ഭാര്യ അവിടെ എത്തി...

"ദാ... ചുക്ക് കാപ്പി"

പുതപ്പിനുള്ളിൽ നിന്നും ഗാനമേള തുടർന്നു

"കനലുകൾ കോരി മരവിച്ച വിരലുകൾ ഒടുവിൽ നിന്നെ തലോടി ശമിക്കുവാൻ"

"അയ്യടാ... വയ്യാണ്ട് കിടക്കുമ്പോഴും തലോടി കൊണ്ടിരിക്കാനാ മോഹം... അതങ്ങ് മനസ്സില് വച്ചാ മതി... പിന്നെ വിരലൊക്കെ മരവിച്ചത് കനല് കോരിയിട്ടല്ല... ഫുൾ ടൈം കമ്പ്യൂട്ടറും ഐപാഡും കൊട്ടീട്ടാ..."

"നീയിങ്ങടുത്തേക്ക്  വാ... പുതപ്പിന്റെ അടുത്തേക്ക് വാ..   ഒടുവിലായകത്തേക്കെടുക്കും ശ്വാസ കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ..."

"അതേയ്, ഞാൻ ഇത്ര അകലത്തിൽ നിന്നിട്ടുള്ള ഗന്ധം പിടിക്കലൊക്കെ മതി... എന്റെ ഗന്ധം നിങ്ങള് പിടിച്ചാലും, ഇനി രണ്ടു മൂന്ന് ദിവസം നിങ്ങടെ ഗന്ധവും കോൾഡും  എനിക്ക് പിടിക്കണം ന്ന് ല്ല്യ.."

"നീയങ്ങനെയൊന്നും  പറയല്ലേ.... ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽ പ്രിയതേ നിന്മുഖം മുങ്ങിക്കിടക്കുവാൻ.."

"ചേട്ടൻ ഇനി ഇന്ന് കണ്ണ് തുറക്കണ്ട... നല്ലവണ്ണം ഇന്ന് രാത്രി ഉറങ്ങി നാളെ രാവിലെ ആവുമ്പോൾ തുറന്നാൽ മതി.. അപ്പോഴേക്കും പനിയും ജലദോഷവും ഒക്കെ മാറീട്ടുണ്ടാവും"

"ഒരു സ്വരം പോലുമിനിയെടുക്കാത്തൊരെൻ ചെവികൾ നിൻ സ്വര മുദ്രയാൽ മൂടുവാൻ"

"ഒന്ന് മിണ്ടാണ്ട് കിടക്ക് മനുഷ്യാ... എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട... ചെവിയിൽ ഞാൻ ഐ എസ് ഐ മുദ്രയാണ് വക്കാൻ പോണത്.. "

"അധരമാം ചുംബനത്തിന്റെ മുറിവ് നിൻ മധുര നാമ ജപത്തിനാൽ കൂടുവാൻ..."

"അയ്യോ.. നാമജപം എന്ന് കേട്ടപ്പോഴാ ഓർത്തത്... ഗുരുവായൂരപ്പന്റെ മുമ്പില് വിളക്ക് കത്തിച്ചിട്ടില്ല.. സമയം കുറെ  ആയി. നിങ്ങൾക്ക് രാത്രി കഞ്ഞി വേണോ ചോറ് വേണോ...?"

"പ്രണയമേ നിന്നിലേക്ക്‌ നടന്നൊരെൻ വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ..."

"അതെ... ഇന്ന് വാലന്റൈൻ ഡേയുടെ അന്ന് തന്നെ പറയണം... പണ്ട് ഏതൊക്കെ വഴീക്കൂടെ ഒക്കെ എന്റെ പിന്നാലെ നടന്നതാ... എന്തൊക്കെ വാങ്ങി തന്നതാ... കല്യാണം കഴിഞ്ഞിട്ട് പത്താമത്തെ വാലന്റൈൻ ഡേ ആണിത്. ഇത് വരെ ഒരു ഗിഫ്റ്റ്.. പനി കൊണ്ട് പാദം മാത്രല്ല.. ദേഹം മുഴുവൻ തണുക്കട്ടെ.... ഹ്മ്മ്..ഹ്മ്മ്... എന്റെ ഒരു വിധി..."

ഛെ..കാര്യങ്ങൾ വിചാരിച്ച പോലെ ഏശണില്ലല്ലോ.. ഇവള് കരയാനും തുടങ്ങി... ഇനി ലാസ്റ്റ് വാരി പാടണ്ട... ഇങ്ങനെയൊക്കെ ആണ് ആകെ മൊത്തം കണ്ടീഷൻ എങ്കില് പുതപ്പിന്റെ അടിയിൽ നിന്ന് പുൽക്കൊടി ആയി ഉയർത്തെഴുന്നേൽക്കണ്ട... അവിടെ തന്നെ കിടക്കാം..

"രാത്രി നീ കഞ്ഞീം ചമ്മന്തീം ഉണ്ടാക്കിക്കോ..."

വാലന്റൈൻ പുണ്യാളാ.. അടുത്തകൊല്ലം മുതൽ ഭാര്യക്ക് ഗിഫ്റ്റ് വാങ്ങി കൊടുക്കാമേ...

എന്റെ ക്രോസിനാദികടകമേ... നീ താൻ തുണൈ..

അഭിപ്രായങ്ങളൊന്നുമില്ല: