2008, മേയ് 17, ശനിയാഴ്‌ച

പോസ്റ്റുണ്ട് പക്ഷെ ലിങ്ക് ശരിയല്ല..

പോസ്റ്റിയ പോസ്റ്റിന്റെ ലിങ്കില്‍ തകരാറ്. യെന്തരാണാവൊ കാരണം. അതോണ്ട് വീണ്ടും പോസ്റ്റുന്നു...
എയര്‍ പോര്‍ട്ടും എയര്‍ കൂളറും

എയര്‍ പോര്‍ട്ടും എയര്‍ കൂളറും

"ഇതെന്താ മനുഷ്യാ, നിങ്ങടെ മേല് കേരളത്തിന് മുഴുവനൂള്ള കറന്റ് ഉണ്ടാക്കാനുള്ള വെള്ളം ഉണ്ടല്ലോ"

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി പത്തു മിനിട്ട് കഴിഞ്ഞ്, വിയര്‍ത്തു കുളിച്ച എന്റെ കോലം കണ്ടിട്ട് സഹധര്‍മ്മിണിയുടെ കോംപ്ലിമെന്റ്.

"എടീ, പണ്ടൊക്കെ ഞാന്‍...."

"വേണ്ട, വാ തുറന്നു ആ തനുനീരൊന്നും അകത്താക്കണ്ട"

അവള് പറഞ്ഞതിലും ഒരു പോയിന്റ് ഇല്ലാതില്ല എന്ന് മനസ്സിലാക്കി, വാ അടച്ചു തന്നെ വരിയില്‍ നിന്നു, ഇമ്മിഗ്രേഷന്‍ ഓഫീസറിന്റെ അനുവാദം വാങ്ങി പുറത്തു കടക്കാന്‍.

എന്തൊരു ചൂട്, എന്തൊരു ഉഷ്ണം... എന്റെ ഈ ഇന്ത്യന്‍ ബോഡിയില്‍ അമേരിക്കന്‍ ഫുഡ് കേറി കേറി ചൂടും ഉഷ്ണവും സഹിക്കാനുള്ള ശക്തി ഒക്കെ പോയിട്ടുണ്ടാകും. ലോകത്തിലെ സകല ബര്‍ഗറും പിസ്സയും ഒക്കെ മുടിഞ്ഞു പോട്ടെ എന്ന് മനസ്സില്‍ പിരാകി.

ഇമ്മിഗ്രേഷന്‍ ഓഫീസ്സര്‍ ഡീസന്റ് ആയിരുന്നു.. എല്ലാം ക്ലിയര്‍ ആയി കസ്റ്റംസില്‍ എത്തി. പെട്ടി ഒരെണ്ണത്തില്‍ X എന്ന് മാര്‍ക്ക് ചെയ്തിട്ടുണ്ട്. സ്വര്‍ണ്ണബിസ്കറ്റോ മറ്റോ ആണെന്ന് കരുതിയിട്ടുണ്ടാകും.. ഇതൊക്കെ ഇവന്മാര് പൊളിച്ച് നോക്കാന്‍ നില്‍ക്കുമോ എന്നൊരു ആശങ്ക മനസ്സില്‍ ഉടലെടുത്തു.

"എത്ര എണ്ണം ഉണ്ട്" കസ്റ്റംസ് ഓഫീസ്സര്‍ ചോദിച്ചു

"അഞ്ച് വലിയ പെട്ടി, മൂന്നു കുഞ്ഞിയ പെട്ടി, രണ്ടു ലാപ്ടോപ്പ് ബാഗ്, മോള്‍ ടെ ഒരു ഡയപ്പര്‍ ബാഗ്"

"എവിടുന്നാ വരുന്നേ?"

"കാലിഫോര്‍ണിയ, അമേരിക്കയില്‍ നിന്ന്"

"എന്ത് പറ്റി, അമേരിക്ക മുഴുവന്‍ വാങ്ങിയ പോലെ ഉണ്ടല്ലോ. ജോലി പോയി എല്ലാം അവസാനിപ്പിച്ചു വരുവാണോ?"

"അല്ല സാറേ, രണ്ടു മാസത്തോളം ഉണ്ടിവിടെ, അതോണ്ടാ കൂടുതല്‍ ലഗ്ഗേജ്‌"

X മാര്‍ക്ക് ചെയ്ത പെട്ടിയില്‍ നോക്കി കസ്റ്റംസ് ഓഫീസ്സര്‍ ചോദിച്ചു

"ഇതിലെന്താ"

"കുറച്ചു ചോക്കലേറ്റാ"

"തുറന്നേ"

കഷ്ടപ്പെട്ടു തുറന്നപ്പോള്‍ ഏറ്റവും മുകളില്‍ കണ്ടത് സ്വര്‍ണ്ണ നിറമുള്ള കടലാസ്സില്‍ പൊതിഞ്ഞ "ഹേസല്‍ നട്ട്" ചോക്കലേറ്റിന്റെ മിനിമം 25 കുഞ്ഞു പെട്ടികള്‍. അതിന് താഴെ എന്താണെന്നു കാണാന്‍ പോലും പറ്റാത്ത രീതിയില്‍ പായ്ക്ക് ചെയ്തിട്ടുണ്ട്. ഞാന്‍ അറിയാതെ എപ്പോഴാണ് നീ ഇതൊക്കെ വാങ്ങിയേ എന്ന മട്ടില്‍ ഫാര്യയുടെ മുഖത്ത് നോക്കിയപ്പോള്‍, അവളാകട്ടെ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ മോളെ കളിപ്പിച്ചോണ്ട് നില്ക്കുന്നു..

"എന്താടോ ഈ തിളങ്ങുന്ന ഉണ്ടകള്‍"

"ഹേസല്‍ നട്ട് ചോക്കലേറ്റ്"

"കുറെയുണ്ടല്ലോ... നീയെന്താ നാട്ടില്‍ ചോക്കലേറ്റ് കച്ചവടം നടത്താന്‍ വന്നതാണോ"

"അല്ല സാര്‍"

"പിന്നെ.."

കെട്ടിയോള് ആര്‍ക്കു കൊടുക്കാനാ ഇത്രയും വാങ്ങിയത് എന്ന് എനിക്കും മനസ്സിലായിട്ടില്ല സാര്‍ എന്ന് പറയണം എന്നുണ്ടായിരുന്നു... ഇനിയിപ്പോ കിടന്നുരുളുക തന്നെ മാര്‍ഗം

"എന്റെ അച്ഛനും അമ്മയ്ക്കും ഇതു ഭയങ്കര ഇഷ്ടാണ്. എന്റെ ചേട്ടന്മാര്‍ക്ക് എല്ലാര്‍ക്കും കൂടെ 4 മക്കളുണ്ട്, ചേച്ചിക്ക് 2 മക്കളുണ്ട്, അവര്‍ക്കൊക്കെ വളരെ ഇഷ്ടമാണ്.. പിന്നെ എന്റെ ചിറ്റപ്പന്റെ അമ്മായീടെ മോളുടെ 3 മക്കളു..."

"നിര്‍ത്ത്‌..നിര്‍ത്ത്‌.. നിന്റെ കുടുംബത്തിന്റെ സെന്‍സസ് എടുക്കലല്ല എന്റെ പണി. ഇതിനൊക്കെ എന്ത് വില വരും"

ഞാനറിയാതെ വാങ്ങിക്കൂട്ടിയ ഇതിന്റെ വില എനിക്കെങ്ങിനെ അറിയാന്‍.. കിടന്നുരുളാന്‍ ഒരവസരം കൂടി.. സഹധര്‍മ്മിണി എയര്‍പോര്‍ട്ടിനു പുറത്തു കാത്തു നില്ക്കുന്ന എന്റെ അമ്മായിയപ്പനെ നോക്കി കൈ വീശി കളിക്കുന്നു.

"10 ഡോളര്‍"

കസ്റ്റംസ് ഓഫീസ്സര്‍ മനസ്സിലെ കാല്ക്കുലേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു.

"അപ്പൊ 250 ഡോളര്‍, വേറെ എന്തൊക്കെയുണ്ട് പെട്ടികളില്‍... കംകോര്‍ഡര്‍, മൈക്രോവേവ് ഓവന്‍ ഒക്കെ ഉണ്ടാകുമല്ലേ... ഡ്യൂട്ടി അടക്കേണ്ടി വരുമല്ലോ.."

"അല്ല സാറേ, 25 എണ്ണത്തിനാ 10 ഡോളര്‍. അവിടെ ചില കടകളില്‍ അഞ്ചെണ്ണത്തിനു 2 ഡോളര്‍ എന്ന സെയിലിനു വാങ്ങിയതാ.."

കിടന്നുരുണ്ടുരുണ്ട് തൊലി ഉരിഞ്ഞു തുടങ്ങി.. ഫാര്യയാണേല് പുറമെ നില്ക്കുന്ന വീട്ടുക്കാരെ നോക്കി കൈ വീശിക്കൊണ്ടേ ഇരിക്കുന്നു...അപ്പോഴേക്കും എന്റെ പിന്നില് X മാര്‍ക്ക് ചെയ്ത പെട്ടികള്‍ ഉള്ള ആള്‍ക്കാരുടെ നീണ്ട ക്യൂ ഉണ്ടായിക്കഴിഞ്ഞിരുന്നു...

"പൊക്കോ.. പൊക്കോ.. ഇതൊക്കെ ഇവിടെയും കിട്ടും.."

ചോക്കലേറ്റിന്റെ വിലയോക്കെ കുറച്ചു പറയുമ്പോള്‍, കുറെ കൂടി വിശ്വസിക്കാന്‍ പറ്റുന്ന രീതിയില്‍ പറയണം എന്ന ഒരു ഉപദേശം കൂടെ തന്ന് ഞങ്ങളെ വിട്ടയച്ചു.

സ്വീകരിക്കാന്‍ വന്ന വീട്ടുകാരെ ഒക്കെ ഹഗ് ചെയ്തും കുശലം ചോദിച്ചും നടന്നു നടന്നു വീട്ടിലേക്ക് പോകാനുള്ള ടാറ്റാ സുമോയുടെ അടുത്തെത്തി. എന്നെ ഹഗ് ചെയ്തവരാരും അടുത്ത പ്രാവശ്യം എയര്‍ പോര്‍ട്ടില്‍ സ്വീകരിക്കാന്‍ വരില്ല എന്ന് ഉറപ്പായിരുന്നു..

സഹിക്കാന്‍ പറ്റാത്ത ചൂടിനെയും വിയര്‍പ്പിനെയും പറ്റി വീട്ടുകാരോടു ചര്‍ച്ച ചെയ്യുമ്പോള്‍, ടാറ്റാ സുമോ ഡ്രൈവര്‍ തന്റെ വിദഗ്ദ അഭിപ്രായം രേഖപ്പെടുത്തി.

"ഈ ചൂടിനും ഉഷ്ണത്തിനും എല്ലാരും പറയണത് ഗ്ലോബല് വാര്‍മിംഗാന്നാ. അതൊന്നും അല്ലാന്നെ. മ്മ്ലെ കൊണ്ട് കൂട്ട്യാ ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല്യാ. ആ സുനാമ്യാണ് ദ്നൊക്കെ കാരണം. കടല് കേറിയന്നു തൊട്ടാണ് ഈ പ്രശ്നം. ഇനി ഒരു സുനാമീങ്കൂടി വന്നാലെ ഒക്കെ റെഡി ആവുള്ളൊ"

ഡ്രൈവറുടെ സുനാമി അറ്റാക്കില്‍ ബാക്കി ഉള്ളവരെല്ലാരും നിശബ്ദരായി.

കുറച്ചു സമയത്തിന് ശേഷം വീണ്ടും ചര്‍ച്ച തുടങ്ങി. പിറ്റേ ദിവസം തന്നെ ഒരു എയര്‍ കണ്ടീഷനര്‍ വാങ്ങി ഫിറ്റ് ചെയ്യാനുള്ള തീരുമാനത്തിലെത്തി. വോള്‍ട്ടാസിന്റെ എയര്‍ കണ്ടീഷനര്‍ ആണ് വാങ്ങേണ്ടത് എന്ന് ചര്‍ച്ചക്ക് ശേഷം തീരുമാനത്തിലെത്തി. സുമോ ഡ്രൈവര്‍ വീണ്ടും അഭിപ്രായം രേഖപ്പെടുത്തി..

"മ്മ്ടെ മൊതലാളീടെ വീട്ട് ല് വോള്‍ട്ടാസ് തന്ന്യാണ്. ന്തൂട്ടാ ത് ന്റെ കൂളിംഗ്. ഒരാഴ്ച വെയിലത്ത് നിന്നു ചൂടായ്ട്ട് അതിന്റെ അടുത്താംഗ് ഡ് പോയാ മതി.. ഒരു സെക്കന്റ് വേണ്ടാ കമ്പ്ലീറ്റ് തണുക്കാന്‍..."

****************

വളരെ നാളുകള്‍ക്കു ശേഷം വീട്ടില്‍ ചിലവഴിച്ച ആദ്യരാത്രി ഒരു കാളരാത്രി ആയി മാറി.

പിറ്റേന്നു തന്നെ എയര്‍ കണ്ടീഷനര്‍ വാങ്ങിക്കാന്‍ പുറപ്പെട്ടു. ആദ്യത്തെ കടയില്‍ കയറി വോള്‍ട്ടാസിന്റെ എയര്‍ കണ്ടീഷനര്‍ ഉണ്ടോ എന്ന് അന്വേഷിച്ചു. വില Rs. 22000/-. ഉടനെ തന്നെ അതിനെ 40 കൊണ്ടു ഹരിച്ചു ഏകദേശ ഡോളര്‍ വില മനസ്സിലാക്കി, വില കൂടുതലാണെന്ന് തീരുമാനിച്ചു.

ഡോളറിന്റെ താഴോട്ടുള്ള ഒരു പോക്കേ... മനസ്സ് പത്തു കൊല്ലം പിന്നിലോട്ടു പോയി... അമേരിക്കയില്‍ ആദ്യമായി എത്തിയ സമയം... ഉപ്പാകാട്ടെ, മുളകാകട്ടെ, വെണ്ടക്കായാകട്ടെ എന്ന് വേണ്ട എന്ത് കുന്ത്രാണ്ടം വാങ്ങിയാലും അതിന്റെ തുല്യമായ "രൂപ വില" കണക്കാക്കിയിരുന്ന കാലം. അന്നൊക്കെ എന്തൊക്കെ വാങ്ങിക്കാതിരിന്നിട്ടുണ്ട്... നാട്ടില്‍ മാതൃഭൂമി പത്രത്തിന് വെറും ഒന്നോ രണ്ടോ രൂപ ഉള്ളപ്പോള്‍ അമേരിക്കന്‍ വര്‍ത്തമാനപ്പത്രത്തിനു ഇരുപത് രൂപ... അതില് പ്രതിഷേധിച്ചു എത്ര നാള്‍ പത്രം വായിക്കാതിരിന്നിട്ടുണ്ട്... നാട്ടില്‍ സുപ്രന്‍ ചേട്ടന്‍ തലമുടി വെട്ടിയാല്‍ എട്ടു രൂപ, അമേരിക്കയില്‍ തലമുടിവെട്ടണേല്‍ മുന്നൂറു രൂപ.. അതും പറഞ്ഞു എത്ര നാള് മുടി വെട്ടാതിരുന്നു..

ഇപ്പോള്‍ കാലം മാറുന്നു, കഥ മാറുന്നു... ഇന്ത്യ മഹാരാജ്യം മെച്ചപ്പെടുന്നു... ഭാരത മാതാ കി ജയ്. എയര്‍ കണ്ടീഷനര്‍ ഇല്ലാതെ രണ്ടു മാസം ജീവിച്ചാലോ എന്ന ചിന്ത മനസ്സിലേക്ക് തള്ളിക്കയറി.

ശങ്കിച്ചു നില്ക്കുന്ന കസ്റ്റമേര്‍സിനെ കണ്ടപ്പോള്‍ സെയില്‍സ്മാന്‍ വേറെ അടവുകള്‍ പുറത്തെടുത്തു. മറ്റൊരു കമ്പനിയുടെ എയര്‍ കൂളര്‍ കാണിച്ചു തന്നിട്ട് പറഞ്ഞു..."സാറേ, എയര്‍ കണ്ടീഷനര്‍ തന്നെ വേണംന്നില്ല്യ, ഈ സാധനം കൊണ്ടക്കോ.. ലേറ്റസ്റ്റ് മോഡലാണ്. ബെസ്റ്റ് കൂളിന്ഗ് ല്ലേ ത് വച്ചാ കിട്ടണത്, വെലേം കൊറവാണ്".

വില കുറവാണ് എന്ന് കേട്ടപ്പോള്‍, മനസ്സില്‍ ആശ്വാസത്തിന്റെ കുളിര്‍മഴ പെയ്യാനുള്ള മഴക്കോളുണ്ടായ പോലെ തോന്നി...

"എന്താ ഇതിന്റെ വില?"

" അത് ശര്യായ്ക്കാം ന്നെ, സാറിനു സാനം ഷ്ടായാ? " സെയില്‍സ്മാന്‍ പറയാനുള്ള വില ആലോചിക്കണ പോലെ തോന്നി..

