2008, ഏപ്രിൽ 17, വ്യാഴാഴ്‌ച

തൃശ്ശൂര്‍ പൂരം 2008 ഫോട്ടോസ്

ഗൂഗിള്‍ എന്റെ ലിങ്ക് വിഴുങ്ങിയോ എന്നൊരു സംശയം... അതിനാല്‍ ആ ലിങ്ക് ഇവിടെ പോസ്റ്റുന്നു. തൃശ്ശൂര്‍ പൂരം ഫോട്ടോസ് ചിലത് http://puttunniphotos.blogspot.com/2008/04/blog-post_16.html

2008, ഏപ്രിൽ 3, വ്യാഴാഴ്‌ച

ചൈനയുടെ വന്മതില്‍

ബൂലോഗത്ത്‌ പല പ്രഗല്‍ഭരും, ചൈനയെ പറ്റിയും ചൈനക്കാരെ പറ്റിയും നല്ല ബിളാഗുകള്‍ എഴുതി വച്ചിട്ടുണ്ട്. "ന്റുപ്പാപ്പാക്കൊരാനേണ്ടാര്‍ന്നു" ന്ന പോലെ ന്റെ കൊച്ചുമക്കള്‍ക്ക് "ന്റുപ്പാപ്പ ചൈനേല്‍ പോയ്ണ്ടാര്‍ന്നു" ന്ന് പറയാന്‍ ഉള്ള വകുപ്പ് ഇപ്പളേ ഉണ്ടാക്കി വച്ചിരിക്കുന്നതിനാല്‍, ഒരു ചൈനക്കഥ എന്റെ വകയും ഇരിക്കട്ടെ. പിന്നെ, ചൈനക്കാരെ പറ്റി എഴുതാന്‍ ഭയക്കണ്ട. "ഞമ്മള് ഞോണ്ടണത് ഓന് പുടി കിട്ടൂല്ല, ഓന്‍ ഞോണ്ടണത് ഞമ്മക്കും പുടി കിട്ടൂല്ല". അടി വീഴാന്‍ ചാന്‍സ് കുറവെന്ന് സാരം. അങ്ങാടിയില്‍ തോറ്റാല്‍ ചൈനക്കാരന്റെ നെഞ്ചത്ത്..

***********

ചൈനയും ഞാനും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് ഉപ്പുമാവില്‍ നിന്നാണ് എന്ന് വേണേല്‍ പറയാം. ചീനച്ചട്ടിയില്‍, കടുകും മുളകും ഇഞ്ചിയും വെള്ളവും റവയും ഒക്കെ ചേര്‍ത്തു ഇളക്കി വറുത്തു, അമ്മ ഉണ്ടാക്കിത്തന്നിരുന്ന ഉപ്പുമാവ്‌ തിന്നുമ്പോള്‍, ആ ചട്ടി എവിടന്നു വന്നുവെന്നോ വര്‍ഷങ്ങള്‍ക്ക് ശേഷം ആ ചട്ടിയുടെ ജന്മനാട് സന്ദര്‍ശിക്കാന്‍ ഇടയുണ്ടാകുമെന്നോ അറിയില്ലായിരുന്നു. അന്നുപ്പുമാവില്‍നിന്നു തുടങ്ങിയ ബന്ധം ഇപ്പോള്‍ ഇതാ “അറബിക്കഥ” വരെ എത്തി നില്കു‌ന്നു.. ചൈനീസ് നടി മലയാളം സിനിമയില്‍...! ഇതിനിടയില്‍ ചീനവല കൊച്ചിയില്‍ നേരിട്ടുകണ്ടാപ്പോഴോ സിനിമയായി തീയറ്ററില്‍ കണ്ടപ്പോഴോ ചൈനയുടെ പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കിയിരുന്നില്ല.

സ്കൂള്‍ ഹിസ്റ്ററി ക്ലാസ്സില്‍ കണ്‍ഫ്യൂഷിയസ് സിദ്ധാന്തം പടിച്ചതോടെ എപ്പ കണ്‍ഫ്യൂഷന്‍ വന്നാലും ദാ വരുന്നു "ചൈന" മനസ്സില്‍, കൂടുതല്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കാന്‍... "വെടിമരുന്നു ചൈനക്കാരാണ് കണ്ടുപിടിച്ചത്" എന്ന് പഠിച്ചതിനു ശേഷം ആണ് ചൈനയോട് ഒരു മതിപ്പോക്കെ വന്നത്. തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്‍ ഓരോ അമിട്ട് പോട്ടുമ്പോഴും എന്റെ ഹൃദയവും മനസ്സും അങ്ങ് ചൈനീസ് വന്മതില്‍ വരെ പോയി തിരിച്ചു വന്നിരുന്നു...

കോളേജില്‍ ആയതിനു ശേഷം, ജാക്കി ചാന്‍ ആയി ചൈനീസ് ഗുരു. എന്താ ആള്‍ടെ ഒരു സെറ്റപ്പ്... കട്ടുറുമ്പിന്റെ കടി കിട്ട്യോനെ കടന്നല്ല് കുത്താന്‍ വരുന്നു എന്ന പോലെ മേശ, കസേര, വേലി, മതില്‍ എന്നിവയൊക്കെ എടുത്തു ചാടിയും, കുണ്ടി കുത്തി വീണാലും പൊടി പോലും തട്ടാതെ എണീറ്റോടിയും, വില്ലന്മാരെ ഒക്കെ നിലം പരിശാക്കി ലോകത്തിന്റെ മുഴുവന്‍ മനം കവര്‍ന്ന, ആക്ഷന്‍ ഹീറോ. അങ്ങേരുടെയും പിന്നെ മറ്റു ചില പുല്ലന്‍ചാടിമാരുടെയും എല്ലാ സിനിമയും വിടാതെ കണ്ടിരുന്നതോണ്ട് ചൈനയെ പറ്റിയും ഹോങ്കോങിനെ പറ്റിയും ഉള്ള വിജ്ഞാനം വര്‍ദ്ധിച്ചു.

കാലം മാറി, കഥ മാറി. ഇതിനിടയില്‍, മീശ മുളച്ചു, വിവരം വച്ചു, "ഇന്‍ക്വിലാബ് സിന്ദാബാദ്" വിളിക്കാന്‍ പഠിച്ചു.

പിന്നെ കൂമിന്താങ്ങ് (എന്തൊരു താങ്ങാണപ്പാ), ചിയാംഗ് കൈഷക്ക് , മാവോ സേതൂങ്ങ്‌, സണ്‍ യാറ്റ് സെന്‍ എന്നിവരെയൊക്കെ പറ്റി പഠിച്ചു. മുന്‍ജന്മസുകൃതം കൊണ്ടു ഒരു "ക്യൂബ മുകുന്ദന്‍" ആവാതെ തട്ടിയും മുട്ടിയും ഒക്കെ ജ്വാലിക്കായി ബാഗ്ലൂര്‍ എത്തി. കരയുന്ന കുട്ടിക്കെ പാലുള്ളൂ, വിശക്കുന്ന വയറിനെ ഭക്ഷണം ഉള്ളൂ... അവിടെയും ചൈന... "സേഷ്വാന്‍ ഫ്രൈഡ് റൈസ്", കുറഞ്ഞ ചിലവില്‍ കൂടുതല്‍ ഭക്ഷണം.. അതായിരുന്നു ബാംഗ്ലൂരിലെ ചൈനീസ് ഹോട്ടലുകളും ഞാനും തമ്മിലുള്ള ആത്മ ബന്ധം..

പിന്നെയും കാലം മാറി, കഥ മാറി.. അമേരിക്കയില്‍ എത്തി.. അതും സിലിക്കണ്‍ വാലിയില്‍... കഴുകന്‍ കൊത്തിക്കൊണ്ടുപോണ പൂച്ചക്കുഞ്ഞ്‌ പട്ടിക്കൂട്ടത്തില്‍ വീണു എന്ന് പറഞ്ഞ പോലെ ആയി... "മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ചൈനക്കാരന്‍ ഇരിക്കുന്നു". റോട്ടിലും ഷോപ്പിലും പിന്നെ ജ്വാലി ചെയ്യുന്ന സ്ഥലത്തും ഉള്ള ചൈനക്കാര്‍ ഇംഗ്ലീഷിലെ വിജ്ഞാനക്കുറവിന്റെ ജാള്യത തീര്‍ത്ത് തരാന്‍ വളരെ സഹായിച്ചു... ജ്വാലിയില്‍ കയറിയ ആദ്യദിവസം തന്നെ എന്റെ ടെക്നോളജി വിവരം കറക്റ്റ് ആണോ ഒന്നു ഉറപ്പു വരുത്താന്‍ മാനേജര്‍ ഹുവാംഗ് ഹുവാ ചോദിച്ചു..

"ഹാബ് യു ഡണ്‍ ഡി എന്‍ എ ട്രാന്‍സ്ഫര്‍?"

"നോ. ഈസ് ദാറ്റ് ടെക്നോളജി അവൈലബിള്‍ ?"

"യസ്, യു ദോന്ത് നോ എബൌട് ഇറ്റ്?"

"നോ, വൈ ഷുഡ് ഐ ട്രാന്‍സ്ഫര്‍ മൈ ഡി എന്‍ എ?" ഇയാളെങ്ങാനും എന്റെ ഡി എന്‍ എ മാറ്റി ഒരു ചൈനക്കാരനാക്കാനാണോ പരിപാടി?

"ഗീരിഷ്, ഇറ്റ് ഈസ് നോട്ട് ഡി എന്‍ എ, I askd about DNA"

മാനേജര്‍ ഇംഗ്ലീഷ് ഒന്നിരുത്തി ഉറപ്പിച്ചു പറഞ്ഞെങ്കിലും കേട്ടത് ഒന്നു തന്നെ. ഇനി എന്റെ ചെവീടെ കുഴപ്പം ആകുമോ? ഇടതു കയ്യിലെ ചെറുവിരലോണ്ട് ചെവി ഒന്നു തോണ്ടി ചോദിച്ചു..

"സോറി.. കാന്‍ യു റിപീറ്റ്‌? "

ഇത്രയും നല്ല ഇംഗ്ലീഷ് പറയുന്ന തന്നെ എന്തിനപമാനിക്കുന്നു എന്ന ചിന്ത മാനേജരെ ദേഷ്യമുള്ള ഒരു ഭ്രാന്തനാക്കി

"ദോന്ത് യു നോ ഡൈറക്ട് മെമ്മറി ആക്സസ് ട്രാന്‍സ്ഫര്‍, ""The DIRECT MEMORY ACCESS TRANSFER""?"

എമ്മും എന്നും സ്ഫുടമായി പറയാന്‍ പറ്റാത്ത കാപാലികാ, ഇതായിരുന്നോ..

"ഓ... "DMA", ദാറ്റ് ഐ നോ ഹുവാംഗ്. ഐ ഹാവ് ഡണ്‍ ഇറ്റ്‌, ഇന്‍ ബോത്ത്‌ വിന്‍ഡോസ് ആന്‍ഡ്‌ ലിനക്സ് "

അന്ന് മുതല്‍ എന്റെ ഇംഗ്ലീഷ് മോശമാണെന്ന് മാനേജരും, മാനേജരുടെ ഇംഗ്ലീഷ് മോശമാണെന്ന് ഞാനും ചിന്തിച്ചു സമാധാനിച്ചു.

[Direct Memory Access Transfer - കമ്പ്യൂട്ടറിന് ഉള്ളില്‍ ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്ക് ഡാറ്റ എടുത്തു കൊണ്ടു പോകാനുള്ള ഒരു തരം ടെക്നിക്. വെറുതെ ആലോചിച്ചു തല പുണ്ണാക്കാക്കണ്ട. ഇതിലൊന്നും വല്യ കാര്യം ഇല്ല, ഇതു കമ്പ്യൂട്ടറിനെ കൊണ്ടു ചെയ്യിപ്പിച്ചിട്ടൊന്നും ജീവിതം ഗൊണം പിടിക്കാന്‍ പോണില്ല]

***********

കണ്ണുമടച്ചു ഭൂതകാല ചൈന ബന്ധങ്ങള്‍ അയവിറക്കി ഇരിക്കുമ്പോള്‍, തോളില്‍ തട്ടി ആരോ ചോദിച്ചു..

"വൈ ഗു..ണ്ടനാ താന്‍?" ["ഗ"കാരം ആണോ "ക"കാരം ആണോ എന്ന് സംശയം]

അയവിറക്കല്‍ ശല്യപ്പെടുത്തിയതിനു പുറമെ, ഇന്റഗ്രിറ്റി ക്വസ്റ്റിയന്‍ ചെയ്യപ്പെട്ടോ എന്ന സംശയത്തില്‍ വിമാനത്തിലെ നീലപ്പുതപ്പില്‍ നിന്നും കനം ഒട്ടും ഇല്ലാത്ത തല പുറത്തിട്ടു ഞാന്‍ പുലമ്പി

"വാട്ട്?"

ചുണ്ടില്‍ അര കിലോ ലിപ്സ്റ്റിക്ക് ഇട്ട എയര്‍ ഹോസ്റ്റസ് "ബായ് ലിംഗ്" മുമ്പില്‍...

"യു ഗിരീഷ് വൈ ഗുണ്ടനാ താന്‍?"

സമ്മതിക്കണോ വേണ്ടയോ എന്ന കണ്‍ഫൂഷന്‍..

"യസ്.. ബട്ട് ഇറ്റ്‌ ഈസ് ഗിരീഷ് വൈകുണ്ഠനാഥന്‍"

"സോറി ഗിരീഷ് വൈ കുണ്ടാനത്തന്‍" [ഇപ്പോള്‍ ഉറപ്പായി, നേരത്തെ "ക"കാരം തന്നെ ആയിരുന്നു ഇവള്‍ ഉദ്ദേശിച്ചത് എന്ന്]

എന്റമ്മേ, ഇവളു നാവു വടിക്കൂല്ല, നേരെ വിളിക്കൂല്ല, ഇവളെ സഹായിച്ചിട്ടു തന്നെ കാര്യം

"മൈ ലാസ്റ്റ് നെയിം ഈസ് ഡിഫിക്കല്‍ട്ട്, യു കാന്‍ കോള്‍ മി ജസ്റ്റ് ഗിരീഷ് "

"സര്‍ ഉവര്‍ ഫുദ് ഇസ് റെദി, യു ഹാദ് ഓര്‍ദര്‍ദ് വെജിത്തേറിയന്‍ മീല്‍സ്, I mean IVML, റൈത്ത്?"

അപ്പോഴാണ് എന്തൊക്കെയോ ചീഞ്ഞുനാറുന്നത് നാസാരന്ധ്രങ്ങള്‍ സെന്‍സ് ചെയ്തത്. വിമാനത്തിലെ എല്ലാ ചൈനക്കാരും അവരവരുടെ ഭക്ഷണം "ക്ലുച്ക് ക്ളിച്ച്ക് ക്ക്ടുക്ക് ക്കച്ച്ചക്ക്" എന്ന താളമേളങ്ങളോടെ അടിച്ച് കേറ്റുന്നു. ഇടതു വശത്തെ ചൈനക്കാരന്റെ പ്ലേറ്റില്‍ നിന്നും പെരുച്ചാഴീടെ ആണെങ്കില്‍ വലതു വശത്തെ ചൈനക്കാരന്റെ പ്ലേറ്റില്‍ നിന്നും മീന്‍മാര്‍ക്കറ്റില്‍ തീര്‍ത്തയാത്രക്ക് പോയപ്പോള്‍ ഉള്ള സുഗന്ധം ആയിരുന്നു... വിമാനം താഴെ ഇറങ്ങിയാല്‍, ഇതേ ഗതി ആയിരിക്കുമോ അതോ അധോഗതി ആയിരിക്കുമോ, എന്ന ആശങ്ക മനസ്സില്‍ തളിരിട്ടു.

ഇതു ചൈനക്കാരുടെ ടൈം... ടെക്നോളജി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കമ്പനി നിയോഗിച്ച ഹതഭാഗ്യന്‍ ഞാന്‍. 2 കൊല്ലമായി ഞാന്‍ ഡെവലപ്പ് ചെയ്ത സോഫ്റ്റ്‌വെയര്‍ മുഴുവന്‍ ബെയ്ജിങ്ങിലെ കമ്പനി ഡിവിഷനിലെ ചിംഗ് ചുവാംഗിനും, ഗുവോ ഗുവാംഗിനും, മാവോ ഹിങ്ങിനും പറഞ്ഞു കൊടുക്കണം. ഇതിന്റെ പ്രതിഫലമായി തിരിച്ചു ചെല്ലുമ്പോള്‍ നമ്മളെ പിരിച്ചുവിടുന്നു എന്ന നല്ല കാര്യവും കമ്പനി അറേഞ്ച് ചെയ്തിട്ടുണ്ട്. എല്ലാം ട്രാന്‍സ്ഫര്‍ ചെയ്‌താല്‍ പിന്നെ "നിന്നെ എന്തിന് കൊള്ളാം" എന്ന ഒരു അവഗണനാ മനോഭാവം. ടെക്നോളജി ട്രാന്‍സ്ഫര്‍ മാത്രമല്ല അതിന് മുമ്പ് ഇംഗ്ലീഷ് കൂടി പഠിപ്പിക്കണം എന്നതായിരുന്നു മറ്റൊരു ശിക്ഷ.. അണയാന്‍ പോകുന്ന വിളക്കല്ലേ, അണയുന്നതിനു മുമ്പ് ഒന്നു ആളിക്കത്താം എന്ന് മുമ്പെ തീരുമാനിച്ചിരുന്നു. വന്മതില്‍, ടിയാന്‍ മെന്‍ സ്ക്വയര്‍, ഫോര്‍ബിഡ്ഡന്‍ സിറ്റി ഒക്കെ "ടു വിസിറ്റ് ലിസ്റ്റില്‍" നേരത്തെ തന്നെ സ്ഥലം പിടിച്ചു.

***********

ട്രാഫിക് കുറവായതിനാല്‍ എയര്‍ ചൈനയുടെ വിമാനം ബെയ്ജിങ്ങില്‍ 45 മിനുട്ട് മുമ്പെ എത്തി. ബെയ്ജിംഗ് വിമാനത്താവളത്തില്‍ ചിംഗ് ചുവാംഗ് വന്ന് എന്നെ കൂട്ടി കൊണ്ടു പോകും എന്നായിരുന്നു പറഞ്ഞിരുന്നത്. കാരണം അവനാണത്രേ ഏറ്റവും കൂടുതല്‍ ഇംഗ്ലീഷ് അറിയുന്നത്. കല്യാണത്തിനു ശേഷം ആദ്യമായി ഞാന്‍ ഫോട്ടോ എക്സ്ചേഞ്ച് ചെയ്തത് ചിംഗ് ചുവാംഗുമായി ആയിരുന്നു... കണ്ടാല്‍ തിരിച്ചറിയാന്‍.

ഫോട്ടോയില്‍ കണ്ടതിനേക്കാള്‍ വ്യത്യാസം അധികം ഇല്ലെങ്കിലും, തലയില്‍ ഒരമിട്ടു വീണ പോലത്തെ ഹെയര്‍ സ്റ്റൈലുമായി ഒരുത്തന്‍ നില്ക്കുന്നു
"Welcome Gireesh Y Kund anathan" എന്ന പേരുള്ള ഒരു ബോര്‍ഡുമായി. എന്റീശ്വരാ... വീണ്ടും എന്റെ പേരിനെ ചവിട്ടി മറിക്കുന്നു..... ഇവനൊക്കെ, അയക്കണ ഇമെയില്‍ നോക്കി പേരു എഴുതിക്കൂടെ? അടുത്ത് ചെന്നു കമ്പനി ബാഡ്ജ് കാണിച്ചു ഞാന്‍ പറഞ്ഞു

"ഐ ആം ഗിരീഷ് വൈകുണ്ഠനാഥന്‍"..

"നീ ഹൌ"

"ഹൌ ആര്‍ യു" എന്നാണ് ചോദിച്ചതെങ്കിലും, കേട്ടപ്പോള്‍
"നീ എന്തിനാടാ മോനേ ഇവിടെ വന്നത്" എന്ന പോലെ തോന്നി..

"ആര്‍ യു ചിംഗ് ചുവാംഗ്?"

"ഐ കെയിം 1 ഹവ്വ്ര്‍ എഗോ"

"ഹൌ ആര്‍ യു ഡൂയിംഗ്?"

"വി ഹാബ് തു വാല്ക് 10 മിനിട്ട്സ് തു ദ താക്സി"

ച്ചെടാ, എവിടെയോ ഒരു സിംക്രണൈസേഷന്‍ പ്രോബ്ലം... ഇവനെന്റെ മനസ്സു വായിക്കുന്നുണ്ടോ.. ഞാന്‍ അടുത്ത് ചോദിയ്ക്കാന്‍ പോകുന്ന ചോദ്യത്തിന്റെ ഉത്തരം ഇവന്‍ ഇപ്പോഴേ തരുന്നു... കൂടുതല്‍ ചോദിച്ചു വഴലാക്കേണ്ട എന്ന് കരുതി പറഞ്ഞു

"ലെറ്റ് അസ്‌ ഗോ"

***********

പഴയ ഒരു വോള്‍ക്സ് വാഗണ്‍ ജെറ്റ കാറില്‍ ഞങ്ങള്‍ യാത്രയായി, ബാദലിംഗ് എക്സ്പ്രസ്സ് വേയിലൂടെ. അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളിലെ മൂകശോക അന്തരീക്ഷം. ചിംഗ് ചുവാംഗ്, mp3 പ്ലെയെറിന്റെ വാലറ്റമാകുന്ന ഹെഡ് സെറ്റ് ചെവിയില്‍ തിരുകി എന്തിലോ ലയിച്ചിരിക്കുന്നു. മുഖത്ത് വിരിയുന്ന രൌദ്ര, ശോക, മൂക, ആര്‍ദ്ര, ലാസ്യ ഭാവങ്ങള്‍ "ഈ ചെറ്റ ജെറ്റയിലൊന്നുമല്ല, വേറെ ഏതോ ലോകത്താണ് " എന്ന് തെളിയിച്ചോണ്ടിരുന്നു.

തളം കെട്ടി നില്ക്കുന്ന നിശ്ശബ്ദതക്ക് മോചനം കൊടുക്കാന്‍ മാത്രം ഞാന്‍ ചോദിച്ചു...

"ഹൌ ഫാര്‍ ഡു വി ഹാവ് ടു ഗോ?"

ആരും കേട്ടില്ല, ഡ്രൈവര്‍ ഒന്നു തിരിഞ്ഞു നോക്കി...

"ഈ പൊട്ടന് ചൈനീസ് അറിയില്ലല്ലോ" എന്ന കള്ള ചിരിയോടെ
ശബ്ദം ഉയര്‍ത്തി ഒന്നൂടെ ചോദിച്ചു

"ഹൌ ഫാര്‍ ഡു വി ഹാവ് ടു ഗോ?"

പാറപ്പുറത്ത് ചിരട്ട ഇട്ടൊരക്കുന്ന എന്റെ ശബ്ദം mp3 പ്ലേയറിനെ കടത്തി വെട്ടി.
ഇപ്രാവശ്യം അതാള് കേട്ടു.. ഹെഡ് സെറ്റ് ഒക്കെ മാറ്റി

"ഐ ആം നോത്ത് ഹംഗ്രി. ഐ ഹാദ് നൂടില്സ് തുഡെ മോര്ര്ണിംഗ്"

വീണ്ടും സിംക്രണൈസേഷന്‍ പ്രോബ്ലം.

"പുഷ്പക്" സിനിമയിലെ കമലാഹാസനെ മനസ്സില്‍ ധ്യാനിച്ച് വണ്ടി സ്ടിയറിംഗ് ഓടിക്കുന്ന പോലെ കാണിച്ച് ഈസി ഇംഗ്ലിഷ്

"ഹൌ മെനി കിലോ മീറ്റര്‍സ് ?"

"25 മിനിട്ട്സ് മോര്‍"

പ്രതീക്ഷിച്ച ഉത്തരം കിട്ടിയില്ലെങ്കിലും കാര്യം മനസ്സിലായി.

"മൌനം വിദ്വാനു ഭൂഷണം എന്ന് പണ്ടു ചൈനക്കാര്‍ കൊച്ചിയില്‍ വന്നപ്പോള്‍ ആണോ പറഞ്ഞു തുടങ്ങിയത്”, എന്ന്‍ തോന്നാതിരുന്നില്ല?

***********

ഒരാഴ്ച ഗോണ്‍. സ്വന്തം തലയിലെ കളിമണ്ണിനിടയില്‍ ഇരിക്കുന്ന കുറച്ചു ബുദ്ധിയും മുഴുവന്‍ ടെക്നോളജിയും കുറച്ചു കുറച്ചായി ട്രാന്‍സ്ഫര്‍ ചെയ്തു, "കമ്പ്ലീറ്റ് ടെക്നോളജി ട്രാന്‍സ്ഫര്‍ ചെയ്തു കഴിഞ്ഞാല്‍ തലയില്‍ ബാക്കി കളിമണ്ണ് മാത്രമെ കാണൂ" എന്ന ഒരു ടെന്‍ഷനോടെ. പണ്ടു കോളേജില്‍ പങ്കജാക്ഷന്‍ സാര്‍ പ്രയോഗിച്ച പല ഇംഗ്ലീഷ് അസ്ത്രങ്ങളും (ജനല്‍ തുറന്നിടൂ പുള്ളാരെ, കാറ്റു വരട്ടെ, ജസ്റ്റ് ഓപ്പണ്‍ ദ വിന്‍ഡോസ്, ലെറ്റ് ദ അറ്റ്‌മോസ്ഫിയര്‍ കം ഇന്‍) എന്റെ ആവനാഴിയിലെ അസ്ത്രങ്ങളായി മാറി. ലവന്മാരെ പഠിപ്പിച്ച് തലയിലെ മെടുല ഒബ്ലോങ്ങേട്ട, വെറും ചപ്പ്ലാങ്കട്ട ആയി.

ദിവസങ്ങള്‍ മരിച്ചു വീണു, വെള്ളിയാഴ്ചയും മരിച്ചു. പിന്നെ ശനിയാഴ്ച ജനിച്ചു...

ആദ്യത്തെ വീക്കെന്റ്.

ചിംഗ് ചുവാംഗിന്റെ ഗൈഡിംഗില്‍ ചൈനീസ് വന്മതില്‍ കാണാന്‍ പോയി. ചന്ദ്രനില്‍ നിന്നും കാണുന്ന ഭൂമിയുടെ ഏക ഫിംഗര്‍ പ്രിന്റ്. അതിന്റെ ഹിസ്ടറിയും ജോഗ്രഫിയും വായിച്ചപ്പോള്‍
അതുണ്ടാക്കിയോരുടെ വില്‍ പവറിനെയും മറ്റെല്ലാ പവറിനെയും ഒന്നു സ്തുതിക്കാതിരിക്കാന്‍ പറ്റിയില്ല. ഞാന്‍ ഇങ്ങിനെ സായൂജ്യം അടഞ്ഞു നില്‍ക്കുമ്പോള്‍ ചിംഗ് ചുവാംഗ് mp3 ലോകത്ത് ലയിച്ചിരിക്കുന്നു. മരപ്പട്ടിക്ക്‌ കോക്കാന്‍ കൂട്ട്.. ഞങ്ങള്‍ തമ്മിലുള്ള സിംക്രണൈസേഷന്‍ പ്രോബ്ലം വീണ്ടും ഉണ്ടായിക്കൊണ്ടിരുന്നു..

"ഇറ്റ്‌ ഈസ് പോസ്സിബിള്‍ ടു സീ ഗ്രേറ്റ്‌വാള്‍ ഫ്രം മൂണ്‍"

എന്ന എന്റെ അഭിപ്രായത്തിനു ആകാശത്ത് നോക്കി ചന്ദ്രനെ കാണുന്നില്ല എന്നുറപ്പ് വരുത്തി, സ്വന്തം വാച്ച് നോക്കി

"ബാത് ഗിര്ര്രീഷ്, ഇത്ത് ഇസ് ഒല്ലി 2PM. ഇത്ത് ഇസ് തൂ ഏര്‍്ര്ളി തു സീ മൂണ്‍"

അതോടു കൂടി മതിയായി. പറയുന്ന എന്തിനും മാരഡോണ അടിക്കുന്ന ഗോള്‍ പോസ്റ്റില്‍ കയറാതെ തിരിച്ചു വരുന്ന പോലെ മറുപടികള്‍ തിരിച്ചു വരുന്നു... അടുത്ത ആഴ്ച തനിയെ കറങ്ങാം എന്ന ചപല വ്യാമോഹം എന്റെ മനസ്സില്‍ തളിരിട്ടു. ഗതികേട് കൊണ്ടുണ്ടായ ഒരു ആവേശം... അതും ഒരു കാറ് വാടകക്ക് എടുത്ത് സ്വയം ഓടിച്ച്... പോകുന്നതിനു മുമ്പ് ചിംഗ് ചുവാംഗ് പരമാവധി വാണിംഗ് തന്നു പിന്തിരിപ്പിക്കാന്‍ നോക്കി... ബെയ്ജിംഗ് സിറ്റിയില്‍ പോയാല്‍ വഴി തെറ്റുമെന്ന്.. ആ പേടി ഉണ്ടെങ്കിലും പണ്ട് പല വിദേശ രാജ്യങ്ങളിലും വണ്ടി ഓടിച്ചിട്ടുണ്ട് എന്ന ഒരു അമിത ആത്മവിശ്വാസവും പിന്നെ മുമ്പ് സൂചിപ്പിച്ച ഗതികേടും, ചന്ദ്രനില്‍ പോയി വരുന്നതിനെക്കാളും കോംപ്ലികേറ്റഡ് ആയ ആ മിഷനില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചില്ല.

*********

അടുത്ത വീക്കെന്റ്...

ബാദലിംഗ് എക്സ്പ്രസ്സ് വേയിലൂടെ തന്നെ യാത്ര. പൊട്ടിയതും പൊട്ടാത്തതും പൊളിഞ്ഞതും പൊളിയാത്തതും ആയ വണ്ടികള്‍ ഞമ്മന്റെ വണ്ടീടെ അതിലെയും ഇതിലേയും പാഞ്ഞു. "നിങ്ങടെ നാട്ടില്‍ നിങ്ങള് രാജാക്കന്മാര്‍, എന്നെ പോലെ ഒരു വരുത്തന്‍ വെറുതെ ഷൈന്‍ ചെയ്തു തടി കേടാക്കുന്നില്ല" എന്ന് തീരുമാനിച്ച്, മന്ദം മന്ദം ഇഴഞ്ഞിഴഞ്ഞു നീങ്ങി.

ബെയ്ജിംഗ് സിറ്റി എത്തുന്ന വരെ കുഴപ്പം ഉണ്ടായില്ല. എല്ലാം ക്ലീന്‍. സിറ്റിയുടെ അടുത്തെത്തും തോറും, വണ്ടികളുടെ "മന്ദത" കൂടിത്തുടങ്ങി. അവസാനം "മന്ദത" മാത്രമായി... വണ്ടി നിന്നു.. മുടിഞ്ഞ ട്രാഫിക്... അപ്പുറത്തും ഇപ്പുറത്തും ഉള്ള കാറിലെ ചൈനീസ് ഡ്രൈവര്‍മാര്‍, കാഴ്ച ബംഗ്ലാവില്‍ ചില്ലുകൂട്ടിലിരിക്കുന്ന ഒറാംഗുട്ടാനെ നോക്കുന്ന പോലെ എന്നെ നോക്കിക്കൊണ്ടിരുന്നു.

“ചൈനീസ് മതിലിന്നക്കരെയക്കരെയക്കരെയേതോ
പേരറിയും കരയില്‍ നിന്നോരൊറാംഗുട്ടാന്‍
മതിലായ മതിലുകള്‍ കയറി സിറ്റിയായ സിറ്റികള്‍ കാണാന്‍
….”

അപ്പോഴും ഇപ്പോഴും എപ്പോഴും ദൈവത്തിനു സ്തുതി...

ഒരുവിധത്തില്‍ “ഫോര്‍ബിഡ്ഡന്‍ സിറ്റി” വരെ എത്തി. പണ്ട്, ഒന്നും മനസ്സിലായില്ലെങ്കിലും "എല്ലാം മനസ്സിലായി" എന്ന രീതിയില്‍ തലയാട്ടി കണ്ട "ദ ലാസ്റ്റ് എമ്പെറര്‍" എന്ന സിനിമയില്‍, മൊട്ടത്തലയന്‍ കുട്ടിരാജാവ് വട്ടമിട്ടോടിയ സ്ഥലം... ഫോര്‍ബിഡ്ഡന്‍ ആയ പലതും അവിടെ കണ്ടു. പണ്ടത്തെ രാജാക്കന്മാര്‍ അടിച്ച് പൊളിച്ചു കഴിഞ്ഞിരുന്ന അനവധി കൊട്ടാരങ്ങളുടെ "അഖിലകോലകൊട്ടാരസമ്മേളനവും" കണ്ടു. ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നടന്ന്, പിന്നെ തിരിച്ചു നടന്ന്, തുടങ്ങിയ സ്ഥലത്ത് എത്താറായപ്പോഴേക്കും, കാലുകള്‍ പണിമുടക്കിനു ആഹ്വാനം ചെയ്തു തുടങ്ങി. കാലിനെ പേടിച്ചു മനസ്സ് കീഴടങ്ങി, തിരിച്ചു പോകാമെന്നായി.

***********

പുറത്തിറങ്ങി. ഗതി കിട്ടാത്ത ഒരു ഇന്ത്യന്‍ ആത്മാവിനെ പോലെ, ഒരു മണിക്കൂര്‍ തെക്കോട്ടും വടക്കോട്ടും കാര്‍ ഓടിച്ചിട്ട്‌ എത്തിയത് ഫോര്‍ബിഡ്ഡന്‍ സിറ്റിയുടെ മുന്നില്‍ തന്നെ. അന്തസ്സായി വഴി തെറ്റി.

"ചിംഗ് ചുവാംഗേ, നീ കടവുള്‍ താന്‍..." എന്ന് തോന്നിപ്പോയ നിമിഷങ്ങള്‍...

തിരിച്ചു പോകാന്‍ ടാക്സി വിളിക്കുകയെ നിവര്‍ത്തി ഉള്ളൂ എന്ന് മനസ്സിലാക്കി കാറില്‍ നിന്നും പുറത്തിറങ്ങി.. പക്ഷെ ന്റെ വിഷമങ്ങള്‍ പറഞ്ഞറിയിക്കാന്‍ മ്മ്ലെ കൊണ്ടാകുമോ എന്ന സംശയം. ടാക്സിക്കാരാണെങ്കില്‍, മാവേലിയുടെ പ്രജകള്‍ "എല്ലാരും ഒന്നു പോലെ", എന്ന പോലെ "നീ ഹൌ" എന്ന് മാത്രം പറഞ്ഞോണ്ടിരുന്നു. "നീ ഹൌ" ക്ക് ശേഷവും ടാക്സി ഡ്രൈവര്‍മാര്‍ എന്തൊക്കെയോ പറഞ്ഞിരുന്നു. അതൊക്കെ രജനികാന്തണ്ണന്റെ നേരെ വരുന്ന വെടിയുണ്ട നടുകീറി, തലയുടെ രണ്ടു വശത്തേക്കും പാഞ്ഞ് പോണ പോലെ, എന്റെ ചെവികളുടെ അടുത്തുകൂടെ കടന്നു പോയി.

“ന്യൂസ് പേപ്പറും ചാക്കും കൊണ്ടൊരുക്കിയ മെത്തയില്‍ ഒരു ചൈനീസ് അരിക്കടയുടെ മുന്നില്‍ അത്താഴപ്പഷ്ണിക്കാരനെപ്പോലെയുള്ള അന്തിയുറക്കം”, എന്റെ മനസ്സില്‍ മിന്നി മാഞ്ഞു.

അപ്പോഴാണ്, ഒരുമാതിരി ശബ്ദം... ഒരാഴ്ച നിര്‍ത്താതെ തിന്നിട്ട്, തിന്നതിന്റെ ഒരു ശതമാനം പോലും ഔട്ട്പുട്ട് പോകാത്തതിന്റെ ബുദ്ധിമുട്ട്‌ വിളിച്ചറിയിക്കുന്ന ശബ്ദം. ചെവിയോര്‍ത്തപ്പോള്‍ അത് നമ്മടെ മൈക്കല്‍ ജാക്ക്സണ്‍… തൊണ്ടയിലെ എല്ലാ ഞരമ്പുകളും വലിച്ചു മുറുക്കി പാടുന്ന ഒരു പാട്ട്,

"All I want to say is that they don’t really care about us…"

ശരി തന്നെ, മൈക്കല്‍ ജാക്ക്സന്റെ ബുദ്ധിമുട്ടും എന്റെ ബുദ്ധിമുട്ടും.. "nobdoy really care about us…"

മൈക്കല്‍ ജാക്ക്സന്റെ ബുദ്ധിമുട്ടിന്റെ ലോകത്തില്‍ നിന്നും എന്റെ ലോകത്തിലേക്ക്‌ തിരിച്ചുവന്ന്, ഈ പാട്ടൊക്കെ കേക്കണോനു എന്നെ സഹായിക്കാന്‍ പറ്റില്ലേ എന്ന് ചിന്തിയ്ക്കാന്‍, മുപ്പത് സെക്കന്റ് എങ്കിലും എടുത്തു കാണും. നോക്കുമ്പോള്‍, ഒരുത്തന്‍ "ചൈന മുഴുവനും കേള്‍ക്കാനുള്ള ശബ്ദം" പുറപ്പെടുവിക്കുന്ന mp3 പ്ലേയറിന്റെ ഹെഡ്സെറ്റ് ചെവിയില്‍ വച്ച്, മൈക്കല്‍ ജാക്ക്സന്റെ പാട്ടും കേട്ടു തുള്ളിച്ചാടി പോകുന്നു.

ഓടിച്ചെന്നു അവന്റെ മുന്നില്‍ ചെന്നു നിന്നു.

"എക്സ്ക്യോസ് മി, യു സ്പീക്ക് ഇംഗ്ലീഷ്"

ഞാന്‍ ചോദിച്ച കേട്ടിട്ടും യാതൊരു കൂസലും ഇല്ലാതെ അവന്‍ തുള്ളിക്കൊണ്ടിരുന്നു. ഇനി ഇവനും മൈക്കല്‍ ജാക്ക്സന്റെ പ്രശ്നം തന്നെ ആണോ ഉള്ളത്? ഒന്നു കൂടെ ചോദിച്ചപ്പോള്‍, അവന്റെ ചാട്ടം നിന്നു. mp3 പ്ലെയര്‍ എടുത്തു പാട്ട് നിര്‍ത്തി, ഹെഡ്സെറ്റ് ചെവിയില്‍ നിന്നു പുറത്തെടുത്തു.

"വാട്ട്"

"യു സ്പീക്ക് ഇംഗ്ലീഷ്"

"യാ"

"ഐ ഗോട്ട് ലോസ്റ്റ്. ഹൌ ടു ഗോ ബാക്ക്. ഐ ഹാവ് ടു ഗോ ടു ചാംഗ്പിംഗ്"

"വാട്ട്, ഐ കാന്റ് ഫോള്ളോ യു"

ആദ്യമായി നമ്മടെ ഇംഗ്ലീഷിനെ ചോദ്യം ചെയ്യുന്ന ചൈനീസ് വംശത്തില്‍ പെട്ടവനെ, ചൈനയില്‍ കണ്ടു. അവന്റെ വായില്‍ നിന്നും വെള്ളം പോലെ ഇംഗ്ലീഷ് മുമ്പില്‍ ഒഴുകിത്തുടങ്ങിയപ്പോള്‍, ഞാന്‍ ബ ബ് ബ അടിക്കാന്‍ തുടങ്ങി. ലവന്റെ ഇംഗ്ലീഷിന്റെ ഏഴയലത്തു എത്താനുള്ള കപ്പാക്കിറ്റി നമുക്കില്ല. അടിയറ പറഞ്ഞു... എവിടെയോ ഒരു ശോകഗാനം കേള്‍ക്കുന്ന പോലെ തോന്നി

"സൂര്യകിരീടം വീണുടഞ്ഞു, രാവിന്‍ തിരുവരങ്ങില്‍..."

ഇതിനിടയില്‍, അവന്റെ പേര് വേ ജിംഗ് ആണെന്ന് എനിക്കും, പെരുവഴിയിലായ ഞാന്‍ ടാക്സി പിടിക്കാന്‍ നില്ക്കുകയാണെന്ന് അവനും മനസ്സിലാക്കി. പോകേണ്ട സ്ഥലം ചോദിച്ചതിനു ശേഷം, വേ ജിംഗ് ഒരു ടാക്സികാരനോട് കാര്യങ്ങളൊക്കെ പറഞ്ഞു. എന്നിട്ട്,

"ഐ ഹാവ് ടോള്‍ഡ് ദ അഡ്രസ്സ് ആന്‍ഡ്‌ ഹി നോസ് ദ പ്ലെയ്സ്. പ്ലീസ് ഗെറ്റ് ഇന്‍ ദ ടാക്സി"

"താങ്ക്സ്‌, ബട്ട് ഐ ഹാവ് മൈ കാര്‍"

ഇതുവരെ എന്നോട് ഇംഗ്ലീഷ് പറഞ്ഞു തലച്ചോറ് ചൂടാക്കി നില്ക്കുന്ന അവന് വട്ടിളകി. പിന്നെന്തിനാടാ കോപ്പേ, കാറ് വിളിക്കാന്‍ പറഞ്ഞതു എന്ന് ഇംഗ്ലീഷില്‍ തന്നെ ചോദിച്ചു.

"വേ ജിംഗ്, കാന്‍ യു ടെല്‍ ടാക്സി ഡ്രൈവര്‍ ടു ഡ്രൈവ് ആന്‍ഡ്‌ ഐ വില്‍ ഫോളോ ഹിം ഇന്‍ മൈ കാര്‍"

"വാട്ട് ദ കഖഘഗങ"... വേ ജിംഗ് തെറി വിളിച്ചു..

പിന്നെയും വേ ജിംഗിന്റെ തലച്ചോറ് ചൂടായി. ടാക്സിക്കാരന്‍ അവന്റെ കാറില്‍ പോട്ടെ എന്നും, ഞാന്‍ അവനെ എന്റെ കാറില്‍ പിന്തുടരാം എന്നുമുള്ള, ലോജിക് അവനെ പറഞ്ഞു മനസ്സിലാക്കി. വേ ജിംഗ് അത് ടാക്സിക്കാരനെ പറഞ്ഞു മനസ്സിലാക്കി.

അങ്ങിനെ, എന്റെ കാറില്‍ ടാക്സി കാറിനെ പിന്തുടര്‍ന്ന്, താമസിക്കുന്ന സ്ഥലത്തെത്തി... പണ്ടു തൃശ്ശൂര്‍ പൂരം കാണാന്‍ പോകുമ്പോള്‍ കൂട്ടം തെറ്റാതിരിക്കാന്‍ അച്ഛന്റെ കൈ പിടിച്ചു നടക്കുന്നത് പോലെ..

***********

അടുത്ത രണ്ടു വീക്കെന്റും വിദ്വാനായി, മൌനമെന്ന ഭൂഷണം അലങ്കാരമായി കരുതി വാതിലടച്ച് റൂമില്‍ തന്നെ കുത്തിയിരുന്നു. എന്റീശ്വരാ, "ചൈനീസ് ഭാഷ" കൊണ്ടു ലോകവുമായി ഇവര്‍ ഉണ്ടാക്കിയിരിക്കുന്ന മതിലിന്റെ ഉയരം ചൈനീസ് വന്മതിലിന്റെ ഉയരത്തേക്കാള്‍ എത്രയോ കൂടുതല്‍...

[വാല്‍ക്കഷ്ണം: ഇതൊരു കഥൈ.. സത്യത്തില്‍ ചൈനയില്‍ കണ്ട ചൈനക്കാര്‍ വളരെ ഡീസന്റ് ആയിരുന്നു]