2016, നവംബർ 3, വ്യാഴാഴ്‌ച

ബാലികേറാമല

തണുപ്പ് അസ്ഥികൾക്കുള്ളിലേക്കു തുളഞ്ഞു കയറുന്നു. ഉയരം  കൂടും തോറും ശ്വാസകോശത്തിന്റെ അദ്ധ്വാനവും കൂടുന്നുണ്ട്. മൂക്കിൽ നിന്നും പൊടി പൊടിയായി രക്തം വരുന്നു.  ചുണ്ടുകൾ വരണ്ടുണങ്ങി വിണ്ടുകീറിക്കഴിഞ്ഞിരിക്കുന്നു.

മഞ്ഞ് കൊണ്ടുള്ള വെള്ളപ്പരവതാനി വിരിച്ച പാറകൾ മാത്രമാണ് ചുറ്റിലും ഉള്ളത്. സമയം പോലും മരവിച്ചിക്കുന്ന പ്രതീതി. അതുപോലത്തെ ചെങ്കുത്തായ നാല് പാറകൾ കൂടി കയറിയാൽ അത്യുന്നതത്തിലെത്താം.

സമയം ഉച്ച കഴിഞ്ഞ് നാലര മണി. കയ്യിനും കാലിനും ഉള്ള ശക്തിയൊക്കെ ചോർന്ന് വെറും ചണ്ടി പോലെ ആയിക്കഴിഞ്ഞിരുന്നു. ഇന്നിനി 30 മിനിറ്റ് കൂടി മാത്രമേ കയറാനുള്ളൂ. അത് കഴിഞ്ഞാൽ രാത്രി മുഴുവൻ വിശ്രമം. പക്ഷെ ഓരോ മിനിറ്റും ഓരോ യുഗം പോലെ തോന്നി

അവസാനം ബേസ് കാമ്പിൽ എത്തി. സ്ലീപ്പിങ് ബാഗിൽ കയറി കിടന്നപ്പോൾ ആണ് നടുവിന് ഒരാശ്വാസം തോന്നിയത്. ഒന്ന് മയങ്ങി എണീറ്റപ്പോൾ സമയം രാത്രി എട്ടു മണി.

"പതിനായിരക്കണക്കിന് അടി താഴെ അങ്ങകലെ ഉള്ള കൊച്ചുകുടിലിൽ.." അതോർത്തപ്പോൾ ഉള്ളൊന്ന് നടുങ്ങി. കണ്ണു നിറഞ്ഞു. ശരീരത്തെ വരിഞ്ഞു മുറുക്കുന്നുണ്ടെങ്കിലും, തണുപ്പിന് മനസ്സിനെയും ബുദ്ധിയെയും കീഴ്‌പ്പെടുത്താൻ പറ്റിയിട്ടില്ലെന്നോർത്തപ്പോൾ, ചെറിയ സന്തോഷം തോന്നി. ഇപ്പോൾ കുട്ടിശ്ശങ്കരൻ ഓലപ്പീപ്പി ഊതി കളിക്കുന്നുണ്ടാകും. ദാക്ഷായണി അടുക്കളയിൽ ചമ്മന്തിയോ കൂട്ടാനോ ഉണ്ടാക്കാനുള്ള തത്രപ്പാടിൽ ആയിരിക്കും. അല്ല... കുറുമ്പ് കാട്ടുന്ന കുട്ടിശ്ശങ്കരനെ സ്നേഹത്തോടെ ശകാരിക്കുന്നുണ്ടാകും. അല്ല... അവൾ എനിക്ക് വേണ്ടി, സുരക്ഷിതമായി തിരിച്ചെത്താൻ പ്രാർത്ഥിക്കുന്നുണ്ടായിരിക്കും. വീട് വിട്ടു മല കയറാൻ ഇറങ്ങുന്ന നേരത്തുണ്ടായ അവളുടെ കരച്ചിൽ മനസ്സിൽ സങ്കടത്തിന്റെ തിരമാലകൾ തുറന്നു വിട്ടു. ഈ മലകയറ്റത്തിന് വല്ല സമ്മാനപ്പണവും കിട്ടിയാൽ അത് കൊണ്ട് വേണം, ഒന്ന് ഓട് മേയാൻ... തുലാവർഷത്തിൽ മഴ കുടിലിന് അകത്താണോ അതോ പുറത്താണോ എന്നതിനൊരു അറുതി വരുത്തണ്ടേ?  തിരിച്ചെത്തിയിട്ടുവേണം കുട്ടിശ്ശങ്കരനെ സ്‌കൂളിൽ ചേർക്കാൻ.

കണ്ണുകൾ അടഞ്ഞു... കൂടെ ചിന്തകളും ഉറങ്ങി. ഉറക്കം ഒരു മാലാഖയെ പോലെ എങ്ങോട്ടോ കൊണ്ടുപോയി... പ്രതീക്ഷകളുടെ ഒരു മായാലോകത്തിലേക്ക്.

------

രാവിലെ ഉറക്കമെഴുന്നേറ്റു. ബാക്കി എല്ലാവരും ഒട്ടുമുക്കാലും തയ്യാറായികഴിഞ്ഞിരുന്നു. പുട്ടും കടലയും തിന്നാനായിരുന്നു ആഗ്രഹം എങ്കിലും കഴിക്കാൻ കിട്ടിയത് ഉണക്കമുന്തിരിയും ബദാമും ആയിരുന്നു. ഓരോ ഉണക്കമുന്തിരിയും, ദാക്ഷായണി ഉണ്ടാക്കിത്തരുന്ന പുട്ടിന്റെ ഉരുള പോലെ സങ്കൽപ്പിച്ചു കഴിച്ചു.

തലേന്ന് ഉണ്ടായ ഉന്മേഷക്കുറവൊക്കെ മാറി. "ഇന്ന് കൊടുമുടി കീഴടക്കണം.. കീഴടക്കും.." എന്നൊരു തോന്നൽ മനസ്സിനെ കീഴടക്കി.

ഗ്രാവിറ്റിയിയും മനുഷ്യമനസ്സും തമ്മിലുള്ള പോരാട്ടം.... ആദ്യത്തെ മൂന്നു പാറകൾ അതികഠിനം ആയിരുന്നു. "മേലോട്ട് കയറുന്നതിനിടയിൽ ഒരു പിടി പാളിയാൽ..." ഇത് പോലത്തെ ചിന്തകൾ വരേണ്ട സമയമല്ലിത്. ദാക്ഷായണിയേയും കുട്ടിശങ്കരനെയും ഓർത്തു. "പിടി പാളരുത്... അവർക്കു വേണ്ടി പിടി പാളരുത്..." എന്ന് പറഞ്ഞ്  മനസ്സിനെ ശാന്തമാക്കി.

ഉച്ചക്ക് രണ്ടു മണി ആയിക്കാണും... കൊടുമുടിയുടെ ഉയരത്തിലെത്താൻ ഇനി ഏതാനും അടികൾ മാത്രം... . കയ്യും കാലും ഒക്കെ തളർന്നെങ്കിലും ലക്ഷ്യത്തിലെത്താനുള്ള അതിയായ ആഗ്രഹം ഒരു ഇന്ധനമായി മാറി. അവസാനത്തെ കാൽവെയ്‌പിന്റെ സമയം ആയി... കൊടുമുടിയിൽ കാൽ വച്ചതും...അതാ അവിടെ മറ്റ് നാല് കാലുകൾ കൂടി ഒരുമിച്ചു വച്ചു...

ഞാൻ ആദ്യം എത്തേണ്ടതായിരുന്നു... എന്റെയൊപ്പം രണ്ടാളും കൂടിയോ... കൊടുമുടിയിൽ ആദ്യം കയറിയ ആൾ എന്ന് എനിക്ക് മാത്രം കിട്ടേണ്ട ബഹുമതി ഒരു കാലടിക്കുള്ളിൽ നഷ്ടപ്പെട്ടെന്നോ....?  മനസ്സൊരു നിമിഷം പതറി...

ലോകത്തിന്റെ ഏറ്റവും നെറുകയിൽ നിൽക്കുമ്പോഴും, ആദ്യം എത്താത്തതിനാൽ വീട് നന്നാക്കാനുള്ള സമ്മാനപ്പണം നഷ്ടപ്പെടുമോ എന്ന ചിന്തയായിരുന്നു മനസ്സിൽ. കഷ്ടിച്ച് ഒരാൾക്ക് നിൽക്കാനുള്ള സ്ഥലമേ അവിടുള്ളൂ. അവിടെയാണ് മൂന്നു പേരും കൂടി നിൽക്കുന്നത്. മറ്റു രണ്ടു പേരും എന്തോ കുശുകുശുക്കുന്നുണ്ടായിരുന്നു. പെട്ടെന്ന്, അതിൽ ഒരുത്തൻ തിരിഞ്ഞു ബൂട്ട്സ് കൊണ്ട് ഒറ്റ ചവിട്ട് ... അതും നെഞ്ചിൽ.... 29000 അടി താഴത്തേക്ക്... ചവിട്ടിന്റെ ഞെട്ടലിൽ നിന്ന് വിട്ടു മാറാത്ത കാരണം ഒരപ്പൂപ്പൻ താടി വീഴുന്ന പോലെ ആണ് ആദ്യം തോന്നിയത്. സുമാർ 10000 അടി താഴേക്ക് വീണിരിക്കും... അപ്പോഴാണ് മരണത്തിലേക്കുള്ള ദൂരം വളരെ കുറവാണെന്ന് ബോധം വന്നത്... അതോ ഞാൻ മരിച്ചുവോ....?

ജീവിതമെന്ന വെളിച്ചത്തിൽ നിന്നും മരണമെന്ന ഇരുട്ടിലേക്കുള്ള യാത്ര. ആ ഇരുട്ട് കണ്ണുകളിലേക്കു തുളച്ചു കയറി... പറ്റാവുന്നത്ര ശബ്ദത്തിൽ ഉറക്കെ അലറി...

"അയ്യോ... അമ്മേ.... എന്നെ രക്ഷിക്കണേ... അയ്യോ.... അയ്യോ...ആ..ആ...."

താഴത്തെത്താൻ ഇനി വെറും 100 അടി മാത്രം. തലച്ചോറും ശരീരവും താഴെയിടിച്ചു ഒരു തണ്ണിമത്തൻ നിലത്തിട്ടാൽ പൊട്ടിച്ചിതറുന്ന പോലെ ചിതറാൻ ഇനി സെക്കൻഡുകൾ മാത്രം...

"പ് ധും"

ആ വീഴ്ചയുടെ ശബ്ദവും ഞാൻ അറിഞ്ഞു. ഇപ്പോൾ ചിന്തിക്കുന്നത് എന്റെ മനസ്സോ അതോ മനസ്സിന്റെ കൂടെ ശരീരവും ഉണ്ടോ? ഒന്നും മനസ്സിലാകുന്നില്ല. കൂറ്റാക്കൂറ്റിരുട്ട്..

---

പെട്ടെന്ന് ശക്തമായ ഒരു പ്രകാശം കണ്ണുകളിൽ പതിച്ചു... സംഹാരരുദ്രയായ ഒരു സ്ത്രീ മുന്നിൽ... ഇത് കാളിയാണോ? ഞാൻ നരകത്തിലാണോ എത്തിയിരിക്കുന്നത്?

പ്രകൃതിയെ പ്രകമ്പനം കൊള്ളിക്കുമാറ് ഒരു ശബ്‍ദം...

"ഹേ മനുഷ്യാ.. എന്താണിത്? എന്തിനിവിടെ വീണു?"

"കാളീ ദേവി... കനിവുണ്ടാകണം... എന്നെ ആ എഡ്‌മണ്ട് എവറസ്റ്റിന്റെ മുകളിൽ നിന്ന് ചവിട്ടി താഴെയിട്ടു. ഞാനാണ് അവിടെ ആദ്യം കയറിയത്. "

"ഏത് എഡ്‌മണ്ട് ?" കാളീ ദേവിയുടെ ശബ്ദം കനത്തു.... ഗാംഭീര്യം കൂടി...

"എഡ്‌മണ്ട്  ഹിലാരി. കൂടെ ആ കള്ളൻ ടെൻസിങ് നോർഗെയും ഉണ്ടായിരുന്നു"

പെട്ടെന്നാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം വന്നു വീണ പോലെ കുറെ വെള്ളം മുഖത്തേക്ക് വീണു... കണ്ണ് തുറന്നപ്പോഴാണ്,  അത് ദേവി മുഖത്തേക്ക് ഒഴിച്ച വെള്ളം ആണെന്ന് മനസ്സിലായത്.

"മനുഷ്യാ... എഡ്‌മണ്ട്  ഹിലാരി അല്ല... ഹിലാരി ക്ലിന്റനാണ്  നിങ്ങളെ ചവിട്ടി താഴെ ഇട്ടത്.  ഉള്ള സമയം മുഴുവൻ ഇലക്ഷൻ ഇലക്ഷൻ എന്ന് പറഞ്ഞ്  പറഞ്ഞ്  എല്ലാ ഡിബേറ്റ്സും കണ്ട് ഹിലാരിയേയും ട്രമ്പിനെയും സ്വപ്നം കണ്ടോണ്ടു കിടന്നാൽ കട്ടിലീന്ന് വീണു നടുവൊടിയും... പറഞ്ഞേക്കാം..."

"അപ്പൊ എവറസ്റ്റിൽ കയറിയില്ലേ? ദാക്ഷായണി..? കുട്ടിശ്ശങ്കരൻ? ഓല മേഞ്ഞ കുടിൽ... ങേ... ഇതൊക്കെ വെറും സ്വപ്നം ആയിരുന്നോ?" എന്ന്  പതുക്കെ  മനസ്സിൽ പറഞ്ഞു.

"ദാ... തോർത്ത്... മുഖം തുടച്ച് കയറിക്കിടക്ക്.. മനുഷ്യന്റെ ഉറക്കം ശല്യപ്പെടുത്താൻ... ഒരു എവറസ്റ്റും.. എഡ്മണ്ടും... ഹിലാരിയും..  ക്ലിന്റണും....

അങ്ങനെ പർവതാവരോഹണം കഴിഞ്ഞ്  താഴെ എത്തി, എന്ന് ബോധം വന്ന് മുഖം തുടച്ച് ലൈറ്റ് ഓഫ് ചെയ്ത് കട്ടിലിൽ കിടന്നു...

"പണ്ടേ പറഞ്ഞതാ ഹിലാരി ക്ലിന്റനെ ഓർത്ത് കാട് കയറണ്ടാ ന്ന്. എന്നിട്ടിപ്പോ ഇതാ ഇപ്പൊ കാടും കയറി, അതിന്റെ മേലെ എവറസ്റ്റും കയറി വന്നിരിക്കുന്നു"

"നീ ക്ഷമിക്ക്...ഞാനൊന്ന് പറയട്ടെ..."

"ഒന്നും പറയണ്ട.... കുറെ നേരായി പറഞ്ഞതൊക്കെ ഞാൻ കേട്ടു.  ആരാ ഈ ദാക്ഷായണീ.... പിന്നെ കുട്ടിശ്ശങ്കരനും? നിങ്ങളെ നാളെ ഞാൻ ശരി ആക്കുന്നുണ്ട്... "

"അയ്യോ..ഇതിലും ഭേദം പാതാളത്തിൽ പോയി വീണാൽ മതിയായിരുന്നു.."

അഭിപ്രായങ്ങളൊന്നുമില്ല: