2016, ജൂൺ 17, വെള്ളിയാഴ്‌ച

പുഷ്പാന്ജലി

ദാക്ഷായണി രാവിലെ അമ്പലത്തിൽ പോയി...  പൂജാരിയെ കണ്ടു.

"എന്താ ഇന്ന് പ്രത്യേകിച്ച് നേരത്തെ തന്നെ?"

"ഒരു പുഷ്പാന്ജലി കഴിക്കണം"

"പിറന്നാളാണോ വിശേഷം?"

"അതെ"

"മോന്റെയാണോ അതോ ഭർത്താവിന്റെ ആണോ?"

"ഛെ... അവരുടെയൊന്നും അല്ല...വേറെ ആളിന്റെയാ.."  നാണം മൂത്ത് കാൽ വിരലുകൾ കൊണ്ട് വട്ടം വരച്ചു..

അത് കേട്ടപ്പോൾ, പിന്നെ പൂജാരി കൂടുതൽ ഒന്നും ചോദിച്ചില്ല... പേരില്ലാതെ തന്നെ പുഷ്പാഞ്ജലി കഴിച്ചു. എങ്കിലും ഇത് ആരുടെ ആയിരിക്കും എന്നൊരു ജിജ്ഞാസ ആ മുഖത്ത് ഉണ്ടായിരുന്നു.

"നാള് ഏതാ"

"ചിത്തിര"

പൂജാരി പുഷ്പാഞ്ജലി കഴിച്ച് ശ്രീകോവിലിൽ നിന്ന് പുറത്തു വന്നു...  പ്രസാദം കൊടുക്കലും ദക്ഷിണ കൊടുക്കലും ഒക്കെ കഴിഞ്ഞു... പൂജാരി ചോദിച്ചു...

"കുട്ടീ, ചോദിക്കാണ്ടിരിക്കാൻ പറ്റണില്ല... ഇത് ആര് ടെയാ.. പേരെന്താ ആൾടെ"

അത് കേട്ട ഉടനെ, ദാക്ഷായണി ധൃതിയിൽ അമ്പലത്തിനു പുറത്തേക്കു നടന്നു....

"ഛെ...കാലത്തിന്റെ ഒരു പോക്കേയ്... ഇങ്ങനെ ഒക്കെ പോയാൽ കുടുംബങ്ങൾ ഒക്കെ തകർന്നു പോകുമല്ലോ" എന്നോർത്ത് പൂജാരി നടന്നു പോകുന്ന ദാക്ഷായണിയെ നോക്കി നിന്നു."

ദാക്ഷായണി അമ്പലത്തിനു പുറത്തെത്തി. ഒന്ന് കൂടി തൊഴാൻ തിരിഞ്ഞു നിന്നപ്പോൾ കണ്ടത്, ശ്രീകോവിലിന്റെ അടുത്ത്  അവിടെ തന്നെ നില്ക്കുന്ന പൂജാരിയെ...

"എന്താ കുട്ടീ ആൾടെ പേര്?"

ഇത്രയും ചോദിച്ച സ്ഥിതിക്ക് ദാക്ഷായണി ആൾടെ പേര് പറയാൻ തീരുമാനിച്ചു...

"വേറാരോടും ഇത് പറയരുത്"

"ഇല്ല പറയില്ല... സത്യം"

"ഡൊണാൾഡ് ട്രംപ്"

പേര് പറഞ്ഞതും, ദാക്ഷായണി റോക്കറ്റ് വിട്ട പോലെ വേഗം വീട്ടിലേക്ക് ഓടി...

"ങ്ഹെ... ഇതാരാടപ്പാ...? ഈ പേരുള്ള ഒരാള് ഈ ഗ്രാമത്തിൽ ഇത് വരെ ഉണ്ടായിട്ടില്ലല്ലോ...?" പൂജാരി മൂക്കത്ത്  വിരൽ   വച്ച് ആലോചിച്ചു...

"നാളെ ആ കുട്ടിയെ ശരിക്കും ഒന്ന് ഉപദേശിക്കണം..."

[ജാമ്യം: സത്യമാണോ നുണയാണോ എന്നറിയില്ല.... ഈ ലിങ്കിൽ ഉള്ളത് കണ്ടപ്പോൾ തോന്നിയത്...  http://qz.com/706357/at-donald-trumps-birthday-party-in-india-the-journalists-outnumbered-fans/]

അഭിപ്രായങ്ങളൊന്നുമില്ല: