2014, ഒക്‌ടോബർ 28, ചൊവ്വാഴ്ച

പാടാത്ത വീണയും പാടും....

"ഒരു മുറൈ വന്തു പാർത്തായാ,  എൻ മനം നീ....."

എന്ന പാട്ടും അതിനൊത്ത് ഒരു വശത്ത് നിന്ന് മറ്റൊരു വശത്തേക്ക് ഓടി ഡാൻസ് കളിക്കുന്ന ശോഭനയേയും ഓർത്താണ് ഉറക്കത്തിൽ നിന്നും ഞെട്ടി എണീറ്റത്.

ശോഭനയെ കണ്ണുകൾ തേടിയെങ്കിലും, 2 ലൈൻ ഉള്ള റോഡിൻറെ ഇടത്തെ അറ്റത്ത് നിന്ന് നടുവിലെ വെള്ള വരയും കട്ട് ചെയ്തു റോഡിൻറെ വലത്തേ അറ്റത്തേക്ക് പായുന്ന ഇന്നോവ വാനിന്റെ ഉൾഭാഗം  ആണ് കാണാൻ കഴിഞ്ഞത്. വലത്തേ ഭാഗം ശരിയല്ല എന്ന് മനസ്സിലാക്കി ഉടൻ തന്നെ വാൻ റോഡിൻറെ ഇടത്തേ ഭാഗത്തും എത്തി.

"എന്താ.. എന്ത് പറ്റി?" എന്ന എന്റെ ചോദ്യത്തിന്

"താൻ തന്റെ പണി നോക്കടോ" എന്ന ഡ്രൈവറിന്റെ മുഖ ഭാവം മാത്രമേ കാണാൻ പറ്റിയുള്ളൂ.

"പരിചയം ഇല്ലാത്ത ആൾക്കാരെ എയർപോർട്ടിൽ നിന്ന് ടാക്സി സർവീസിന് വിളിക്കണ്ട എന്നത് അച്ഛനോട് പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാ" എന്ന് ആലോചിച്ച് പിന്നിലെ സീറ്റിലെക്ക് നോക്കിയപ്പോൾ, അച്ഛനാണേൽ ഈ ഡാൻസിനെ പറ്റി ഒന്നും അറിയാതെ നല്ല കൂർക്കം വലി. ഒരു 30 ഡിഗ്രി കൂടി കഴുത്ത് വളച്ച് പിന്നിലേക്ക്‌ നോക്കിയപ്പോൾ ശ്രീമതിയും പിള്ളാരും ഒക്കെ നല്ല ഉറക്കം.

അങ്ങനെ എല്ലാവരും ഉറങ്ങുമ്പോൾ വണ്ടിയെ ഭരതനാട്യത്തിന് വിട്ടാൽ ശരി ആവില്ല എന്ന് തീരുമാനിച്ചു. ഇനിയെങ്കിലും ഡ്രൈവർ ഉറങ്ങി ഒരു ഭരതനാട്യം ഉണ്ടാകരുത്. പക്ഷെ ഡ്രൈവർ ആണെങ്കിൽ ഒരു മയമില്ലാത്ത ഒരു പരുക്കൻ.

"ഞാൻ മിണ്ടിയാൽ അവൻ മിണ്ടുമോ? ഇനി മിണ്ടാൻ ഇഷ്ടമില്ലാത്ത  ആളാണെങ്കിലൊ?" എന്ന ചിന്ത ഒരു വശത്ത്...

"ചാലക്കുടി പുഴയുടെ അടിയിൽ പോയി കിടക്കാതെ വീട്ടിൽ പോയി അമ്മ പെങ്ങന്മാരെ കാണണം" എന്ന ചിന്ത മറു വശത്ത്.

 രണ്ടും കൽപിച്ച്‌ ചോദിച്ചു...

"എന്താ പേര്?"

10 സെക്കൻറ് കഴിഞ്ഞിട്ടും മറുപടി വന്നില്ല. ഒന്ന് കൂടി ചോദിച്ചു.

"എന്താ പേര്?"

"രാമു"

"വീടെവിടെയാ?"

അതിനും മറുപടി വന്നില്ല. വീണ്ടും ചോദിച്ചു, മറുപടി വന്നു

"വരന്തരപ്പിള്ളി"

രണ്ടു പ്രാവശ്യം ചോദിച്ചാലേ മറുപടി വരൂ...

കുട്ടിക്കാലത്ത് വിഷുവിനു നനവ്‌ കാരണം പൊട്ടാത്ത പടക്കങ്ങൾ രണ്ടു മൂന്ന് പ്രാവശ്യം എങ്കിലും തീയിൽ കാണിച്ച് ഇട്ടാലേ പൊട്ടൂ. ഇയാള് ഒരു നനഞ്ഞ പടക്കം ആണോ?

"സ്വന്തം വണ്ടി ആണോ" - 2 പ്രാവശ്യം

"ആണ്"

"വാങ്ങീട്ടു എത്ര നാളായി" - 2 പ്രാവശ്യം

"ഒരു കൊല്ലം"

ഇനി ഇവന് ചെവി കേൾക്കാത്തതാണോ പ്രശ്നം?

എന്തായാലും സംസാരിച്ചു തുടങ്ങിയപ്പോൾ വണ്ടിയുടെ ഭരതനാട്യം നിന്നു. കുറച്ചു നേരമായി ഒരു സ്ട്രൈറ്റ്‌ ലൈനിൽ തന്നെ വണ്ടി പോകുന്നുണ്ട്. പക്ഷെ ഇനിയും ഒരു മണിക്കൂർ കൂടി കഴിയണം വീട്ടിൽ എത്താൻ. എങ്ങനെ രാമുവിനെ ഉറക്കാതെ ഒരു മണികൂര് ഇരുത്തും?

പെട്ടെന്നാണ് റോഡിലെ വഴിവിളക്കുകൾ അണഞ്ഞത്... ഭയങ്കര ഇരുട്ട്.

"പവർ കട്ടാണോ"? - 2 പ്രാവശ്യം

"അറിയില്ല"

"ഞങ്ങൾക്ക് അവിടെ ഈ പ്രശ്നം ഒന്നും ഇല്ല. സൌരോർജം വഴി വളരെ അധികം കറന്റ് ഉണ്ടാക്കുന്നുണ്ട്"

സൌരോർജം എന്ന് കേട്ടതും, ഡ്രൈവറുടെ മുഖം വളരെ പതിയെ തിരിഞ്ഞു ആദ്യമായി എന്നെ നോക്കി. ഒരു പ്രതീക്ഷയോടെ....  സർഗം സിനിമയിൽ  വളരെ കാലം തളർവാതം പിടിച്ച് കിടന്നിരുന്ന രംഭയുടെ വിരലുകൾ വിനീതിന്റെ പാട്ട് കേട്ട് പതുക്കെ അനങ്ങുന്ന പോലെ,

"സാറേ, ഈ സൌരോർജം എന്ന് പറഞ്ഞാല്?"

"സോളാർ എനർജി" - 1 പ്രാവശ്യം

സോളാർ എന്ന് കേട്ടതും, ഡ്രൈവറുടെ മുഖം കേരള ലോട്ടറി ഓണം ബമ്പർ അടിച്ച പോലെ തിളങ്ങി.

"സാറേ ഈ സോളാർ ഒക്കെ വെറും തട്ടിപ്പാണ്....... അഴിമതീം പെണ്ണ് പിടിത്തവും ഒക്കെ ആണ് ഈ സോളാർ... ശരി അല്ല.. ആ പെണ്ണുണ്ടല്ലോ....സരി....................."

അപ്പോൾ പടക്കമായിരുന്നില്ല പ്രശ്നം. തീ ശരി അല്ലാത്തത് കൊണ്ടല്ലേ പടക്കം പൊട്ടാതിരുന്നത്.

തൃശ്ശൂർ പൂരം വെടിക്കെട്ട്‌ പോലെ, കത്തി തുടങ്ങിയാൽ പിന്നെ മുഴുവൻ പൊട്ടി തീരാതെ പറ്റില്ലല്ലോ. വെടിക്കെട്ട് തുടങ്ങുന്നതിന് മുമ്പ് ആൾക്കാർ നെഞ്ചും വിരിച്ചു നില്ക്കും. ആദ്യത്തെ പടക്കം പൊട്ടണ സമയത്തൊന്നും  ആരും കുലുങ്ങില്ല. പിന്നെ വലിയ ഗുണ്ടും കുഴിമിന്നലും ഒക്കെ പൊട്ടി കൂട്ടപൊരിച്ചിൽ ആകുമ്പോൾ എല്ലാവരും പിന്നിലേക്ക്‌ പോകും. ചൂടും ഒച്ചയും കാരണം.

പക്ഷെ, വാനിൽ നിന്ന് ഇറങ്ങി ഓടാൻ പറ്റില്ലല്ലോ... ഇന്നോവ വാൻ ഇടയ്ക്കു ഭരതനാട്യം ചെയ്താലും വലിയ കുഴപ്പമില്ലായിരുന്നു.



അഭിപ്രായങ്ങളൊന്നുമില്ല: