2008, ജനുവരി 18, വെള്ളിയാഴ്‌ച

തമിഴ് മക്കള്‍(Thamizh Makkal)

താരതമ്യേന തമിഴന്മാരോട് മലയാളികള്‍ക്കുള്ള ബഹുമാനം ഇത്തിരി കുറവാണ്. എന്റെ കൊച്ചു പ്രായം തൊട്ടു തന്നെ, എന്ന് പറഞ്ഞാല്‍ ഞാഞ്ഞൂലിന്റെ പോലത്തെ ഉടലും അതിന്റെ ഒരറ്റത്ത് ഒരു നെല്ലിക്കയും ഫിറ്റ്‌ ചെയ്താല്‍ ഉണ്ടാകുന്ന ആകാരവടിവോട് കൂടിയ കാലം തൊട്ട് തന്നെ, എം ജി ആറും രജനികാന്തും എം എന്‍ നമ്പ്യാരും പിന്നെ മറ്റു ചില വില്ലന്മാരും ഒഴികെ ഏതു തമിഴനെയും തറ പറ്റിക്കാന്‍ പറ്റുമെന്ന ഒരു ആത്മ വിശ്വാസം കൊണ്ടുനടന്നിരുന്നു. ഈ വിശ്വാസം വളര്‍ത്തി തരാന്‍ എന്റെ പ്രിയപ്പെട്ട നാണു അമ്മാവന്‍ വളരെ സഹായിച്ചിട്ടുണ്ട്.

വീട്ടില്‍ പണിക്കു വരുന്ന മുരുകപ്പന്‍ തമിഴനോട്‌,

"അണ്ണാച്ചി, അന്ത തെങ്ങുക്ക് ഇന്ത മാതിരി തടം പോടടെയ്"

എന്ന് പറയുന്നതും, മുരുകപ്പന്‍ ലോകത്തിന്റെ ഏതു മൂലയില്‍ ആയാലും അന്ത തെങ്ങിന്റെ അടുത്ത് വന്ന് തടം ഇട്ടിരിക്കും. അതായിരുന്നു നാണു അമ്മാവന്റെ ഒരു വില്‍പവര്‍. അന്നൊക്കെ ഈ തമിഴ് ആണ് അസ്സല്‍‌ ഒറിജിനല്‍ തമിഴ് എന്ന് കരുതി ഈ വൃത്തി കേട്ട ഭാഷ പഠിച്ച അമ്മാവനോട് ഒരു ബഹുമാനക്കുറവ് എനിക്ക് ഉണ്ടായിരുന്നു. എങ്കിലും വീട്ടിലുള്ള ബാക്കി എല്ലാര്‍ക്കും അമ്മാവന്റെ ഈ തമിഴ് പാണ്ടിത്യത്തോടു വലിയ മതിപ്പുണ്ടായിരുന്നു എന്ന് മാത്രമല്ല, ആര്‍ക്കെങ്കിലും മുരുകപ്പനോട് എന്തെങ്കിലും communicate ചെയ്യണമെങ്കില്‍ അമ്മാവനെ ഉപയോഗിക്കുകയും ചെയ്യുമായിരുന്നു. അങ്ങിനെ നാണു അമ്മാവന്‍ മുത്തശ്ശിക്കു വേണ്ടി

"അണ്ണാച്ചി, ഇന്ത വാ. ഇന്ത തേങ്ങയെല്ലാം അന്ത സ്ഥലത്തു കൊണ്ടു പോടടെയ്"

എന്നും, അമ്മായിക്ക് വേണ്ടി

"അണ്ണാച്ചി, അന്ത മില്ലില്‍ പോയി ഇന്ത മുളക് പൊടിച്ചു വാടെയ്‌"

എന്നും ഒക്കെ തര്‍ജ്ജമിച്ചിരുന്നു. പക്ഷെ, കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് അമ്മാവനോടുള്ള മതിപ്പൊക്കെ ഒന്നു ഇടിഞ്ഞു. കാരണം, അമ്മാവന്റെ തമിഴ് പാണ്ടിത്യം, "അണ്ണാച്ചി", "അന്ത", "ഇന്ത", "പോടടെയ്", "കോടടെയ് " എന്ന അഞ്ചാറു വാക്കുകളുടെ അപ്പുറത്തേക്കില്ല എന്ന് എല്ലാര്‍ക്കും മനസ്സിലായി. പിന്നെ വീട്ടില്‍ ഈ വാക്കുകളെ വച്ചു കൊണ്ടു എല്ലാരും കസറത്തു നടത്തി, തമിഴന് ഇരിക്ക പൊറുതി കൊടുക്കാണ്ടായി. എല്ലാരും മുരുകപ്പനുമായി നേരിട്ടു ആശയവിനിമയം നടത്തിതുടങ്ങിയതിനാല്‍ അമ്മാവന്റെ കാര്യം കുഴപ്പത്തിലായി. ഒരിക്കല്‍

"അണ്ണാച്ചി, ഇന്ത വന്ന് അന്ത സ്ഥലത്തെ വെളിച്ചെണ്ണ എടുത്ത് ഇന്ത കാലില്‍ പോടടെയ്"

എന്ന അമ്മാവന്റെ റിക്വസ്റ്റ് ഒരു പത്തു മിനിട്ട് ആയിട്ടും സെര്‍വ് ചെയ്യാത്തതിനു, പറമ്പിലെ തെങ്ങിനും കവുങ്ങിനും പ്ലാവിനും ഒക്കെ ഇടയിലൂടെ ഒരു ടോം & ജെറി സ്റ്റൈലില്‍ മുരുകപ്പനെ ഓടിച്ചിട്ട്‌ പിടിച്ചു നാല് താങ്ങ് വച്ചു കൊടുത്തത് എന്റെ ആത്മ വിശ്വാസം കൂട്ടാനും സമയം കിട്ടുമ്പോഴൊക്കെ അണ്ണാച്ചിയുടെ തലയില്‍ ആരും അറിയാത്ത പോലെ ചില മേട്ടങ്ങള്‍ മേടാനും (മേട്ടം മേടല്‍ = ഇടി/കിഴുക്ക് കൊടുക്കല്‍. തൃശ്ശൂര്‍നോട് കടപ്പാട് ) സഹായിച്ചു എന്ന് പറയുന്നതില്‍ തെറ്റില്ല. പാവം അണ്ണാച്ചി, മനുഷ്യനേക്കാള്‍ നല്ല ഒരു റോബോട്ടിനെ പോലെ, തെങ്ങിന് തടം എടുത്തും, തുണി അലക്കിയും, വെള്ളം കോരിയുമൊക്കെ ജീവിതം തള്ളി നീക്കി.

കാലം കടന്നുപോയി. ഇതിനിടയില്‍ അളകപ്പന്‍, മുനിയാണ്ടി, മുനിയമ്മ, മുത്തു തുടങ്ങിയ പല തമിഴ് റോബോട്ടുകളും വീട്ടില്‍ വന്നു പോയി. എന്റെ മൂക്കിനു താഴെ സൂക്ഷിച്ചു നോക്കിയാല്‍ കാണാന്‍ പറ്റുന്ന ഒരു മീശ ഉണ്ടായെങ്കിലും, ഉടല്‍ വലുതായെങ്കിലും, "ഹെഡ് to ഉടല്‍ " ഗ്രോത്ത് ratio ആനുപാതികമായി അല്ലാതിരുന്നതിനാല്‍ ശരീരത്തിന്റെ ആകാരവടിവിനു വലിയ മാറ്റം ഉണ്ടായില്ല. പപ്പടം വറുക്കുമ്പോള്‍ പോള വരുന്നതു പോലെ കാലം ശരീരത്തിലെ വാരിയെല്ലുകളെ എല്ലാം പുറത്തേക്ക് തള്ളിച്ചിരുന്നു. അക്കാലത്ത് ജീവിതത്തില്‍ ശരീരത്തിന്റെ വലിപ്പത്തിനല്ല, മനസ്സിന്റെ വലിപ്പത്തിനാണ് മുഖ്യം എന്നൊക്കെ ചിന്തിച്ചു സായൂജ്യം അടയുകയെ നിവര്‍ത്തി ഉണ്ടായിരുന്നുള്ളൂ.

ഇതിനിടയില്‍ ആണ് എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്‌ എന്ന കണ്ണടച്ചു കലക്കിക്കുത്തുമല്‍സരത്തില്‍ ഒന്നാം സ്ഥാനം കിട്ടി വീട്ടില്‍ നിന്നും 100km അകലെ ഉള്ള എഞ്ചിനീയറിംഗ് കോളേജില്‍ കയറാനും, അതിന്റെ ഹോസ്റ്റലില്‍ കയറാനും അവസരം ഉണ്ടായത്. ഹോസ്റ്റലില്‍ വന്നതും, ഇത്രയും കാലം തലയില്‍ കയറി നിരങ്ങാന്‍ ഉണ്ടായിരുന്ന മുരുകപ്പനും, അളകപ്പനും ഇല്ലാതായപ്പോള്‍, ഉണ്ടായ നൊസ്റ്റാള്‍ജിയ ചെറുതൊന്നുമല്ല. പക്ഷെ, എല്ലായിടത്തും ദൈവം ഉണ്ട്, എല്ലാര്‍ക്കും ദൈവം ഉണ്ട് എന്ന് മനസ്സിലായത് അപ്പോഴാണ്. തലയില്‍ കയറാന്‍ തമിഴന്‍ തന്നെ വേണോ? ഇടിയും തല്ലും തിരിച്ചു തരാന്‍ പറ്റാത്ത ആരായാലും പോരെ. ആസ്സാം, നാഗാലാണ്ട്, മണിപ്പാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വന്ന് ഹോസ്റ്റലില്‍ താമസിക്കുന്ന നേപ്പാളികളുടെ ഛായ ഉള്ള ഇരപ്പാളികള്‍, ദൈവം കൊണ്ടു തന്ന അമൂല്യ നിധി തന്നെ ആയിരുന്നു. പക്ഷെ, വീട്ടിലെ തമിഴന്മാരെ പോലെ ഇവരെ എപ്പോഴും കിട്ടില്ല, മറ്റു പലരുമായും പങ്കു വക്കണം. Socialisathinte ആദ്യ പാഠങ്ങള്‍ അതായിരുന്നു.

കൊല്ലം നാല് കഴിഞ്ഞു.. പഠനം കഴിഞ്ഞു.. എന്നിട്ടും എന്റെ ആകാരവടിവിനു വലിയ മാറ്റം ഒന്നും ഉണ്ടായില്ല. വലിയൊരു മനസ്സും ചെറിയൊരു ശരീരവുമായി കോളേജിന്റെയും ഹോസ്റ്റലിന്റെയും പടി ഇറങ്ങി. വലിയ മനസ്സുകൊണ്ട് തമിഴനെ മാത്രമല്ല, മലയാളി അല്ലാത്ത ഏതു ഭാരതീയനെയും ഒതുക്കാം എന്ന ഒരു ആത്മവിശ്വാസത്തോട്‌ കൂടി. നാട്ടില്‍ തിരിച്ചു എത്തി രണ്ടു ആഴ്ച കഴിഞ്ഞപ്പോള്‍ ആണ് ഇത്രയും കാലം വീട്ടുകാരുടെ കാശ് ഓസി അടിച്ച് ജീവിച്ചതിന്റെ ബുദ്ധിമുട്ട് മനസ്സിലാകുന്നത്. വീട്ടിലും നാട്ടിലും ചങ്ക് പിളര്‍ക്കുന്ന പോലത്തെ ഒരേ ചോദ്യം മാത്രമെ എല്ലാര്‍ക്കും ഉണ്ടായിരുന്നുള്ളൂ,

"എന്താ ദിനേശാ, എഞ്ചിനീയറിംഗ് ഒക്കെ കഴിഞ്ഞോ? പണി ഒന്നും ആയില്ലേ? ഇങ്ങനെ ഒക്കെ നടന്നാല്‍ മതിയോ?"

നാല് മാസം ഇങ്ങനത്തെ ക്രൂരത അനുഭവിക്കേണ്ടി വന്നു എങ്കിലും, ഈശ്വര അനുഗ്രഹം എന്ന് തന്നെ വേണം പറയാന്‍, ജ്വാലി കിട്ടി, അതും കോയമ്പത്തൂരില്‍. മുരുകപ്പന്റെയും അളകപ്പന്റെയും നാടായ തമിഴ് നാട്ടിലെ ഒരു സ്ഥലത്ത് .. ആനന്ദലബ്ടിക്ക് ഇനി എന്ത് വേണം. തലയില്‍ കയറി നിരങ്ങാന്‍ ഇനി ഒരുപാടു തമിഴന്മാരെ കിട്ടും എന്ന സന്തോഷത്തോട് കൂടി യാത്രയായി. ബസ്സ്, വാളയാര്‍ ചെക്ക്പോസ്റ്റ് കടന്നതും, എന്റെ മനസ്സില്‍ ഒരു രാജാവിന്റെ മനോഭാവം വന്നതും ഒന്നിച്ചായിരുന്നു. ഇനി എത്ര പേരുടെ കാര്യം നോക്കണം. ബസ്സിലെ കണ്ടക്ടര്‍ കൂര്‍ത്ത മീശ ഉള്ളവനായിരുന്നെകിലും ഒരു മിതഭാഷണന്‍ ആയിരുന്നു. അങ്ങേരും എന്നെപ്പോലെ ഒരു വലിയ മനസ്സിന്റെയും ചെറിയ ശരീരത്തിന്റെയും ഉടമസ്ഥനായിരുന്നു എന്നത് എന്റെ ആത്മവിശ്വാസം നിലനിര്‍ത്തി. ഗാന്ധിപുരം ബസ്സ് സ്റ്റാന്റില്‍ ഇറങ്ങി, ഒരു ഓട്ടോ റിക്ഷ പിടിച്ചു കമ്പനിക്കാര്‍ പോകാന്‍ പറഞ്ഞ ലോഡ്ജില്‍ എത്തി. ഓട്ടോ റിക്ഷക്കാരനും small body big mind person ആയിരുന്നു.

ലോഡ്ജിന്റെ റിസപ്ഷനില്‍ എത്തി ലോഡ്ജ് മാനജരെ കണ്ടപ്പോഴാണ്, ആത്മവിശ്വാസത്തിന്റെ ആദ്യത്തെ ഇടിവ് ഉണ്ടായത്. ആറടി ഉയരവും, വയറിന്റെ ഭാഗത്ത് ഏകദേശം അത്ര തന്നെ ചുറ്റളവും, ജപ്പാന്‍ ബ്ലാക്കിനെ പോലും വെല്ലുന്ന കളറും ഉള്ള ഒരു ആദി ദ്രാവിഡ തമിഴന്‍.. ഇതു വരെ കണ്ട തമിഴന്മാരില്‍ നിന്നും ഒരു അഞ്ചു ഇരട്ടി എങ്കിലും വലിപ്പക്കൂടുതലുള്ളവന്‍. കണ്ടാല്‍ പുലി ആണെങ്കിലും ഒരു എലിയുടെ ശബ്ദത്തില്‍

"ഡേയ് ഗോപാലാ, റൂം 132 റെഡി പണ്ണിയാ?"

എന്ന ചോദ്യം കേട്ടതും, തമിഴനെക്കള്‍ 20 വയസ്സ് എങ്കിലും മൂത്ത പാലക്കാടുള്ള ഗോപാലന്‍ നായര്‍

"പണ്ണിയാച്ച് സര്‍"

എന്ന് പറഞ്ഞു ഓടിവന്നു ഓച്ഛാനിച്ചു നിന്നത്, നാണു അമ്മാവന്റെയും മുരുകപ്പന്റെയും റോള്‍ തിരിച്ചിട്ട പോലെ തോന്നിപ്പിക്കുകയും, ആത്മവിശ്വാസത്തിന്റെ രണ്ടാമത്തെ ഇടിവ് ഉണ്ടാക്കുകയും ചെയ്തു. പിന്നീടുള്ള ദിവസങ്ങളില്‍ അവിടെ കണ്ട മറ്റു തമിഴന്മാര്‍ തുടര്‍ച്ചയായി എന്റെ ആത്മവിശ്വാസത്തെ ഇടിച്ചുകൊണ്ടേ ഇരുന്നു. തലയില്‍ കയറി നിരങ്ങുന്ന വേലകള്‍ ഒന്നും പുറത്തെടുക്കാതെ, പത്തിയും മടക്കി, ലോഡ്ജിലെ മൂട്ടകളുമായി ഒത്തിണങ്ങി ജീവിച്ചു. എങ്കിലും രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോഴേക്കും ലോഡ്ജ് മാനേജരുമായി ഒരു കുപ്പി ബന്ധം ഉണ്ടാക്കാനും ഒന്നിടപഴകാനും ഒക്കെ സാഹചര്യം ഉണ്ടായി, തലയില്‍ നിരങ്ങാന്‍ പറ്റിയില്ലെങ്കിലും ഒന്ന് കഴുത്ത് വരെ കയറി നിരങ്ങാം എന്നായി. ഇടിഞ്ഞ ആത്മവിശ്വാസം കുറച്ചൊക്കെ തിരിച്ചെടുത്തു.

അതിനിടയിലാണ്, കമ്പനി ഒരു ജ്വാലി ആവശ്യത്തിനു വേണ്ടി, മദ്രാസ് വരെ പോകാന്‍ പറഞ്ഞത്. തൃശ്ശൂരില്‍ നിന്നും കോയമ്പത്തൂരില്‍ വന്ന പോലെ അല്ല, മദ്രാസ് എന്ന് കേള്‍ക്കുമ്പോള്‍ ഒരു പേടി ഒക്കെ ഉണ്ട്... "No. 20 Madras mail" സിനിമ ഓര്‍മ്മയിലുമുണ്ട്. ആരെങ്കിലും ആരെയെങ്കിലും തട്ടി അത് എന്റെ തലയില്‍ ഇട്ടാലോ? എങ്കിലും, തൃശ്ശൂര്‍ ഒന്ന് പോയി നാണു അമ്മാവനെ ഒക്കെ കണ്ട് യാത്ര ചോദിച്ചു, മദ്രാസ് മെയിലില്‍ തന്നെ യാത്രയായി.

മദ്രാസ് തന്നെ ആണ് ലാസ്റ്റ് സ്റ്റോപ്പ് എന്ന് അറിയാമെങ്കിലും ഉറപ്പു വരുത്താന്‍ എല്ലാ സ്റ്റേഷനില്‍ എത്തുമ്പോഴും തല ഒന്ന് പുറത്തൊക്കെ ഇട്ടു നോക്കി. TTR ഒരു തമിഴനായിരുന്നു. നല്ല ഒരു പട്ടര്‍. യാത്രയുടെ തുടക്കത്തിലെ ഞങ്ങള്‍ തമ്മില്‍ ഒരു ആത്മബന്ധം കണ്ടെത്തി. നമ്മള്‍ തമ്മിലുള്ള സംസാരം പല മേഖലകളിലേക്കും തിരിഞ്ഞു. ഹിമാലയം കയറിയ ഹില്ലാരി/ടെന്‍സിംഗ്, എത്യോപ്യായിലെ വരള്‍ച്ച, സിനിമ എടുക്കുന്ന വിവിധ തരം ഗോപാലക്രഷ്ണന്മാര്‍, ഇന്ത്യ/പാക് ക്രിക്കറ്റ് കളി എന്നിങ്ങനെ പോയി നമ്മുടെ ചര്‍ച്ച. കോയമ്പത്തൂരില്‍ വച്ച് തമിഴന്മാരോടുള്ള ആദരവ്‌ ഇത്തിരി കൂടിയെങ്കില്‍ TTR പട്ടര്‍ ചേട്ടന്‍ അതിനെ നല്ലവണ്ണം അങ്ങ് ഉറപ്പിച്ചു. ജീവിതത്തില്‍ ആദ്യമായി എനിക്ക് തോന്നി, തമിഴന്മാര്‍ എന്തുകൊണ്ടും മലയാളിക്കൊപ്പമാണെന്ന്. എങ്കിലും, വേണ്ടി വന്നാല്‍ ഏതു തമിഴനെയും ഒതുക്കാം എന്ന ഒരിറ്റു ആത്മവിശ്വാസം ഉള്ളില്‍ ഒളിച്ചുകിടന്നിരുന്നു. I mean ഒരു പൊടിക്ക് നമ്മള് തന്നെ മുന്നില്‍...!!!

