2016, ജൂൺ 27, തിങ്കളാഴ്‌ച

ആറാം തമ്പുരാന്റെ ദോശ

ദോശ...

ആഗ്രഹിക്കും തോറും കിട്ടാതെ പോകുന്ന മഹാഭക്ഷണം.

അലഞ്ഞിട്ടുണ്ട്... അതും തേടി...

സ്വപ്നത്തിൽ പല പലഹാരങ്ങളും  കഴിക്കുന്നതോർത്തു കിടന്നവന് പെട്ടെന്നൊരു വെളിപാടുണ്ടാകുന്നു..

എന്താ ?

അടുക്കളയിലേക്ക് വച്ചുപിടിക്കാൻ...

എന്തിനാ?

മസാലദോശ തിന്നണം..

അടുക്കള... അവിടെ ചെന്നു പെട്ടത് പഴയ ഒരു സിംഹിയുടെ മടയിലായിരുന്നു...

അവിടെ ഒരു കയ്യിൽ ഫോണും മറുകയ്യിൽ ചട്ടുകവുമായി ഭാര്യ നിൽക്കുന്നു...

ആവശ്യം അറിയിച്ചു...

ദക്ഷിണ വക്കാൻ പറഞ്ഞു..

സ്വപ്നം കണ്ടു കിടന്നവന്റെ ഓട്ടക്കീശയിൽഎന്താ ഉള്ളത്?

ങേ.. ഒന്നുമില്ല

വട്ടത്തിലുള്ള ദോശ ആദ്യം ഉണ്ടാക്കിത്തന്ന അമ്മയെ മനസ്സിൽ  ധ്യാനിച്ചുകൊണ്ട്, "വിശപ്പ്‌" രാഗത്തിൽ ഒരു സാധനം അങ്ങട് അലക്കി...

"ദോശ ഇണ്ടാക്കി തരുവോ? വിശന്നിട്ടു വയ്യ.... പ്ലീസ്...പ്ലീസ്..."

പാടി മുഴുമിക്കാൻ വിട്ടില്ല...

ഭാര്യ ഫ്ലാറ്റ്...

ചട്ടുകം ആഞ്ഞു വീശി അലറി....

"മനുഷ്യാ.... അരമണിക്കൂറാകും. വിളിക്കാം ആവുമ്പൊ "

പിന്നെ ഹൃദയത്തിൽ മസാലദോശയും ചമ്മന്തിയുമായി പത്ത് മിനിറ്റ്...

വീട്ടിലാകെ കരിഞ്ഞ മണം...

ഫോണിൽ ആരോടോ കരഞ്ഞുകൊണ്ടിരുന്നപ്പോൾ ദോശ കരിഞ്ഞതറിഞ്ഞില്ല.

വിശപ്പ് സഹിക്കവയ്യാതെ പേപ്പർ വായിക്കുമ്പോൾ ആണ്  അതിൽ  കാണുന്നത്

Brexit

കരിഞ്ഞ ദോശയുള്ള ആ കരിഞ്ഞ ദോശക്കല്ലിൽ ഒരു തുള്ളി പച്ചവെള്ളം തളിച്ച് ഭാര്യയോട് പറഞ്ഞു....

"BRexit... ഞാൻ പോകുവാണ്...."

ഫോൺ ചെവിയിൽ നിന്നെടുത്ത് ഭാര്യ ചോദിച്ചു

"എന്ത്... BRexit? അതെന്താ സാധനം?"

"BhaRthaav exit. ഞാൻ പുറത്തു  പോയി ബ്രേക്ക്ഫാസ്റ് കഴിക്കാൻ പോകുവാണ്. ഫോണിൽ ചിലച്ചോണ്ടു നിക്കുമ്പോൾ ദോശക്കല്ല് കരിഞ്ഞത് കണ്ടുവോ? "

"അയ്യോ....എന്റെ  ദോശക്കല്ല്...  എന്റെ ദോശ..... മനുഷ്യാ നിങ്ങൾക്കു ഒന്നു പറഞ്ഞൂടെ... ദോശ കരിയ്ണ് ണ്ട് ന്ന്"

അന്നവർ പുറമെ നിന്ന് Bagel വാങ്ങി കഴിച്ചു...

[Brexit: Britain European Union ൽ നിന്നും പുറത്തു പോയ സ്ഥിതി]

2016, ജൂൺ 17, വെള്ളിയാഴ്‌ച

പുഷ്പാന്ജലി

ദാക്ഷായണി രാവിലെ അമ്പലത്തിൽ പോയി...  പൂജാരിയെ കണ്ടു.

"എന്താ ഇന്ന് പ്രത്യേകിച്ച് നേരത്തെ തന്നെ?"

"ഒരു പുഷ്പാന്ജലി കഴിക്കണം"

"പിറന്നാളാണോ വിശേഷം?"

"അതെ"

"മോന്റെയാണോ അതോ ഭർത്താവിന്റെ ആണോ?"

"ഛെ... അവരുടെയൊന്നും അല്ല...വേറെ ആളിന്റെയാ.."  നാണം മൂത്ത് കാൽ വിരലുകൾ കൊണ്ട് വട്ടം വരച്ചു..

അത് കേട്ടപ്പോൾ, പിന്നെ പൂജാരി കൂടുതൽ ഒന്നും ചോദിച്ചില്ല... പേരില്ലാതെ തന്നെ പുഷ്പാഞ്ജലി കഴിച്ചു. എങ്കിലും ഇത് ആരുടെ ആയിരിക്കും എന്നൊരു ജിജ്ഞാസ ആ മുഖത്ത് ഉണ്ടായിരുന്നു.

"നാള് ഏതാ"

"ചിത്തിര"

പൂജാരി പുഷ്പാഞ്ജലി കഴിച്ച് ശ്രീകോവിലിൽ നിന്ന് പുറത്തു വന്നു...  പ്രസാദം കൊടുക്കലും ദക്ഷിണ കൊടുക്കലും ഒക്കെ കഴിഞ്ഞു... പൂജാരി ചോദിച്ചു...

"കുട്ടീ, ചോദിക്കാണ്ടിരിക്കാൻ പറ്റണില്ല... ഇത് ആര് ടെയാ.. പേരെന്താ ആൾടെ"

അത് കേട്ട ഉടനെ, ദാക്ഷായണി ധൃതിയിൽ അമ്പലത്തിനു പുറത്തേക്കു നടന്നു....

"ഛെ...കാലത്തിന്റെ ഒരു പോക്കേയ്... ഇങ്ങനെ ഒക്കെ പോയാൽ കുടുംബങ്ങൾ ഒക്കെ തകർന്നു പോകുമല്ലോ" എന്നോർത്ത് പൂജാരി നടന്നു പോകുന്ന ദാക്ഷായണിയെ നോക്കി നിന്നു."

ദാക്ഷായണി അമ്പലത്തിനു പുറത്തെത്തി. ഒന്ന് കൂടി തൊഴാൻ തിരിഞ്ഞു നിന്നപ്പോൾ കണ്ടത്, ശ്രീകോവിലിന്റെ അടുത്ത്  അവിടെ തന്നെ നില്ക്കുന്ന പൂജാരിയെ...

"എന്താ കുട്ടീ ആൾടെ പേര്?"

ഇത്രയും ചോദിച്ച സ്ഥിതിക്ക് ദാക്ഷായണി ആൾടെ പേര് പറയാൻ തീരുമാനിച്ചു...

"വേറാരോടും ഇത് പറയരുത്"

"ഇല്ല പറയില്ല... സത്യം"

"ഡൊണാൾഡ് ട്രംപ്"

പേര് പറഞ്ഞതും, ദാക്ഷായണി റോക്കറ്റ് വിട്ട പോലെ വേഗം വീട്ടിലേക്ക് ഓടി...

"ങ്ഹെ... ഇതാരാടപ്പാ...? ഈ പേരുള്ള ഒരാള് ഈ ഗ്രാമത്തിൽ ഇത് വരെ ഉണ്ടായിട്ടില്ലല്ലോ...?" പൂജാരി മൂക്കത്ത്  വിരൽ   വച്ച് ആലോചിച്ചു...

"നാളെ ആ കുട്ടിയെ ശരിക്കും ഒന്ന് ഉപദേശിക്കണം..."

[ജാമ്യം: സത്യമാണോ നുണയാണോ എന്നറിയില്ല.... ഈ ലിങ്കിൽ ഉള്ളത് കണ്ടപ്പോൾ തോന്നിയത്...  http://qz.com/706357/at-donald-trumps-birthday-party-in-india-the-journalists-outnumbered-fans/]

2016, ജൂൺ 12, ഞായറാഴ്‌ച

അഡോബിന്റെ തകർച്ച

മാന്യപ്രേക്ഷകർക്ക് വായാടിയിലേക്ക് സ്വാഗതം... (കണ്ണാടി ക്ലോസ്ഡ്, ഇപ്പോൾ വായാടി)

അമേരിക്കയിലെ കാലിഫോർണിയൻ കന്പനി ആയ അഡോബ് സിസ്റ്റംസ് തകർച്ചയിൽ...

കന്പനിയിലുള്ള 5600 പേരിൽ, 40% ആൾക്കാരെ പിരിച്ചുവിടും എന്ന് കന്പനി സി ഇ ഓ ഇന്നലത്തെ പ്രസ് മീറ്റിങ്ങിൽ അറിയിച്ചു. കഴിഞ്ഞ മൂന്ന് ആഴ്ചകളിൽ കന്പനിയുടെ വരുമാനം ഗണ്യമായി കുറഞ്ഞതാണ് ഈ കടുത്ത തീരുമാനത്തിന് കാരണം എന്ന്  സി ഇ ഓ ഊന്നി ഊന്നി പറഞ്ഞു.

കാലിഫോർണിയയിലെ San Jose ഹെഡ് ക്വാർട്ടെർസ് ആയിട്ടുള്ള അഡോബ് കഴിഞ്ഞ 2 കൊല്ലമായി വളരെ വളരെ നല്ല ലാഭത്തിൽ ആയിരുന്നു പോയിക്കൊണ്ടിരുന്നത്. പക്ഷെ കഴിഞ്ഞ മൂന്ന് ആഴ്ചകൾക്കുള്ളിൽ ഉണ്ടായിട്ടുള്ള തകർച്ച കാരണം, കന്പനിയിലെ വളരെ അധികം ഇന്ത്യാക്കാരുടെ, പ്രത്യേകിച്ച് കുറെ മലയാളികളുടെ ജോലി പോകും എന്നാണ്, സ്ഥിരീകരിക്കാൻ കഴിയാത്ത ചില കേന്ദ്രങ്ങളിൽ നിന്നും അറിഞ്ഞിട്ടുള്ളത്. San Jose ഭാഗത്തുള്ള വീടുകളുടെ വില ഇടിയാനും അതൊരു റിയൽ എസ്റേറ്റ് ക്രാഷ് ഉണ്ടാക്കാനും സാദ്ധ്യത ഉള്ളതായി അഭിപ്രായം ഉണ്ട്.

കഴിഞ്ഞ 10 കൊല്ലമായി അഡോബ് സിസ്ടംസിൽ ജോലി ചെയ്യുന്ന തൃശ്ശൂർ പട്ടിക്കാട് സ്വദേശി കുട്ടപ്പൻ മാനസികമായി തകർന്നിരിക്കുകയാണ്‌. "അധ്വാനിച്ചുണ്ടാക്കിയ വീടും കുടീം പോകും.. വീട് പോയാലും കുഴപ്പല്ല്യ. പക്ഷെ കുടി... അതില്ലാതെയുള്ള ഒരു ദിവസം ആലോചിക്കാൻ പറ്റണില്ല". കുട്ടപ്പൻ വിതുന്പിക്കൊണ്ട് തന്റെ കാറിൽ കയറി. മലയാളികളെ കൂടുതൽ പിരിച്ചുവിടുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ "ഉണ്ട്" എന്ന് തന്നെയാണ് കുട്ടപ്പൻ പറഞ്ഞത്. കണ്ണൂർ, തൃശ്ശൂർ ഭാഗത്തുള്ള ആൾക്കാരെ ആണ് കൂടുതൽ ഈ പ്രശ്നം ബാധിച്ചിരിക്കുന്നതത്രേ.

വളരെ കാലമായി ലാഭമുണ്ടാക്കാൻ ബുദ്ധിമുട്ടിയിരുന്ന ഒരു കമ്പനി ആയിരുന്നു അഡോബ് സിസ്റ്റംസ്. അഡോബിന്റെ നല്ല കാലം തുടങ്ങിയത്  ഇന്ത്യയിലെ 2014 ലെ ലോകസഭ തിരഞ്ഞെടുപ്പിന് ഏകദേശം ആറ് മാസം മുന്പ് തൊട്ടാണ്. അഡോബിന്റെ പ്രശസ്തമായ ഫോട്ടോഷോപ്പ് എന്ന ഉല്പന്നം വളരെ അധികമായി ഉപയോഗിച്ച് തുടങ്ങിയ ആ ആറ് മാസക്കാലം കന്പനിയുടെ വളർച്ച എല്ലാ മാസവും മിതമായ 2% എന്ന തോതിൽ  ആയിരുന്നു. പിന്നീട് നരേന്ദ്ര മോഡി അധികാരത്തിൽ വന്ന ദിവസം തൊട്ട് ആ വളർച്ച 10% ആയി ഉയർന്നു.

രണ്ടു വർഷമായി ഉണ്ടായിക്കൊണ്ടിരുന്ന വളർച്ചക്ക് ഒരു വിരാമമിട്ടത് ഇക്കൊല്ലം മെയ് 19 നായിരുന്നു. അന്ന് മുതൽ ഫോട്ടോഷോപ്പ് ഉല്പന്നത്തിന്റെ ഉപഭോഗം 80% ത്തോളം ഇടിഞ്ഞതായി കാണപ്പെട്ടു. അതിനു 2 മാസം മുന്പ് മാർച്ച് 2016 മുതൽ തന്നെ, ഫോട്ടോഷോപ്പ് ഉപഭോഗത്തിൽ ഗണ്യമായ കുറവ് കണ്ടു തുടങ്ങിയിരുന്നു. ഇത്തരത്തിൽ ഉള്ള ഒരു വ്യതിയാനം എന്ത് കൊണ്ടാണെന്ന് പരിശോധിച്ച കന്പനി ഫൈനാൻഷ്യൽ ഓഫീസർ കണ്ടെത്തിയ വളരെ വലിയ അദ്ഭുതം "കേരളത്തിൽ ഒരു ഭരണമാറ്റം വന്നത് 2016 മെയ്‌ 19 നാണ്" എന്നതാണ്.

എന്താണ് ഭരണമാറ്റവും ഫോട്ടോഷോപ്പ് ഉപഭോഗവും തമ്മിലുള്ള ബന്ധം എന്ന് ചോദിച്ചപ്പോൾ, "ഞങ്ങൾ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്,  അതിനിപ്പോൾ ഉത്തരം പറയാൻ പറ്റില്ല." എന്ന്  പറഞ്ഞു ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്.

എന്ത് കൊണ്ടാണ് കണ്ണൂർ, തൃശ്ശൂർ സ്വദേശികളെ പിരിച്ചുവിടുന്നത് എന്ന് ചോദിച്ചതിനും അദ്ദേഹം വ്യക്തമായ മറുപടി തന്നില്ല. "കഴിഞ്ഞ 3 ആഴ്ചയിൽ ഈ ലോകത്തിൽ, കേരളത്തിൽ മുഴുവനും പ്രത്യേകിച്ച് കണ്ണൂരും തൃശ്ശൂരും ആണ് ഫോട്ടോഷോപ്പിന്റെ ഉപയോഗം ഏറ്റവും കുറഞ്ഞിരിക്കുന്നത്. ഇത് അഡോബിനെ അട്ടിമറിക്കാൻ തദ്ദേശവാസികളുടെ ശ്രമം ആണോ എന്ന ഒരു സംശയം ഉണ്ട്. പക്ഷെ അതൊന്നും കണ്ണൂരുകാരേയോ തൃശ്ശൂരുകാരേയോ പിരിച്ചുവിടുന്നതിനുള്ള ഒരു മാനദണ്ഡം അല്ലേയല്ല"

പക്ഷെ ശശി തരൂരിന് പറയാനുള്ളത് തികച്ചും വ്യത്യസ്തമായിരുന്നു...   "നാം സോഫ്റ്റ്‌ വെയർ അധികം ഉപയോഗിച്ചിരുന്നത് പെട്ടെന്ന്  നിർത്തിയത് ആണ് അഡോബിനു പ്രശ്നം  ആയത്. അതാണ്‌ ഇന്ത്യയുടെ സോഫ്റ്റ്‌ പവർ. സോഫ്റ്റ്‌ പവർ ഫ്രം സോഫ്റ്റ്‌ വെയർ"

"അഡോബിന്റെ തകർച്ച" യെ പറ്റി രണ്ടു വാക്ക് പറയുമോ എന്ന് ചോദിച്ചപ്പോൾ ഏതോ ഒരു സംസ്ഥാനത്തിലെ ഏതോ ഒരു മന്ത്രിക്ക് പറയാനുള്ളത് മറ്റൊന്നായിരുന്നു. "ഇയ്യോബിന്റെ പുസ്തകം എന്ന സിനിമ കണ്ടപ്പോഴാണ് ഞാൻ ആദ്യമായി അഡോബിനെ പറ്റി അറിഞ്ഞത്. എന്തൊരു നല്ല കെട്ടിടം ആയിരുന്നു. അതിന്റെ ഇരുപതാമത്തെ നിലയിൽ നിന്നാൽ കൊച്ചി മുഴുവൻ കാണാമായിരുന്നു"

[ജാമ്യം: അഡോബ് എനിക്ക് പണി തരരുത്... അവിടെ ആൾക്കാരെ പിരിച്ചു വിടുന്നുണ്ടോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. 2016 കേരള നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സോഷ്യൽ മീഡിയയിൽ കാണുന്ന ശാന്തത... ഫോട്ടോഷോപ്പ് പോസ്റ്റുകളിലെ ഗണ്യമായ കുറവ്... പലർക്കും വന്നിരിക്കുന്ന പക്വത...  കഴിഞ്ഞ 2 കൊല്ലത്തിൽ മോഡിയെ തെറി പറഞ്ഞുള്ള പോസ്റ്റുകളിൽ ഏറ്റവും കുറവ് ഈ കഴിഞ്ഞ 3 ആഴ്ചകളിൽ ആണെന്ന് തോന്നുന്നു. ഇനി കുറച്ചു കോണ്ഗ്രസ്കാര് കൂടി ദിവസേന ശർദ്ദിച്ചു കൊണ്ടിരിക്കുന്നുണ്ട്‌... അവർക്കും ഏതെങ്കിലും ഒരു സംസ്ഥാനത്തിൽ അധികാരം കിട്ടട്ടെ... പക്വത കൈ വരിക്കട്ടെ.. എന്നാശംസിക്കുന്നു.]

2016, ജൂൺ 9, വ്യാഴാഴ്‌ച

ലൈബ്രറി

"ചേട്ടാ, ഇപ്പൊൾ എവിടെയാ?"

"ഞാൻ ലൈബ്രറീല്.. എന്താ?"

"നമ്മടെ ലോക്കൽ കമ്മിറ്റി പ്രസിഡണ്ട്‌ വന്നിട്ടുണ്ട്... നിങ്ങളെവിടെയാ എന്ന് ചോദിച്ചു..."

"നീയെന്ത് പറഞ്ഞു?"

"ഞാനെന്ത് പറയാൻ? നിങ്ങള് രാവിലെ തന്നെ ചാടി ഓടി പോണ കണ്ടപ്പോൾ ഇന്ന് വല്ല പാർട്ടി പ്രകടനവും ഉണ്ടാകും എന്ന് കരുതി... പിന്നെ ഞാൻ ഒരു കാര്യം പറയാം... ഈ ജാതി മനുഷ്യന്മാരെ ഒക്കെ വീട്ടിൽ കയറ്റിയാ എന്റെ സ്വഭാവം മാറും.."

"അതിനെന്തു പറ്റി... പ്രസിഡണ്ട് ആള് ഡീസന്റ് അല്ലേ?"

"അതെയതെ.. അങ്ങനെ ഒക്കെയായിരുന്നു വിചാരിച്ചിരുന്നത്"

"എന്നിട്ട് ഇപ്പോൾ എന്ത് പറ്റി?"

"ചിരവ മുട്ടി എടുത്തു ഒരെണ്ണം കൊടുക്കാൻ തോന്നി... നശൂലം.. എന്നോട് ചോദിക്ക്യാ സാധനം കയ്യിലിണ്ടോന്നു? അതും താഴേക്ക് നോക്കാൻ പാടില്ലാത്ത സ്ഥലങ്ങളിലേക്ക് നോക്കീട്ട്"

"ഞാനിപ്പോൾ തന്നെ വരാം"

"ഞാൻ ചോദിച്ചു..എന്ത് സാധനാന്ന്.. ചേട്ടൻ ഇവിടെ എന്തെങ്കിലും സാധനം തന്നു വച്ചിട്ടുണ്ടോ എന്ന് ചോദിച്ചു? അതോണ്ടാ ഞാൻ വിളിച്ചേ.."

"ശരി.. ഞാനിതാ ഇറങ്ങി കഴിഞ്ഞു.. ലൈബ്രറീന്ന്"

"എന്താ നിങ്ങള് തമ്മിലുള്ള കച്ചവടം? കുപ്പിയാ? സാധാരണ അതല്ലേ പതിവ്?"

അഞ്ചു മിനിട്ട് കഴിഞ്ഞിട്ടുണ്ടാകും.. മേലാകെ മാറാലയും നിറച്ചു പൊടിയും ആയി ഒരാള് വീട്ടിലെത്തി... സൈക്കിൾ നല്ല പരിചയം... ഭാര്യ സൈക്കിൾകാരനെ തുറിച്ചു നോക്കി...

ജില്ലറ്റ് ബ്ലേഡുകൊണ്ട് ഷേവ് ചെയ്യുന്ന പോലെ ചൂണ്ടു വിരൽ  കൊണ്ട് കണ്ണിലും കവിളിലും ഉള്ള  മാറാലയും പൊടിയും ഒക്കെ വടിച്ച്‌ കളഞ്ഞു...

"ഓ, നിങ്ങളായിരുന്നോ? ഇതെന്ത്  പറ്റി? ലൈബ്രറീല് മാറാല കളയണ പണി ഏറ്റെടുത്തോ? മനുഷ്യന്റെ ഓരോ പുകിലുകള്" എന്നും പറഞ്ഞ് ഭാര്യ വടക്കോട്ട്‌ തിരിഞ്ഞു നിന്നു.

ഭർത്താവ് പ്രസിഡന്റിന്റെ അടുക്കലെത്തി

"ഇതെന്തു കോലമാണെടോ?

"സാറ് വന്നിട്ട് കുറെ നേരായോ?"

"അതൊക്കെ പോട്ടെ... എടോ.. സാധനം കയ്യിലുണ്ടോ?"

"ഇല്ല സാറെ നമുക്ക് വേണ്ടത് കിട്ടിയില്ല.. എന്നാലും കിട്ടി" എന്ന് പറഞ്ഞ് ഒരു വലിയ കടലാസ് പ്രസിഡന്ടിനു കാണിച്ചു കൊടുത്തു

"ഇതില് കാര്യല്ല്യ. ഇത് നമുക്ക് കിട്ടിയതാണല്ലോ.. സംഭവം നടന്നതിന്റെ കാര്യങ്ങൾ ഇന്റർനെറ്റിലും ഇണ്ട് "

"കുറെ നേരം നോക്കി സാറേ.. പൊടി കാരണം തുമ്മി തുമ്മി ഒരു പരുവം ആയി"

"അപ്പൊ... അറുപത്തി ആറിലും മേലെ ചെയ്തതായി എഴുതിയ ഒന്നും കിട്ടീല്ല്യ.. ല്ലേ"

"ഇല്ല്യ സാറേ... കിട്ടീല്ല്യാ"

പ്രസിഡണ്ട് നിരാശനായി അവിടെ നിന്ന് യാത്രയായി...

ഭർത്താവ് വീടിനുള്ളിലേക്ക് കയറാൻ തുടങ്ങി..

ഒരു കൈ കൊണ്ട് ഭാര്യ തടഞ്ഞു..

"എന്താണീ സാധനം? എന്ത് സാധനാണ് നിങ്ങള് രണ്ടു പേരും നോക്കണത്?"

"ഞാനൊന്നു കുളിച്ചു വരട്ടെ.. എന്നിട്ട് പറയാം..."

"കുളീം തേവാരോക്കെ ഉത്തരം പറഞ്ഞിട്ട് മതി"

"ശരി പറയാം.. ഇത്തിരി വെള്ളം താ കുടിക്കാൻ"

"എന്താണീ അറുപത്തി ആറിന്റെ കളി?" പുതിയ കുപ്പി ബ്രാണ്ടാ?"

"നീ എന്നെ കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ അല്ലേ?"

"അതെ"

"മോഡി അമേരിക്കയിൽ പോയി അവിടുത്തെ കോണ്ഗ്രസ്സിൽ പ്രസംഗിച്ചു. അറുപത്തി ആറ് പ്രാവശ്യം കയ്യടി കിട്ടീന്നാ പ്രസിഡണ്ട് പറഞ്ഞത്. പ്രസിഡന്ടിനു അറിയാം നെഹ്രുവും പണ്ട് അവിടുത്തെ കോണ്ഗ്രസ്സിൽ പോയി പ്രസംഗിച്ചിട്ടുണ്ടെന്ന്. പണ്ട് വീഡിയോയും ടി വി യും ഒന്നും ഇല്ലല്ലോ.. പണ്ടത്തെ പത്രത്തിലെങ്ങാനും നെഹ്രുവിന് അറുപത്തി ആറിൽ കൂടുതൽ കയ്യടി കിട്ടിയ വല്ല ലേഖനവും ഉണ്ടോ എന്ന് അന്വേഷിക്കാൻ എന്നെയാണ് ഏൽപ്പിച്ചത്‌. ഞാൻ ലൈബ്രറിയിൽ ആയിരത്തി തൊള്ളായിരത്തി നാല്പത്തി ഒന്പതിലെ ന്യൂസ് പേപ്പേർസിൽ തപ്പി കൊണ്ടിരിക്കുകയായിരുന്നു"

"എന്നിട്ട് അത് കിട്ടീട്ട് എന്തിനാ?"

"കിട്ടിയാൽ, ഫോട്ടോ എടുത്തു അത് പ്രസിഡന്റിന്റെ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്യാനാ?"

"നിങ്ങളും നിങ്ങടെ ഒരു പ്രസിഡന്റും... വെറുതെയല്ല നിങ്ങടെ പാർട്ടി ഗുണം പിടിക്കാത്തത്"

"അത്... പിന്നെ...."

"ഇനി ഞാൻ ഒരു കാര്യം ചോദിക്കട്ടെ? ഇവിടെ ഈ ഇന്ത്യാ മഹാരാജ്യത്ത് കോണ്ഗ്രസ് ഉള്ളപ്പോ ഈ മോഡിക്ക് അമേരിക്കയിലെ കോണ്ഗ്രസ്സിന്റെ മുന്നിൽ പോയി പ്രസംഗിക്കണ്ട വല്ല കാര്യം ഉണ്ടോ?"

കേട്ട പാതി കേൾക്കാത്ത പാതി ഭർത്താവ് സൈക്കിളും എടുത്തു പുറത്തിറങ്ങി...

"മനുഷ്യാ നിങ്ങൾക്ക് കുടിക്കാൻ വെള്ളം വേണ്ടേ?"

"ഞാൻ ഇപ്പൊ വരാം...  നീ പറഞ്ഞതിലും ഒരു പോയന്റ് ഇണ്ട്.. അല്ലേലും ഇവിടെ കോണ്ഗ്രസ്സുള്ളപ്പോ മോഡിക്ക് എന്തിനാ അമേരിക്കയിലെ കോണ്ഗ്രസ്സിന്റെ മുമ്പിൽ പോണ്ട കാര്യം. എന്തായാലും ഇത് പ്രസിഡന്റിന്റെ അടുത്ത് ഇപ്പൊ ചോദിച്ചിട്ടന്നെ കാര്യം..."

"വെള്ളം വേണ്ടെങ്കി വേണ്ട..."

"ഞാനിപ്പോ എത്തും,.... കുളിക്കാൻ ഇത്തിരി വെള്ളം ചൂടാക്കിക്കോ..."