"ഇതെങ്ങിന്യാ വര്‍ക്ക് ചെയ്യിക്കണത്? സെയില്‍സ്മാന്‍ എല്ലാം പറഞ്ഞു തന്നു. എങ്കിലും ഇതു വാങ്ങണോ വേണ്ടയോ എന്ന ശങ്ക വിട്ടു പോയിട്ടില്ല...

"അപ്പൊ എത്രയാണ് വില?" ഞാന്‍ ഒന്നു തറപ്പിച്ചു ചോദിച്ചു.

"3900 വരും, നമ്മള് അഡ്ജസ്റ്റ് ചെയ്തു മൂന്നേ അഞ്ചിന് തരാം"

22000 രൂപക്ക് പകരം 3500 രൂപക്ക് രണ്ടു മാസം തണുത്തിരിക്കാന്‍ പറ്റും എന്നത് മനസ്സില്‍ കുളിര്‍മഴ പെയ്യിച്ചു തുടങ്ങി... എങ്കിലും, "ഈ ഗഡി വില കുറഞ്ഞ കൂളര്‍ തലക്കടിച്ചേല്‍പ്പിക്കുകയല്ലേ" എന്ന ഒരു സംശയത്തോടെയും മറ്റു കടകളില്‍ വോള്‍ട്ടാസിന്റെ എയര്‍ കൂളര്‍ ഉണ്ടാകും എന്ന പ്രതീക്ഷയോടെയും പുറത്തിറങ്ങി.

"വോള്‍ട്ടാസിന്റെ എയര്‍ കൂളര്‍ ഉണ്ടോ?" എന്ന ചോദ്യത്തിന് പിന്നെ കയറിയ 4 കടകളില്‍ നിന്നും കിട്ടിയ ഉത്തരങ്ങള്‍ 4 തരം

ഒന്ന്: "നമ്മളിപ്പോ അത് വിക്കണില്ല്യാ.. കമ്പ്ലൈന്റ് കൂടുതലാ"

രണ്ട്: "നിങ്ങള് കെന്‍സ്ടാരിന്റെ കൂളര്‍ എടുക്ക് ന്നെ, കൂളിംഗ് അതിലാ കൂടുതല് വോള്‍ട്ടാസിനെക്കാള്. വോള്‍ട്ടാസിന്റെ വേണേല് അടുത്ത ചൊവ്വാഴ്ച തരാം "

മൂന്ന്: സെയില്‍സ്മാന്‍ ഞങ്ങളെ കൈ പിടിച്ചു പുറത്തിറക്കി. അപ്പൊ അവിടന്ന് പോയ ഒരു വെള്ള അംബാസ്സഡര്‍ കാര്‍ ചൂണ്ടിക്കാണിച്ച് "ആ പോണ കാറില്ല്യെ, അവര് ലാസ്റ്റ് പീസ് ദാ ഇപ്പൊ കൊണ്ടുപോയുള്ളൂ"

നാല്: "വോള്‍ട്ടാസ് ഇപ്പൊ കൂളര്‍ ഇറക്കണില്ല്യ. അഞ്ചു കൊല്ലായി നിര്‍ത്തീട്ട്"

എന്റമ്മേ... ഇതിലേതാണ് ശരി... കൂളറും വേണ്ട A/C യും വേണ്ട.. ഒരു കോപ്പും വേണ്ട... നാടിന്റെ ചൂടു ഒന്ന് ആസ്വദിക്കുക തന്നെ....

************

ഒന്നും വാങ്ങാതെ തിരിച്ചു വീട്ടില്‍ പോകുമ്പോള്‍ മഴ ചാറി തുടങ്ങി... വളരെ കാലങ്ങള്‍ക്കു ശേഷം പുതുമണ്ണിന്റെ ഗന്ധം ആസ്വദിച്ചു... പകുതി വഴി ആയപ്പോഴേക്കും മഴയുടെ ശക്തി കൂടി. മഴയോട്‌ കൂടിയ കാറ്റ്, ചൂടിനു തല്‍ക്കാലത്തേക്ക് ഒരു ശമനം നല്കി.

"മുറിവാലന്‍ തവളകള്‍ പതിവായി കരയുന്ന നടവരമ്പോര്‍മ്മയില്‍ കണ്ടു.."

ഓര്‍മ്മയില്‍ മാത്രമെ കാണാന്‍ പറ്റൂ... തവളകള്‍ താമസിച്ചിരുന്നിടത്തൊക്കെ ഇപ്പോള്‍ നിറയെ ഫ്ലാറ്റുകള്‍.