ട്രെയിന്‍ ഇഴഞ്ഞിഴഞ്ഞു മദ്രാസിലെത്തി. മദ്രാസ് സെന്‍‌ട്രല്‍ സ്റ്റേഷന്‍, ജീവിതത്തില്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന്‍. പുറത്തിറങ്ങി, ഒരു ആട്ടോ വിളിച്ചു അടയാര്‍ പോകാന്‍ തീരുമാനിച്ചു. ചക്കയില്‍ ഈച്ച പോതിയണ പോലെ ഒരു പറ്റം ആട്ടോ ഡ്രൈവര്‍മാര്‍ എന്നെ വളഞ്ഞു. ഞാനതില്‍ നിന്ന്, മനസ്സിന്റെ വലിപ്പം അറിയില്ലെങ്കിലും, കാണാന്‍ ഏറ്റവും ചെറുതായ ഒരുത്തന്റെ വണ്ടിയില്‍ കയറി. "50 രൂപ ആണ് അടയാര്‍ക്ക് മിനിമം, എന്നാലും ആട്ടോക്കാര്‍ വ്യാജമീറ്റര്‍ കാണിച്ച് അത് 80 രൂപ ഒക്കെ എത്തിക്കുമെന്നും, അടിക്കൊന്നും പോകണ്ട, അവര്‍ ചോദിക്കുന്ന കാശ് കൊടുത്താല്‍ എല്ലാം ശരി ആകും" എന്ന യാതൊരു ഉപകാരവും ഇല്ലാത്ത ഉപദേശം എന്റെ കോയമ്പത്തൂര്‍ മലയാളി സുഹൃത്ത് "സൂരജ് " പറഞ്ഞു തന്നിരുന്നു. എന്നാലും സൂരജിന്റെ ഉപദേശം ഓര്‍മ്മ വച്ച് ഓരോ നൂറു മീറ്റര്‍ പോകുമ്പോഴും മീറ്റര്‍ ഒന്ന് ചെക്ക് ചെയ്തു കൊണ്ടേ ഇരുന്നു.

ഏകദേശം അഞ്ച് കിലോമീറ്റര്‍ എങ്കിലും പോയിട്ടുണ്ടാകും, മീറ്റര്‍ നോക്കി Rs.25 . എല്ലാം ഓക്കേ. നൂറു മീറ്റര്‍ കൂടെ മുന്നോട്ടു പോയി Rs.30. മനസ്സില്‍ സംശയത്തിന്റെ നാമ്പുകള്‍ കിളിര്‍ത്തു, "ഇവന്റെ മീറ്ററില്‍ വല്ല കള്ളത്തരവും ഉണ്ടോ?" പിന്നെ ഓരോ 100 മീറ്ററിനും അഞ്ചു രൂപ വച്ച് കൂടി, മീറ്റര്‍ ആട്ടൊറിക്ഷയേക്കാള്‍ സ്പീഡില്‍ ഓടി തുടങ്ങി. Saidapet എത്തുമ്പോഴേക്കും മീറ്ററില്‍ Rs.175. ഉള്ളില്‍ അമര്‍ഷവും, രോഷവും ഒക്കെ തിളച്ചു പൊങ്ങി. "പക്ഷെ, ഇവന്‍ ഒരു അണ്ണാച്ചി അല്ലെ. അടയാര്‍ എത്തുമ്പോള്‍ എല്ലാ റെഡി ആക്കാം. നാണു അമ്മാവന്‍ സ്റ്റൈലില്‍ രണ്ടു വിരട്ടല്‍ മതി, ഇവന്‍ ഒതുങ്ങും" എന്ന് മനസ്സില്‍ പറഞ്ഞു. അടയാര്‍ എത്തി, മീറ്ററില്‍ Rs. 250.

ബാഗ്‌ എടുത്തു പുറത്തിറങ്ങി, ഒരു 50 കിലോ ആത്മവിശ്വാസത്തോടെ, കൈ കൊണ്ട് ആംഗ്യം കാണിച്ച് എത്ര ആയെന്ന് ചോദിച്ചു. ഡ്രൈവര്‍ വിനയത്തോടെ ഉരുവിട്ടു,

"മീറ്റര്‍ കാസ് കൊട് സാര്‍".

ജീവിതത്തില്‍ ആദ്യമായി ഒരുത്തന്‍ നമ്മളെ "സാര്‍" എന്ന് വിളിക്കുന്നു. അതില്‍ അതിയായ സന്തോഷം ഉണ്ടെങ്കിലും, Rs.250 വലിയ സന്തോഷം ഉണ്ടാക്കിയിട്ടില്ല. 250 രൂപ അധികമാണെന്നും ഇതു അന്യായമാണെന്നും കുറെ വാതിച്ചു. കുറെ നേരം ഇതെല്ലാം ഒരു mutual ബഹുമാനത്തോടെ ആയിരുന്നു. പക്ഷെ ഒരു തീരുമാനത്തില്‍ എത്താതായപ്പോള്‍, ഒരു രൌദ്ര ഭാവത്തില്‍,

"നീങ്ക മീറ്റര്‍ തിരുട്ടു താന്‍"

എന്ന് ഞാന്‍ പറഞ്ഞതും, തമിഴന്‍ ഡ്രൈവര്‍ പുറത്തു ചാടി ആ പ്രദേശത്തെ എല്ലാ ആള്‍ക്കാരും കേള്‍ക്കെ

"ഡായ്, തിരുട്ടാ... നീ താന്‍ ഡാ തിരുട്ടുപയല്‍, കാശ് കൊടടാ"

എന്നലറി. ജനങ്ങള്‍ ഞങ്ങളെ നോക്കാന്‍ തുടങ്ങിയപ്പോള്‍, ആത്മവിശ്വാസം മുഴുവന്‍ എന്റെ ശരീരത്തിനോട് അയിത്തം കല്പിച്ചു എവിടേക്കോ ഓടിപ്പോയി. എന്തായാലും മാനം പോയി. ഇനി കാശ് കൂടെ പോണ്ട എന്ന് കരുതി, "തോമസുകുട്ടി വിട്ടോടാ" എന്ന രീതിയില്‍ ഓടാം എന്ന് കരുതി നില്‍ക്കുമ്പോള്‍, ആട്ടോ ഡ്രൈവര്‍ രജനികാന്ത് സ്റ്റൈലില്‍ വായില്‍ വിരലും ഇട്ടു ഒരു ചൂളമടി. ഒരു കാക്ക കൂട്ടം ഇളകി വരുന്ന പോലെ, അതാ വരുന്നു "ബാഷ", "മന്നന്‍", "അണ്ണാമലൈ", "യെജമാന്‍" തുടങ്ങിയ പേരുള്ള അനവധി ആട്ടോറിക്ഷകള്‍. "കിരീടം" സിനിമയില്‍ മോഹന്‍ലാലിനേയും കീരിക്കാടനെയും ജനം വളഞ്ഞു നില്ക്കുന്നത് പോലെ എല്ലാരും നമ്മളെ വളഞ്ഞു ഒരേ സ്വരത്തില്‍ ചോദിച്ചു

"എന്നാടാ അറുമുഖം, ഏന്‍ പ്രച്നം".

എന്റെ സര്‍വ നാഡി ഞരമ്പുകളും തളര്‍ന്നു, ഇനി എങ്ങോട്ട് ഓടാന്‍.. അങ്ങനെ ഡ്രൈവറും ഞാനും കൂടി എന്റെ ബാഗില്‍ പിടിവലി തുടങ്ങി. അവന്‍ ബാഗ്‌ ഒക്കെ തപ്പി, അതില്‍ യാതൊന്നും ഇല്ല എന്ന് മനസ്സിലാക്കി പേഴ്സ് ലക്ഷ്യമാക്കി എന്റെ നേരെ വന്നു. അവസാനം ഡ്രൈവറും, പിന്നെ "ബാഷ" ആട്ടോറിക്ഷയില്‍ വന്ന ഒരു അണ്ണാച്ചിയും കൂടെ എന്റെ പേഴ്സ് എടുത്ത് അതിലുള്ള 157 രൂപയും 45 പൈസയും കൈക്കലാക്കി. കിട്ടിയത് കിട്ടി എന്ന രീതിയില്‍, അതെടുത്ത് പോകുന്ന വഴിക്കു കാര്‍ക്കിച്ചു ഒരു തുപ്പും തുപ്പി,

"എന്നടാ പെറുക്കി മലയാളി പിച്ചക്കാരാ, ആട്ടോ കാസ് ഇല്ലാമേ ഇന്ത ഊര് ആട്ടോയില് ഇരിക്കാന്‍ എവള് ധൈര്യമാ? ഉന്നെ നാന്‍ സുട്ടിടുമേ"

എന്നും പറഞ്ഞു പോയി. അത് കേട്ടപ്പോള്‍, മുരുകപ്പനും, അളകപ്പനും ഒക്കെ ഒരുമിച്ചു നിന്ന് തെറി വിളിക്കണ പോലെ തോന്നി.

പിന്നീടൊരിക്കലും മുരുകപ്പന്റെ തലയില്‍ മേട്ടം കൊടുക്കാന്‍ ഉള്ള ധൈര്യം എനിക്ക് കിട്ടിയിട്ടില്ല. "നമ്മളൊക്കെ ഇന്ത്യക്കാരല്ലേ" എന്ന മനോഭാവത്തോടെ.

8 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

ഒന്നിനൊന്ന് മെച്ചം.ഇപ്പോള്‍ ഒരു കൈ നോക്കാം എന്ന് തോന്നുന്നുണ്ടോ???

മൂര്‍ത്തി പറഞ്ഞു...

നീളം ഇത്തിരി കൂടിയോ എന്നൊരു സംശയം..എന്നാലും വായിക്കാന്‍ രസമുണ്ട്...

അനില്‍ ആദിത്യ പറഞ്ഞു...

തെലുങ്കു കന്നട മക്കളോടും ഇതേ വികാരം തന്നെയാണോ മച്ചൂ? എന്തായാലും കലക്കി. അപ്പോള്‍ റിട്ടയര്‍ ചെയ്തിട്ട്‌ സിനിമ പിടിക്കുമ്പോള്‍ തമിഴിനു ചാന്‍സില്ലല്ലോ?

അജ്ഞാതന്‍ പറഞ്ഞു...

കല്ലക്കിയിട്ടുണ്ട്.... ഇനിയും കുറെ പോരട്ടെ!
പക്ഷെ നിനക്കു ഇങ്ങനെയൊരു (സാഹിത്യത്തിന്‍റെ) സൂക്കട് ഉണ്ട് എന്ന് അറിഞ്ഞിരുന്നില്ല :)

Rajesh Shenoy പറഞ്ഞു...

mashe, engineering collegile poochakalude methum kayare menjittundalle...enthayalum katha kollaam... :)

Manoj | മനോജ്‌ പറഞ്ഞു...

എന്താ കഥ! ഇങ്ങനൊക്കെ എഴുതാന്‍ റ്റുടങ്ങിയാല്‍ താമസിയാതെ പുസ്തകമിറക്കാ‍ന്‍ വകുപ്പകുമല്ലോ! Cool!! :-)

puTTuNNi പറഞ്ഞു...

സൌദ, മൂര്‍ത്തി, അനില്‍, വിവേക്, രാജേഷ്, മനോജ് - ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.... നന്ദ്രി..

Unknown പറഞ്ഞു...

haha...adipoli kadhaa..