2015 ഓഗസ്റ്റ് 25, ചൊവ്വാഴ്ച

മാറ്റങ്ങൾ - 3
===========

(മാറ്റങ്ങൾ - 2 http://puttunni.blogspot.com/2015/08/2.html
മാറ്റങ്ങൾ - http://puttunni.blogspot.com/2015/08/blog-post_23.html)

പിറ്റേന്ന് രാവിലെ ആ കുട്ടികളുടെ വീട്ടിലേക്കു തമ്പുരാൻ യാത്രയായി. അകലെ നിന്ന് തന്നെ വിസ്താരമുള്ള പടിവാതിലിനിടയിലൂടെ അവരുടെ വലിയ പൂക്കളം കണ്ടു. ഓറഞ്ചും മഞ്ഞയും ഒക്കെയായി നല്ല ഒരു പൂക്കളം.

"ഹാവൂ, കുട്ടികൾക്കെങ്കിലും ഇപ്പോഴും ഇതിലൊക്കെ താല്പര്യമുണ്ട്" എന്ന് ആശ്വസിച്ചു ഒന്ന് മൂളി. അങ്ങോട്ട്‌ നടന്നു.

കുട്ടികൾ ഇപ്പോഴും പൂക്കളം പൂർത്തിയാക്കിയിട്ടില്ല.

"നല്ല പൂക്കളം. നിങ്ങള്ക്ക് നല്ലത് വരും. ഇന്നലെ ഇരുട്ടായിട്ടും നിങ്ങൾ പൂക്കൾ പറിക്കാൻ നടക്കുകയായിരുന്നില്ലേ??

"എന്തൂട്ട്... പൂ പറിക്ക്യെ? ഞങ്ങള് പൂ വാങ്ങാൻ പൂവായിരുന്നു"

"പൂ വാങ്ങ്വെ? അപ്പൊ ആ ഓറഞ്ചു കളർ പൂവേതാ?"

"അത് പൂവല്ല. ഉപ്പില് കളർ ഇട്ടതാ?"

"ങേ..? അപ്പൊ ആ മഞ്ഞയോ?"

"അതും ഉപ്പാ"

"അപ്പൊ ഇതിൽ ഇതാ പൂവ്?"

"നടുക്കിരിക്കണ ചെമ്പരത്തി ഒറിജിനലാട്ടാ"

"അപ്പൊ ഇന്നലെ പൂ വാങ്ങാൻ എന്ന് പറഞ്ഞിട്ട്.. . ഉപ്പാണോ വാങ്ങിയത്?"

"പൂ വാങ്ങാനാ പോയത്. ഭയങ്കര കാശ്. അപ്പൊ ഞങ്ങള് ഉപ്പിലൊതുക്കി. സെയിം ഉപ്പോണ്ട് ഇനി ബാക്കി ദിവസം ഒക്കെ കളം ഇടാം"

"എന്തായീ കേൾക്കണേ. ഇതൊന്നും ശരിയല്ല കുട്ടികളെ"

കുട്ടികൾക്ക് ദേഷ്യം വന്നു തുടങ്ങി..

"കുറെ നേരായല്ലോ അമ്മാവൻ.. എന്താ പ്രശ്നം? നിങ്ങൾക്കെന്താ പ്രശ്നം?"

"അല്ല ഞാൻ..."

"നിങ്ങളെ ഇവട്യോന്നും കണ്ടിട്ടില്ല്യല്ലോ. നിങ്ങളാരാ ഗഡി?"

"ഞാൻ സാക്ഷാൽ മഹാബലി തമ്പുരാൻ. ഇപ്രാവശ്യം കുറച്ചു നേരത്തെ വന്നൂന്ന് മാത്രം"

"വെറുതെ വിടല്ലേട്ടാ. മഹാബല്യാണെങ്കി ഇതിലും വലിയ കുമ്പ വേണല്ലോ.  അല്ലേടാ?" എന്ന് ഒരു കുട്ടി മറ്റേ കുട്ടിയോട്.

"അല്ല മക്കളേ.. ഞാൻ തന്നെ ശരിക്കും ഉള്ള മഹാബലി. എനിക്ക് വലിയ കുമ്പയൊന്നും ഇല്ല. നിങ്ങളൊക്കെ കൂടി എന്നെ അങ്ങനെ ആക്കി. ഇപ്പൊ കുമ്പയില്ലാത്ത എന്നെ ആർക്കും മനസ്സിലാവുന്നില്ല".

"നിങ്ങള് ശരിക്കും മഹാബല്യാണെങ്കിൽ എന്ത്നാ നേരത്തെ വന്നെ? ഇനി രണ്ടീസം കൂടീല്ലേ ഓണത്തിന്"

"പ്രജകളെ കാണാനുള്ള ഒരു തിടുക്കം.. അതുകൊണ്ട് നേരത്തെ വന്നതാ"

കുട്ടികൾ അമ്മയെ വിളിച്ചു

"അമ്മേ, ഈ നിക്കണ അമ്മാവൻ മഹാബലി ആണ് ന്ന്. ഉപ്പോണ്ട് ള്ള പൂക്കളം കണ്ടിട്ട് ഇഷ്ടായില്ലാന്ന്"

ഉടനെ സാമ്പാർ ഇളക്കുന്ന കയിലും പിടിച്ച് അമ്മ പുറത്തെത്തി... മൊഴിഞ്ഞു..

"വരണ്ട സമയത്ത് അല്ല വരണേ ന്നു വച്ചാ കാണാൻ പാടില്ലാത്തതൊക്കെ കാണും ട്ടാ. മര്യാദക്ക് പാതാളത്തിലന്നെ ഇരുന്നാ മത്യാർന്നില്ല്യെ?".

കുട്ടികൾ തുടർന്നു...

"പിന്നെ ഒരു കാര്യം മുമ്പന്നെ പറയാം.. ഞങ്ങക്ക് ടൈം ഒന്നും ഇല്ല.  ഞങ്ങൾക്ക് ലോഹം കാണാൻ പോണം. മോർണിംഗ് ഷോ. വേഗം സ്ഥലം കാല്യാക്കിക്കോ."

കുട്ടികൾ വീടിനുള്ളിലേക്ക് ഓടിപ്പോയി...

"എന്താണീ ലോഹം?" തമ്പുരാനമ്പരന്നു.

-----

തമ്പുരാൻ ആ വീടിനു വെളിയിൽ നിന്നു. കുറെ കഴിഞ്ഞപ്പോൾ കുട്ടികൾ പുറത്തിറങ്ങി. അവർ കാണാതെ അവരെ പിൻതുടർന്നു. എന്ത് ലോഹമാണെന്നറിയാൻ.

കുട്ടികൾ ആൾക്കൂട്ടമുള്ള ഒരു സ്ഥലത്തേക്ക് കയറി. അവിടെ രാംദാസ് തിയറ്റർ എന്നെഴുതിയിരുന്നു. കൂളിംഗ് ഗ്ലാസും വച്ച് പിരിച്ച മീശയുമായി ഒരാളുടെ വലിയൊരു പടവും...

തമ്പുരാൻ അതിലെ വന്നിരുന്ന ഒരു വയസ്സായ ഒരാളോട് ചോദിച്ചു.

"എന്താ അവിടെ? ആരാ ഈ പടത്തിലെ ആള്?"

"ങേ? നിങ്ങളീ നാട്ടുകാരനൊന്നും അല്ലെ? അതാണ്‌ ലാലേട്ടൻ. ലാലേട്ടന്റെ പുതിയാ സിനിമയാ ലോഹം. അതിന്നാണ് തുടങ്ങുന്നത്"

"അല്ല ഞാനിപ്പോൾ ഈ നാട്ടുകാരനല്ല"

"നിങ്ങളീ നാട്ടുകാരനല്ലെങ്കിൽ പിന്നെ... ബംഗാളോ അതോ ഒറീസ്സയോ?"

"അല്ല അവിടൊന്നൊന്നുമല്ല. അയാളെ കണ്ടിട്ട് നിങ്ങളേക്കാൾ വളരെ ചെറുപ്പമാണല്ലോ. എന്നിട്ടെന്തിനാ അയാളെ ലാലേട്ടൻ എന്ന് വിളിക്കുന്നത്?"

"എന്ത് പറയാനാ... അയാളുടെ ശരിക്കും പേര് മോഹൻലാൽ. ലാലേട്ടൻ എന്ന് വിളിച്ചില്ലെങ്കിൽ അയാളുടെ ഫാൻസ്‌ അസോസിയേഷൻ പ്രവർത്തകർ തല്ലും.."

"നിങ്ങൾക്ക് ഈ ഒരേട്ടൻ മാത്രമേ ഉള്ളൂ?"

"അല്ല. പിന്നെ ഒരു ഇക്ക ഇണ്ട്. ഇവരെയൊന്നും പേര് വിളിക്കാൻ പാടില്ല... ഓണാന്ന് പറഞ്ഞിട്ടെന്താ കാര്യം. മഹാബലിയെക്കാൾ വലിയവരാ ഇവരൊക്കെ"

---

"മതിയായി. 'മാനുഷരെല്ലാം ഒന്നുപോലെ' എന്ന കാലമൊന്നുമല്ല ഇപ്പോൾ. ഉത്രാടം ആകുമ്പോഴേക്കും പാതാളത്തിൽ  തിരിച്ചെത്തണം. ഇനി മുതൽ പ്രജകളെ കാണാൻ വരുന്നില്ല" എന്ന് തീരുമാനിച്ച് തമ്പുരാൻ നടന്നു...

പോകുന്ന വഴിക്ക് ഒരു വലിയ വീട്ടിൽ ഒരു അമ്മ കുഞ്ഞിന് മഹാബലിയുടെ കഥ പറഞ്ഞു കൊടുക്കുന്നു.... കുഞ്ഞിനു 5 വയസ്സായിക്കാണും.

തമ്പുരാന് സന്തോഷം ആയി.
"ഒരു വീട്ടിലെങ്കിലും എന്നെ ഓർക്കാൻ ആളുണ്ടല്ലോ.. "

കഥ തീരാറായിരുന്നു. അമ്മ ഇങ്ങനെ പറയുകയായിരുന്നു..

"അങ്ങനെ മഹാബലിയുടെ തലയിൽ വാമനൻ കാൽ വച്ച് ഭൂമിക്കടിയിലേക്ക് ചവുട്ടി താഴ്ത്തി. എല്ലാ കൊല്ലവും കേരളത്തിലെ ജനങ്ങളെ ഒരിക്കൽ വന്നു കാണുവാൻ ഉള്ള ഒരു വരം മഹാബലിക്കു കിട്ടിയിരുന്നു. അങ്ങനെ എല്ലാ കൊല്ലവും വരുന്ന മഹാബലിയെ സ്വീകരിക്കുന്ന ആഘോഷം ആണ് ഓണം"

 "അമ്മേ.. ഒരു സംശയം"

"എന്താ മോനേ? ചോദിക്ക്"

"മഹാബലി ബാഹുബലീടെ ബ്രദർ ആണോ?"

"നിന്റെ ഒരു ബാഹുബലി. തോറ്റു..."

"അല്ലാ...ല്ലേ.. ബ്രദർ ആയിരുന്നെങ്കിൽ ബാഹുബലി വന്നു മഹാബലിയെ രക്ഷിച്ചേനേ"

അപ്പോൾ ശാസ്ത്രജ്ഞനായ അച്ഛന്റെ ശബ്ദം

"എടീ നിനക്ക് വല്ല വട്ടും ഉണ്ടോ? ഇമ്മാതിരി ഇല്ലാത്ത കഥകളൊക്കെ പറഞ്ഞ് കുട്ടികളെ പറ്റിക്കാൻ"

"അല്ല ചേട്ടാ.. ഓണം ഇല്ലാത്ത കഥയോ?"

"അതെ... നമ്മളെ നമ്മുടെ അച്ഛനമ്മമാർ ഇതൊക്കെ പറഞ്ഞ് പറ്റിച്ചു  എന്ന് കരുതി നമ്മളും അങ്ങനെ ചെയ്യണോ?"

"ചേട്ടാ?"

"എടീ കണ്ടത് മാത്രം വിശ്വസിക്കുക.. അല്ലാത്തതെല്ലാം  വെറും കെട്ടുകഥ മാത്രം".


---

ഇല്ല. ഞാനിനി ഇങ്ങോട്ടില്ല....

തമ്പുരാൻ നടന്നകന്നു... തിരിച്ചു പാതാളത്തിലേക്ക്‌....


(സൌകര്യങ്ങൾ കൂടുമ്പോൾ പണ്ടത്തെ അത്ര ഓണപ്പൊലിമ ഇപ്പോൾ കാണുന്നില്ലല്ലോ എന്നൊരു തോന്നൽ. എല്ലാ ആഘോഷവും ഒരു ഗെറ്റ് ടുഗതർ മാത്രമോ ഒരു സ്റ്റേജ് പ്രോഗ്രാമോ മാത്രം  ആയിപ്പോകുന്നുണ്ടോ? കൈ കൊട്ടി കളിയും, ചെറിയ സംഘങ്ങളുടെ കുമ്മാട്ടിയും പുലിക്കളിയും, സ്കൂൾ വിട്ടു വന്നാൽ പൂ പറിക്കാൻ പോകുന്നതും, ഒക്കെ  ഇല്ലാതാകുന്നത്, എന്തൊക്കെയോ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു  എന്ന് തോന്നിപ്പിക്കുന്നു...  പ്രത്യേകിച്ച് നാട്ടിൽ നിന്ന് ഇത്രയും ദൂരെ ഇരിക്കുമ്പോൾ...)