2008, മാർച്ച് 3, തിങ്കളാഴ്‌ച

മോളും വാളും

[മുന്‍കൂര്‍ ജാമ്യം: സ്ത്രീ ജനങ്ങള്‍ ഇതു വായിച്ച് എന്നോട് കോപിക്കരുത്‌....]

ജന്മം കൊണ്ട് കുട്ടപ്പന്‍ നാട്ടിലെ ചെറുപ്പക്കാരുടെ ഇടയില്‍ ഏറ്റവും ചിന്നവന്‍, പക്ഷെ കര്‍മ്മം കൊണ്ട് എല്ലാരേക്കാളും പെരിയവന്‍. ഓടുന്ന പട്ടിക്ക്‌ ഒരു മുഴം മുമ്പേ ഓടുന്നവന്‍, ആര്‍ക്കും ഉരുളക്കുപ്പേരി എന്ന പോലെ മറുപടി കൊടുക്കന്നവന്‍, എല്ലാരും മരത്തില്‍ കാണുമ്പൊള്‍ മാനത്ത്‌ കാണുന്നവന്‍, നാടോടുമ്പോള്‍ നടുവേ ഓടുന്നവന്‍, കാള പെറ്റു എന്ന് കേട്ടാല്‍ ഉടനെ കയറ് എടുക്കുന്നവന്‍.. നടക്കാന്‍ പോണില്ല എന്ന് കരുതുന്ന എന്തും നടത്താന്‍ കഴിവുള്ളവന്‍, ക്ലയന്റ്സിനു വേണ്ടി പ്രേമവിവാഹങ്ങളും ഒളിച്ചോട്ടങ്ങളും തരപ്പെടുത്താന്‍ മാത്രമല്ല ISRO ഉപഗ്രഹം വിക്ഷേപിക്കാന്‍ പറഞ്ഞാല്‍, വേണേല്‍ അത് ഒറ്റക്ക് സ്പേസില്‍ പോയി ഡ്രോപ്പ് ചെയ്യാന്‍ വരെ കോണ്‍ഫിഡന്‍സ് ഉള്ളവന്‍…. പിന്നെ പലതും പാടി നടക്കുന്നുണ്ട് പാണന്മാര്‍ ഞങ്ങടെ നാട്ടില്‍.

ഒരു ദിവസം നാട്ടില്‍ നിന്നും പെട്ടെന്ന് കാണാതായ കുട്ടപ്പന്‍ ഒരു കൊല്ലം കഴിഞ്ഞപ്പോള്‍, കോട്ടയത്തുള്ള ഒരു അമേരിക്കന്‍ നഴ്സ് പോന്നമ്മയെ കെട്ടി നാട്ടിലെത്തി. കരിവിളക്കിന്റടുത്ത് നിലവിളക്ക് എന്ന പോലെ, മരപ്പട്ടിക്ക്‌ കോക്കാന്‍ കൂട്ട് എന്ന് പോലെ, ആനയും പാപ്പാനും എന്ന പോലെ രണ്ടു പേരും മൃഗരാജഗഡി ഗജരാജമുഖി എന്ന രീതിയില്‍ നാട്ടില്‍ ക്രാഷ് ലാന്റ്‌ ചെയ്തു. തന്നെക്കാള്‍ മൂത്തതും നാട്ടില്‍ ഒരു പെണ്ണിന്‌ പോലും പ്രേമലേഖനം കൊടുക്കാന്‍ പറ്റാത്തതും ആയ എല്ലാ ചെറുപ്പക്കാരും കുട്ടപ്പനെ സ്രാഷ്ടാംഗം നമസ്കരിച്ചു. പലരും കുട്ടപ്പനെ, സ്വാമി കുട്ടപ്പാനന്ദ തിരുവടികള്‍ ആയി വാഴ്ത്താന്‍ വരെ ആലോചിച്ചുതുടങ്ങി.

ഒരു വര്‍ഷമായി ഒളിച്ചോടാനും പ്രേമവിവാഹം നടത്താനും പറ്റാതെ വീര്‍പ്പുമുട്ടി നിന്നിരുന്ന തരുണീതരുണന്മാര്‍ തിരുവടി സ്വാമികളെ അഭയം പ്രാപിച്ചു. പണ്ടത്തെ ബിസിനസ്സ് നിര്‍ത്തി എന്നും, ഇത്രയും നാള്‍ പൊന്നമ്മ അമേരിക്കയില്‍ ആയിരിക്കുമ്പോള്‍, അവള്‍ടെ റവറ് ബിസിനസ്സ് നോക്കുകയായിരുന്നെന്നും പറഞ്ഞു കുട്ടപ്പന്‍ കയ്യൊഴിഞ്ഞു. തന്റെ വിസ റെഡി ആയെന്നും അടുത്ത പതിനേഴാം തിയതി പൊന്നമ്മയുടെ റവറും വിറ്റ് അവള്‍ടെ കൂടെ അങ്ങ് അമേരിക്കയിലേക്ക്‌ പറക്കാന്‍ പോകുകയാണെന്നും കേട്ടപ്പോള്‍, എല്ലാരും ഒന്നു കൂടെ ഞെട്ടി.

അങ്ങിനെ ഒരു സാരിത്തുമ്പും പിടിച്ച് കുട്ടപ്പന്‍ അമേരിക്കയിലെത്തി. ആത്മവിശ്വാസത്തിനു ഇപ്പോഴും ഇടിവില്ലാത്ത കുട്ടപ്പന്‍, ഇംഗ്ലീഷ് കുരച്ചു കുരച്ചു പറയുന്ന കുട്ടപ്പന്‍, "How are you doing? എന്ന സായിപ്പിന്റെ ചോദ്യങ്ങള്‍ക്ക് കുലുങ്ങി ചിരിച്ചുകൊണ്ട്‌ "Doing Doing" എന്നും "How was your day?" എന്നതിന് ദിവസക്രമം അനുസരിച്ച് "Monday, Tuesday, Wednesday..." എന്നും കൃത്യമായി തട്ടിവിട്ടിരുന്നു.

ദിവസങ്ങളും മാസങ്ങളും കടന്നു പോയി. കുട്ടപ്പന്റെ ഭൂമിദേവി പൊന്നമ്മ അവര്‍കള്‍ ഗര്‍ഭിണിയായി. ദിവസത്തില്‍ പത്തും പതിനഞ്ചും പ്രസവങ്ങള്‍ക്ക് സഹായി ആകുന്ന പൊന്നമ്മക്ക് തന്റെ പ്രസവം വെറും ഒരു കുട്ടിക്കളി മാത്രം. പക്ഷെ കുട്ടപ്പാനന്ദ തിരുവടികള്‍ക്ക് അങ്ങിനെ അല്ല. നാട്ടില്‍ പ്രസവത്തിനു പെണ്ണിനെ അങ്ങ് ഡോക്ടറെ ഏല്‍പ്പിച്ചാല്‍ മതി , അവര് പ്രസവിപ്പിച്ചു തള്ളേനേം പിള്ളേനേം ഒരുമിച്ചങ്ങു കൊണ്ടത്തരും, എന്ത് സുഖം... അമേരിക്കയില്‍ ആണേല്‍ ഫാര്യയുടെ കൂടെ പ്രോഡക്ട് റിലീസ് ആവണ വരെ നില്‍ക്കണമെന്നും, അത് വരെ ഫാര്യക്ക് ആവശ്യമായ എന്തും ചെയ്തു കൊടുക്കണമെന്നും, പേറ്റുനോവ് അനുഭവിക്കുന്ന അവള്‍ടെ വായിലെ തെറിയും ചീത്തയും കേള്‍ക്കണം എന്നും ഉള്ള കേള്‍വികള്‍ ആണ് കുട്ടപ്പന്റെ റോക്കറ്റ് ലോഞ്ചിംഗ് സ്കില്‍സ്‌ ഉള്ള ആത്മവിശ്വാസത്തിന്റെ അടിത്തറകള്‍ ഇളക്കിയത്.

ശര്‍ദ്ധി, ഓക്കാനം എന്നീ താളമേളങ്ങളോടെ 9 മാസം കടന്നുപോയി. പത്താം മാസമായി. പേറ്റുനോവ് വരുന്നു എന്ന് പറഞ്ഞു 3 പ്രാവശ്യം കുട്ടപ്പന് പൊന്നമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വന്നു. പക്ഷെ മദാമ്മ ഡോക്ടറിന്റെ വിശദ പരിശോധനയില്‍ എല്ലാം "ഫാള്‍സ് അലാറം" ആണെന്ന് മനസ്സിലായി, വീട്ടിലേക്ക് തിരിച്ചു പോരേണ്ടി വന്നു.

അവസാനം "ഗര്‍ഭ കാല്‍ കി ആഖരി ദിന്‍" എത്തി.

കറി വക്കാന്‍ കുമ്പളങ്ങാ നുറുക്കിക്കൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു പൊന്നമ്മ ചേച്ചിക്ക് അന്നത്തെ ആദ്യത്തെ "അലാറം" ഉണ്ടായത്. ഇതും ഒരു "ഫാള്‍സ് അലാറം" ആകുമോ എന്ന ഭയം കുട്ടപ്പന് ഉണ്ടെങ്കിലും പൊന്നമ്മചേച്ചിയുടെ വായിലെ സരസ്വതിയെ നേരിടാനുള്ള ധൈര്യം കുറഞ്ഞതോണ്ട്, വേഗം വണ്ടിയെടുത്തു ആശുപത്രിയില്‍ എത്തി. ഇതു ഒരു "ട്രൂ അലാറം" ആണെന്നും, ഇന്ന് ഏകദേശം 12 മണിക്കൂര്‍ കഴിഞ്ഞ് പ്രോഡക്ട് റിലീസ് ഉണ്ടാകും എന്നും മദാമ്മ ഡോക്ടര്‍ അറിയിച്ചു.

12 മണിക്കൂര്‍ നേരം ഫാര്യയെ ശുശ്രൂഷിക്കാനുള്ള കപ്പാസിറ്റി ഒന്നും ഇല്ലെന്ന് ശരിക്കും അറിയാകുന്ന കുട്ടപ്പന്റെ മുട്ടിടിക്കാന്‍ തുടങ്ങി. ആത്മധൈര്യം നിലനിര്‍ത്താന്‍ പതിനൊന്നാമത്തെ മണിക്കൂറില്‍ പോയി രണ്ടു ലാര്‍ജ് പിടിപ്പിച്ചു.

"ആഖരി ഹവര്‍ ".

പേറ്റുനോവുകൊണ്ട് പൊന്നമ്മചേച്ചി "അയ്യോ കുട്ടപ്പേട്ടാ" എന്നും ലാര്‍ജിന്റെ ബലത്തില്‍ ആടുന്ന കുട്ടപ്പേട്ടന്‍ "പൊന്നമ്മേ ഞാന്‍ ഇവിടുണ്ടേ" എന്നും അലറിവിളിച്ചു.

എല്ലാ നഴ്സ്മാരും ചക്കപ്പഴത്തില്‍ ഈച്ച പൊതിയണ പോലെ പൊന്നമ്മ ചേച്ചിയെ പൊതിഞ്ഞു. ലാര്‍ജില്‍ കുളിച്ചു നിന്ന ചന്ദ്രികാവസന്തം പോലെ ചാഞ്ചാടിയാടി കുട്ടപ്പന്‍ സ്വാമികള്‍ "ഏലേസാ ഏലേസാ" പാടി നഴ്സ്മാരെയും പൊന്നമ്മയേയും പ്രോത്സാഹിപ്പിച്ചു. കുട്ടപ്പന്റെ ചാഞ്ചാട്ടം വയറിലുള്ള, രാവിലെ കഴിച്ച ദഹിക്കാത്ത പരിപ്പുവടയുടെ അവശിഷ്ടങ്ങളെയും ലാര്‍ജിനെയും ഒരു കാപ്പില്ലറി ആക്ഷന്‍ വഴി വായിലെത്തിച്ചു. വായിലേക്കുള്ള നിലക്കാത്ത ഈ പ്രവാത്തിന്റെ volume കൂടി കൂടി തന്റെ വായക്ക് താങ്ങാന്‍ പറ്റാതായപ്പോള്‍, കുട്ടപ്പന്‍ ധര്‍മ്മസങ്കടത്തിലായി.

“Volume കുറക്കാന്‍ പുറത്തു പോണോ അതോ പിടിച്ചു നിക്കണോ? പുറത്തു പോയാല്‍, പൊന്നമ്മ പെറണ സമയത്ത് ഞാന്‍ ധൈര്യക്കുറവോണ്ട് പോയതാണെന്ന് ഇവരൊക്കെ കരുതിയാലോ?”

എന്തായാലും മേളം കഴിഞ്ഞിട്ടു പോകാമെന്ന് തീരുമാനിച്ച കുട്ടപ്പന്‍ പാന്റിന്റെ സിപ്പര്‍ ഇട്ട പോലെ വായടച്ചു നിന്നു.

"ഡെലിവറി മാച്ച് കി ആഖരി പുഷ്"

നഴ്സ്മാര്‍ പോന്നമ്മയോട്‌ അവസാനമായി പുഷ് ചെയ്യാന്‍ പറഞ്ഞു... ശരീരത്തില്‍ ഒരേ ഒരു പുഷിനു മാത്രം ശക്തി ബാക്കി ഉള്ള പൊന്നമ്മ ആഞ്ഞു പുഷി, "അയ്യോ എന്റമ്മേ, അയ്യോ എന്റെ കുട്ടപ്പേട്ടാ" എന്നും വിളിച്ച്. വിളിയുടെ മറുപടി എന്ന പോലെ "പൊന്നമ്മേ, യു കാന്‍ ഡു ഇറ്റ്‌" എന്ന് പറഞ്ഞതും, വായില്‍ നില്ക്കുന്ന ഒരു ലിറ്റര്‍ പരിപ്പുവട/ലാര്‍ജ് കുഴമ്പു പുറത്തു ചാടിയതും, പൊന്നമ്മേടെ മോള്‍ പുറത്തു വന്നതും, ഒന്നിച്ചായിരുന്നു.

അമ്മേടെ മോളും അച്ഛന്റെ വാളും ഒന്നിച്ചു ഭൂജാതരായി.

[പിന്‍കൂര്‍ ജാമ്യം: ഞാനും അടുത്തൊരച്ചനായി. ശരിക്കും.... പള്ളീലച്ചനല്ലാട്ടോ.. അപ്പൊ ഇതു എന്റെ കഥ അല്ലാന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കൂല്ല. പക്ഷെ ഇവിടെ അമേരിക്കയില്‍ "ഹൌ ടു ഡെലിവര്‍ ഇന്‍ 21 ഡെയ്സ്", "ഡെലിവറി ഫോര്‍ ഡമ്മീസ് ", "ഡെലിവറി മെയ്ഡ്‌ ഈസി" എന്ന ബുക്കുകള്‍ വായിച്ചും അതിന് പൂരകമാകുന്ന വീഡിയോകള്‍ കണ്ടും "ഇതൊക്കെ ഏതു പോലീസുകാരനും ചെയ്യാം" എന്ന രീതിയില്‍ ഭാര്യയെക്കള്‍ കൂടുതല്‍ കോണ്‍ഫിഡന്‍സ് കാണിക്കുന്ന അനവധി ഭര്‍ത്താക്കന്മാരെ കാണാം. അവസാന നിമിഷം വരെ ഗര്‍ജിക്കുന്ന ഒരു സിംഹമായി നിന്ന് ക്രിറ്റിക്കല്‍ ടൈമില്‍ തല കറങ്ങി വീണ് വാളുവച്ച് ഭാര്യയുടെയും കുഞ്ഞിന്റെയും റൂമിനപ്പുറത്ത് അഡ്മിറ്റ് ആയ ഒരു സുഹൃത്തിന്‌ കഞ്ഞി വച്ചുകൊടുക്കേണ്ടി വന്ന പണ്ടത്തെ ഒരു പാവം ബാച്ചിലറിന്റെ മനസ്സിലെ നൊമ്പരങ്ങളാണിത് ]

8 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

ഹ ഹ.

എന്തായാലും കുഞ്ഞു ജനിച്ചതിന് ആശംസകള്‍!
:)

മിന്നാമിനുങ്ങുകള്‍ //സജി.!! പറഞ്ഞു...

:)

puTTuNNi പറഞ്ഞു...

ശ്രീ, സജി - നന്ദ്രി
ശ്രീ ആശംസകള്‍ക്കും നന്ദ്രി..

അനില്‍ ആദിത്യ പറഞ്ഞു...

എന്തൊക്കെ ജാമ്യം എടുത്താലും ഇതില് അല്പം ആത്മകഥാംശം ഇല്ലേ എന്ന് വര്ണ്യത്തില് ഒരാശങ്ക

Rajesh Shenoy പറഞ്ഞു...

പുട്ടുപോലെ കുട്ടികളുണ്ടാകുന്ന ഇമ്മടെ തൃശ്ശൂരില്‍ നിന്നും പോയ ഗെഡി, നിന്റെ കഥ കൊള്ളാം ട്ടൊ. കലക്കീട്ട്ണ്ട്. ഇങ്ങനെ അങ്ങട് ഒടിഞ്ഞ് വരട്ടെ.

puTTuNNi പറഞ്ഞു...

അനില്‍, ഷേണായ് ഗഡീസ്, നന്ദ്രി....
വീക്ക്‌ പൊയന്റില്‍ പിടിച്ചല്ലോ.. ഹാ.. ഹാ. ഹാ..
ആ ശങ്ക എനിക്കും ഉണ്ട്.... നമ്മള്‍ എന്നെങ്കിലും നേരില്‍ കാണുമ്പോള്‍ സത്യം പറയാം....

Unknown പറഞ്ഞു...

തീം എന്തായാലും അവതരന്നം കൊള്ളാം ട്ടോ

puTTuNNi പറഞ്ഞു...

സൌദ, റൊമ്പ താങ്ക്സ്